ആലപ്പുഴ : മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കും. കെപിസിസി പ്രസിഡന്റ് പദവിയില്‍ തുടരുന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
താനൊരിക്കലും അധികാരത്തിന്റെ പിന്നാലെ പോയിട്ടില്ല. പാര്‍ട്ടിയാണ് വലുത്. ഇപ്പോഴും പാര്‍ട്ടിയിലെ എളിയ പ്രവര്‍ത്തകനാണ് താനെന്നും ചെന്നിത്തല പ്രതികരിച്ചു. പാര്‍ട്ടിക്കു വേണ്ടിയും ജനങ്ങള്‍ക്കു വേണ്ടിയുമാണ് എല്ലാക്കാലത്തും പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിലെ ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈക്കമാന്‍ഡിന്റെയും സോണിയാ ഗാന്ധിയുടെയും തീരുമാനം ശിരസാവഹിക്കുക മാത്രമാണ് താന്‍ ചെയ്യുന്നത്. വകുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. അല്ലാതെ താനല്ലെന്നും ചെന്നിത്തല പറഞ്ഞു.
തന്നെ വളര്‍ത്തിയത് ആലപ്പുഴയിലെ ജനങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരുമാണ്. അവരോട് ഏറെ നന്ദിയുണ്ട്. കൂടുതല്‍ സമയം താന്‍ ചെലവഴിച്ചത് പാര്‍ട്ടി പ്രവര്‍ത്തകനായിട്ടാണ്. അല്ലാതെ ഭരണരംഗത്തല്ല. ഭരണരംഗത്തേക്ക് ഹൈക്കമാന്‍ഡ് എപ്പോഴൊക്കെ എടുത്തുയര്ത്തിയിട്ടുണ്ടോ അപ്പോഴൊക്കെ നല്ല ഭരണം കാഴ്ചവെയ്ക്കാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി.
2014 കോണ്‍ഗ്രസിന് വസന്തകാലം ആയിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: