ശിവഗിരി: പീതാംബരധാരികളായി, ശ്രീനാരായണ മന്ത്രമുരുവിട്ടെത്തിയ പതിനായിരക്കണക്കിന് തീര്‍ത്ഥാടകരെ സാക്ഷിയാക്കി 81-ാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിനു തുടക്കമായി. ശിവഗിരിയിലെവിടെയും ശ്രീനാരായണ സൂക്തങ്ങളുരുവിട്ട് പീതാംബരവേഷമിട്ട ഭക്തര്‍. ജാതിക്കും മതത്തിനുമതീതമായി ഒരുമയുടെയും ഈശ്വരസാക്ഷാത്കാരത്തിന്റെയും സന്ദേശം പ്രചരിപ്പിച്ച് ആയിരക്കണക്കിന് ഗുരുദേവ ഭക്തര്‍ ശിവഗിരിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന് ഭദ്രദീപം കൊളുത്തി തീര്‍ത്ഥാടന സമ്മേനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ അധ്യക്ഷനായി.
കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്കാന് ആചാര്യന്മാര് പലരുമുണ്ടെങ്കിലും സ്വാമി വിവേകാനന്ദനെ സ്മരിക്കാതെ ഈ ആചാര്യന്മാരെ ഓര്‍ക്കാന്‍ കഴിയില്ലെന്ന് ഉത്ഘാടനപ്രസംഗത്തില്‍ കെ.ശങ്കരനാരായണന് പറഞ്ഞു. നാരായണഗുരു കല്‍പ്പിച്ച എട്ട് കല്പ്പനകളില് ഒന്നെങ്കിലും അനുസരിക്കാതെ ആര്‍ക്കും അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം തീര്‍ത്ഥാടകരെ ഓര്‍മ്മിപ്പിച്ചു. ഗാന്ധിയന്‍ തത്വങ്ങള്‍ ഒന്നുപോലും അനുസരിക്കാതെ നടക്കുന്ന ഗാന്ധിയന്മാരെപ്പോലെ ശ്രീനാരായണീയര്‍ ആകരുത്. പ്രവൃത്തിയില്‍ ഗുരുവചനങ്ങള്‍ കൊണ്ടുവന്നശേഷം മാത്രമേ അതേക്കുറിച്ചു പ്രസംഗിക്കാവൂ, അദ്ദേഹം പറഞ്ഞു.
കോഴിക്കോട്-തലശ്ശേരി ക്ഷേത്രങ്ങളില്‍ നിന്നും കൊണ്ടുവന്ന ശ്രീനാരായണ ദിവ്യ ജ്യോതിസ്സ് വേദിയിലെ ഗുരുവിന്റെ പഞ്ചലോഹപ്രതിമയ്ക്ക് മുന്നില്‍ സ്ഥാപിച്ച വിളക്കില്‍ തെളിയിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഭദ്രദീപ പ്രോജ്വലനം അമൃതാനന്ദസ്വാമികളാണ് നിര്‍വ്വഹിച്ചത്.
ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികള്‍ സ്വാഗതം ആശംസിച്ചു. എല്ലാ വര്‍ഷവും ക്രിസ്തുമസ് അവധി ദിനങ്ങളിലാണ് ശിവഗിരി തീര്‍ത്ഥാടനം നടക്കുക. എന്നാല്‍ ഇത്തവണ പ്രവൃത്തിദിനത്തില്‍ തീര്‍ത്ഥാടനം നടക്കുന്നതിനാല്‍ ഒരുദിവസമെങ്കിലും സര്‍ക്കാര്‍ പൊതുഅവധി നല്‍കണമെന്ന് അദ്ദേഹം സ്വാഗത പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ പ്രകാശാനന്ദ സ്വാമികള്‍ മനുഷ്യരെല്ലാവരും സാഹോദര്യത്തോടെ ജീവിക്കണമെന്ന സന്ദേശം സദസ്സിന് നല്കി.
സമൂഹത്തിനുവേണ്ടി ഗുരുദേവന് ചെയ്ത മഹത്തായ സംഭാവനകള്‍ ഒരു സമൂഹം മാത്രമല്ല എല്ലാ മനുഷ്യരും അംഗീകരിക്കണമെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി കൊടിക്കുന്നില്‍ സുരേഷ്, മന്ത്രി കെ.ബാബു എന്നിവരും സമ്മേളനത്തില്‍ സംസാരിച്ചു. സൂക്ഷ്മാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ഗോകുലം ഗോപാലന് മുഖ്യാതിഥിയായിരുന്നു. തോട്ടം രാജശേഖരന്, പി.ടി.തോമസ് എംപി, പി.വി.ചന്ദ്രന്, എ.ജി തങ്കപ്പന്, വര്‍ക്കല കഹാര്‍, സൂര്യപ്രകാശ് എന്നിവര്‍ പങ്കെടുത്തു. രാവിലെ 7.30ന് പതാകയുയര്‍ത്തല്‍ പ്രകാശാനന്ദ സ്വാമികള്‍ നിര്‍വ്വഹിച്ചതോടെ തീര്‍ത്ഥാടനപരിപാടികള്‍ ആരംഭിച്ചിരുന്നു.
ഹരി ജി. ശാര്‍ക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: