ശബരിമല: അയ്യപ്പഭക്തരുടെ ശരണമന്ത്രങ്ങള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ മകരവിളക്ക് മഹോത്സവത്തിന് ശബരിമല നടതുറന്നു. ഇന്നലെ വൈകിട്ട് 5.30 ന് തന്ത്രി കണ്ഠരര് മഹേശ്വരരും മേല്‍ശാന്തി പി.എന്‍. നാരായണന് നമ്പൂതിരിയുമാണ് ശ്രീകോവില്‍ തിരുനട തുറന്നത്.
ഗണപതിയേയും നാഗരാജനെയും വണങ്ങി പ്രദക്ഷിണം ചെയ്തെത്തിയ തന്ത്രിയും മേല്‍ശാന്തിയും ശ്രീകോവില്‍ നടതുറന്ന് ദീപം തെളിയിച്ചു. തുടര്‍ന്ന് ഗണപതിയുടെയും നാഗരാജാവിന്റെയും നടതുറന്ന് പതിനെട്ടാം പടിയിറങ്ങി ആഴി ജ്വലിപ്പിച്ചതോടെ മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.
ഇന്നലെ പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല. നടതുറക്കുമ്പോള്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ബി മോഹന്‍ദാസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി ജി. ഈശ്വരന് നമ്പൂതിരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. സുഭാഷ്ചന്ദ്രന്, മറ്റ് ദേവസ്വം ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മാളികപ്പുറത്ത് മേല്‍ശാന്തി മനോജ് ഏമ്പ്രാന്തിരി നടതുറന്നു. മണ്ഡലപൂജയ്ക്ക് ശേഷം നടയടച്ചിരുന്നതിനാല്‍ മൂന്നു ദിവസമായി പമ്പയിലും പരിസരങ്ങളിലും വിരിവച്ച് കാത്തിരുന്ന അയ്യപ്പന്മാര്ക്കാണ് ശബരീശനെ ദര്‍ശിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: