കൊച്ചി: പെട്രോനെറ്റ് എല്‍ എന്‍ ജി ടെര്‍മിനലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നാലിന് നിര്‍വ്വഹിക്കുമെങ്കിലും ടെര്‍മിനലിന്റെ പൂര്‍ണ്ണമായ പ്രയോജനം ലഭിക്കണമെങ്കില്‍ ഒരു വര്‍ഷത്തിലേറെ ഇനിയും കാത്തിരിക്കേണ്ടി വരും.
കൊച്ചി-മംഗലാപുരം-ബാംഗ്ലൂര്‍ പൈപ്പ് ലൈന്‍ പണി പൂര്‍ത്തിയാകാത്തതിനാലാണ് ഇത്. കേരളമുള്‍പ്പെടെ നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും മഹാരാഷ്ട്രക്കും എല്‍എന്‍ജി ലഭ്യമാക്കാനുള്ള പദ്ധതിയുടെ എട്ട് ശതമാനം മാത്രമാണ് ഇപ്പോള്‍ പ്രയോജനപ്പെടുത്താനാകുന്നത്. കര്‍ണ്ണാടകയിലേക്കും തമിഴ്നാട്ടിലേക്കും വാതകം കൊണ്ടുപോകാനുള്ള പൈപ്പ്ലൈന് നിര്‍മ്മാണജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണിത്. പ്രാദേശികമായി ഉയരുന്ന എതിര്‍പ്പുകള്‍ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തിന് തടസം സൃഷ്ടിക്കുന്നുമുണ്ട്.
കൊച്ചിയിലെ എഫ്എസിടി, റിഫൈനറി എന്നിവക്കു മാത്രമാണ് ഇപ്പോള്‍ ടെര്‍മിനല്‍ കൊണ്ടുള്ള പ്രയോജനം. പൈപ്പ്ലൈന് ജോലികള്‍ പൂര്‍ത്തിയാകാത്തത് ഗെയിലിന്റെ ഉദാസീനത കൊണ്ടാണെന്നും ആക്ഷേപമുണ്ട്. 4600 കോടി രുപ ചെലവില്‍ പണി പൂര്‍ത്തിയാക്കിയ ടെര്‍മിനലിന്റെ പ്രവര്‍ത്തന ശേഷി പ്രയോജനപ്പെടുത്താന്‍ കഴിയാത്തത് ദേശീയ നഷ്ടമാണ്. ആസ്ത്രേലിയയില്‍ നിന്ന് വാതകമെത്തിക്കാന്‍ 20 വര്‍ഷത്തെ കരാറാണ് ഇപ്പോഴുള്ളത്. ടെര്‍മിനല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകാന്‍ വൈകുന്നത് മൂലം ഈ ഇനത്തിലും വന്‍ നഷ്ടത്തിനു സാധ്യതയുണ്ട്. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പെട്രോളിയം വാതകത്തെക്കാള്‍ കൂടിയ വിലക്കാണ് ഇറക്കുമതി കരാര്‍ എന്നതും ഭാവിയില്‍ ആശങ്ക സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: