തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ മന്ത്രിയാക്കാനായി നാളെ നടക്കുന്ന പുനഃസംഘടനയില്‍ കെ.ബി ഗണേഷ്കുമാറിനെ ഉള്‍പ്പെടുത്തുന്നില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ളയെ അറിയിച്ചു.
മന്ത്രിസ്ഥാനം ലിഭിക്കില്ലെന്ന് മുന്നണി നേതൃത്വം അറിയിച്ചതോടെ കേരള കോണ്‍ഗ്രസ്-ബി കടുത്ത നടപടിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മൂന്നിനു കേരള കോണ്‍ഗ്രസ് അടിയന്തര സെക്രട്ടേറിയറ്റ് യോഗം വിളിച്ചിട്ടുണ്ട്. മുന്നോക്ക വിഭാഗ കോര്പറേഷന് അധ്യക്ഷ സ്ഥാനമടക്കമുള്ള കേരള കോണ്‍ഗ്രസിനുള്ള സ്ഥാനങ്ങള്‍ ഒഴിയുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
കോണ്‍ഗ്രസിലെ ഐ വിഭാഗം ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനത്തെ ശക്തമായി എതിര്‍ത്ത് രംഗത്തുണ്ടായിരുന്നു. ഇതാണ് ഗണേഷിന് വിനയായത്. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ ചെയര്മാന് പിള്ളയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തങ്ങളെ വഞ്ചിച്ചുവെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. ഗണേഷിനെ വൈകാതെ മന്ത്രിസഭയില്‍ എടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
നേരത്തേ യാമിനി തങ്കച്ചിയുമായുള്ള പ്രശ്നങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണു ഗണേഷ്കുമാര് മന്ത്രിസ്ഥാനമൊഴിഞ്ഞത്. പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞാല്‍ മന്ത്രിസഭയില്‍ തിരിച്ചുകൊണ്ടുവരാമെന്ന ധാരണയിലായിരുന്നു രാജിയെന്നാണ് ഗണേഷ് അവകാശപ്പെട്ടിരുന്നത്. യാമിനിയുമായി വിവാഹമോചനമാവുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഗണേഷിനെ മന്ത്രിസഭയില്‍ തിരിച്ചുകൊണ്ടുവരണമെന്നു ബാലകൃഷ്ണപിള്ള യുഡിഎഫില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സോണിയാ ഗാന്ധി തിരുവനന്തപുരത്തെത്തിയപ്പോള്‍ ഇക്കാര്യം പിള്ള നേരിട്ടു സോണിയയെ ധരിപ്പിച്ചിരുന്നു.
ഇതിനിടയില്‍ സമ്മര്‍ദതന്ത്രമായി ഗണേഷ് എംഎല്‍എ സ്ഥാനത്തുനിന്നുള്ള രാജി സന്നദ്ധത അറിയിച്ചു. ആര് ബാലകൃഷ്ണപിള്ളയുമായി യുഡിഎഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കിയത്. മന്ത്രിസഭാ പുനഃസംഘടന നടത്തുമ്പോള്‍ ഗണേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നു യുഡിഎഫ് നേതാക്കളും മുഖ്യമന്ത്രിയും ഉറപ്പുനല്‍കിയതായി ബാലകൃഷ്ണപിള്ള അവകാശപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: