തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നാളെ 11.20ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. അതേസമയം ഗണേശ് കുമാറിന്റെ മന്ത്രിസഭാ പ്രവേശന കാര്യത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
രമേശിനെ മന്ത്രിയാക്കാന്‍ 27ന് ഹൈക്കമാന്‍ഡ് അനുമതി നല്കി. എല്ലാവരോടും ആലോചിച്ച് ഇപ്പോള്‍ തീരുമാനം കൈക്കൊണ്ടു. രമേശിന്റെ മന്ത്രിസഭാ പ്രവേശം തിടുക്കത്തില്‍ എടുത്ത തീരുമാനമല്ല. രമേശ് വരുന്നത് സര്‍ക്കാരിന് കരുത്തു പകരുമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രമേശിന്റെ വകുപ്പ് സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ട്. പുറത്ത് പറയാന്‍ പരിമിതിയുണ്ട്. വകുപ്പ് മുഖ്യമന്ത്രിയുടെ അധികാരപരിധിയിലുള്ളതാണ്. അതില്‍ ഹൈക്കമാന്‍ഡ് ഇടപെടില്ല.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്ന കാര്യം പരിഗണനയിലാണ്. ഗണേശ് കുമാറിന്റെ കാര്യവും അപ്പോള്‍ പരിഗണിക്കും. ഗണേശിനെ മന്ത്രിയാക്കണമെന്ന ആര്.ബാലകൃഷ്ണപിള്ളയുടെ ആവശ്യം ന്യായമാണ്. ഈ മന്ത്രിസഭയില്‍ നിന്ന് ആരും പുറത്ത് പോകുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിനെ ഹൈക്കമാന്‍ഡാകും തീരുമാനിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ചെന്നിത്തല മന്ത്രിസഭയില്‍ രണ്ടാമനാണോയെന്ന ചോദ്യത്തിന് സര്‍ക്കാരില്‍ എല്ലാവരും തുല്യരാണ്. തുല്യരായവരില്‍ മുഖ്യമന്ത്രിയുടെ പേര് ആദ്യം പറയുന്നു എന്നു മാത്രമെയുള്ളൂവെന്നും മുഖ്യമന്ത്രി മറുപടി നല്കി. സുധീരനെന്നല്ല ആര് കെ.പി.സി.സി പ്രസിഡന്റായാലും തനിക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: