പാവനമായ ശിവഗിരിക്കുന്നില്‍ ഒരു തീര്‍ത്ഥാടനകാലം കൂടി. 80 സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഈ തീര്‍ത്ഥാടനത്തിന്റെ പ്രസക്തി നാള്‍ക്കു നാള് വര്‍ധിച്ചുവരികയാണ്. പൂര്‍ണമായും മനുഷ്യത്വത്തിലേക്കുള്ള തീര്‍ത്ഥാടനം ഇതല്ലാതെ മറ്റൊന്നും ലോകത്തില്ല. സങ്കല്പങ്ങളും ഐതിഹ്യങ്ങളുമില്ല. മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം. ലാളിത്യമാണ് ഈ സവിശേഷമായ തീര്‍ത്ഥാടനത്തിന്റെ മുഖമുദ്ര. ജാതി, മത, ദേശ, ഭാഷാ, വിശ്വാസഭേദങ്ങളില്ലാതെ അണിചേരാമെന്നതാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സത്ത. തീര്‍ത്ഥാടകര്‍ ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടുകൂടി വ്രതമാചരിച്ചാല്‍ മതിയെന്നാണ് ഗുരുദേവന്റെ കല്പന. ശരീരശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി എന്നിവയാണ് ആ പഞ്ചശുദ്ധികള്‍.
1928 ജനുവരി 16നാണ് കോട്ടയം നാഗമ്പടം ക്ഷേത്രസന്നിധിയില്‍ വച്ച് ശ്രീനാരായണഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനം എന്ന മഹത്തായ ആശയത്തിനു രൂപം നല്‍കിയത്. 1932 ഡിസംബറില്‍ പത്തനംതിട്ട ഇലവുംതിട്ടയിലെ സരസകവി മൂലൂര്‍ എസ്. പത്മനാഭപ്പണിക്കരുടെ വസതിയായ കേരളവര്‍മ്മ സൗധത്തില്‍ നിന്ന് മൂലൂരിന്റെ പുത്രന് പി.കെ. ദിവാകരപ്പണിക്കര്‍, പി.കെ. കേശവന്, എം.കെ. രാഘവന്, പി.പി. രാഘവന്, കെ.എസ്. ശങ്കുണ്ണി എന്നിവരുടെ അഞ്ചംഗ പ്രഥമ തീര്‍ത്ഥാടക സംഘം പദയാത്രയായി ശിവഗിരിയിലെത്തി. ഈ സംഘത്തെ അഞ്ച് മഞ്ഞക്കിളികള്‍ എന്ന് ആക്ഷേപിച്ചവര്‍ക്ക് മുന്നിലൂടെ അരുവിയായി പുഴയായി പിന്നെ പീതസാഗരമായി അത് വളര്‍ന്നു. ഇന്ന് ദശലക്ഷങ്ങള്‍ സംഗമിക്കുന്ന മഹാതീര്‍ത്ഥാടനമായി ശിവഗിരി തീര്‍ത്ഥാടനം മാറുമ്പോള്‍ അതില്‍ എസ്എന്‍ഡിപിയോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പങ്ക് എടുത്തുപറയേണ്ടതാണ്.
ശ്രീനാരായണഗുരദേവ തൃപ്പാദങ്ങള്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്കുമ്പോള് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൂടി വ്യക്തമാക്കിയിരുന്നു. ശിവഗിരി തീര്‍ത്ഥാടനമെന്നാല്‍ അറിവിന്റെ തീര്‍ത്ഥാടനമാണ്. ആത്മീയതയില്‍ മാത്രം അഭിരമിക്കുവാനല്ല തൃപ്പാദങ്ങള്‍ നിര്‍ദ്ദേശിച്ചത്. പകരം ജ്ഞാനയോഗത്തിലും കര്‍മ്മയോഗത്തിലും മുഴുകുവാനാണ്. വിജ്ഞാനമണ്ഡലങ്ങളെ വികസിപ്പിക്കുകയും കര്‍മ്മശക്തിയെ ഉത്തേജിപ്പിക്കുകയുമാണ് ശിവഗിരി തീര്‍ത്ഥാടത്തിന്റെ കാഴ്ചപ്പാട്. അതുകൊണ്ട് തന്നെയാണ് ശിവഗിരി തീര്‍ത്ഥാടനത്തില്‍ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതികശാസ്ത്രപഠനങ്ങള് എന്നീ അഷ്ടവിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുവാന്‍ ഗുരുതൃപ്പാദങ്ങള്‍ കല്‍പ്പിച്ചത്. തീര്ത്ഥാടവേദിയിലേയ്ക്ക് ഗുരുമന്ത്രങ്ങള് ഉരുവിട്ട് എത്തുന്നവര്‍ ശിവഗിരിയില്‍ താമസിച്ച് അഷ്ടവിഷയങ്ങളില്‍ പ്രാഗത്ഭ്യം സിദ്ധിച്ച വിദഗ്ദ്ധര്‍ അണിനിരക്കുന്ന സെമിനാറുകളിലും മറ്റും പങ്കെടുത്ത് തനിക്ക് ഉപകരിക്കുന്ന അറിവുകള്‍ സ്വായത്തമാക്കി ജീവിതവിജയം കൈവരിക്കുവാനാണ് ശ്രദ്ധിക്കേണ്ടത്. ജനങ്ങളുടെയും രാജ്യത്തിന്റെയും നന്മയ്ക്കും പുരോഗതിക്കും ഉതകുന്ന തീര്‍ത്ഥാടനമായി ശിവഗിരിതീര്‍ത്ഥാടനം പരിണമിക്കുന്നതും ഇപ്രകാരമാണ്.
ഗുരുദേവസന്ദേശങ്ങള്‍ എക്കാലത്തും മനുഷ്യന്റെ ആത്മീയഭൗതികോന്നതിയിലേക്കുള്ള വഴികാട്ടിയാണ്. വിദ്യ കൊണ്ട് പ്രബുദ്ധരാകുവാന്‍ അരുളിചെയ്ത ഗുരു സംഘടന കൊണ്ട് ശക്തരാകുവാനും കല്പ്പിക്കുന്നു. വിദ്യാഭ്യാസം കഴിഞ്ഞാല്‍ സമുദായ അഭിവൃദ്ധിക്ക് ആവശ്യം വ്യവസായമാണ്. വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃദ്ധിയുണ്ടാവില്ലെന്ന ഗുരുവചസ്സുകളെ ഉള്‍ക്കൊണ്ടാണ് അക്കാലത്ത് ധാരാളം ജനങ്ങള്‍ക്ക് തൊഴിലേകിയ നെയ്ത്തുശാല ശിവഗിരിയില്‍ ആരംഭിച്ചത്. വര്‍ത്തമാനകാലഘട്ടത്തില്‍ മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്ഷകന് സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിക്കാതിരിക്കുമ്പോള്‍ ‘കൃഷിയാണ് ജീവരാശിയുടെ നട്ടെല്ല്’ എന്ന ഗുരുവാക്യത്തെ ഓര്‍മ്മിക്കുവാനും കാര്‍ഷിക സംസ്കൃതിയിലേയ്ക്ക് മാനവരാശിയുടെ മടങ്ങിപ്പോകലിന് വഴിതെളിയിക്കുവാനും തീര്‍ത്ഥാടത്തിന് കഴിയട്ടെ. എസ്എന്‍ഡിപിയോഗം നടപ്പിലാക്കുന്ന ശ്രീനാരായണ ഹരിതഗീതം പോലുള്ള പദ്ധതികള്‍ കര്‍ഷകര്‍ക്ക് തുണയേകുകയും ചെയ്യും.
ശുചിത്വത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നതാണ് ശിവഗിരി തീര്‍ത്ഥാടം. ശരീരത്തിനും മനസിനും ഒരുപോലെ ശുചിത്വം വേണമെന്നാണ് ഗുരു നിര്‍ദ്ദേശിക്കുന്നത്. വീട്ടിലെ മാലിന്യങ്ങള്‍ സൗകര്യപൂര്‍വ്വം അയല്പറമ്പുകളിലേക്കും നിരത്തിലേക്കും വലിച്ചെറിയുന്ന, സാംസ്കാരിക സമ്പന്നരെന്ന് അഹങ്കരിക്കുന്ന മലയാളികള്‍ക്ക്, ശുചിത്വത്തിന് ഗുരുദേവന് കല്പിച്ച പ്രാധാന്യം തിരിച്ചറിയാന്‍ ശിവഗിരി തീര്‍ത്ഥാടനം ഒരു മാര്‍ഗമാണ്.
തീര്‍ത്ഥാടന വിഷയങ്ങളില്‍ ഭക്തി എന്നു മാത്രമാവാതെ ഈശ്വരഭക്തി എന്നു തന്നെ ഗുരുദേവന് കല്പിച്ചിരിക്കുന്നു. ഈശ്വര ഭജിക്കുന്നതിലൂടെ മാത്രമേ മനുഷ്യമനസ്സിലെ കളങ്കങ്ങള്‍ അകറ്റുവാന്‍ കഴിയു. ഈശാവാസ്യോപനിഷത്തിന്റെ പരിഭാഷയില്‍ ഗുരു സൂചിപ്പിക്കുന്നതു പോലെ ഈശന് ജഗത്തിലെല്ലാം വസിക്ക കൊണ്ട് ചരിക്ക മുക്തായി നീ ആശിക്കരുതാരുടേയും ധനം… എന്ന ചിന്തയിലേക്ക് മനസ്സിനെ പാകപ്പെടുത്തുവാന്‍ തീര്‍ത്ഥാടനത്തിലൂടെ സാധിക്കണം. ഈശ്വരന് സര്‍വ്വചരാചരങ്ങളിലും കുടി കൊള്ളുന്നതു കൊണ്ട് ആരുടേയും ധനത്തെ ആഗ്രഹിക്കാതെ സ്വതന്ത്രമായി സഞ്ചരിക്കുവാന്‍ നമുക്കാവണം. ഇവിടെ ധനം കേവലം സമ്പത്ത് മാത്രമായല്ല ഗുരുദേവന് വിവക്ഷിക്കുന്നത്. അത് ഒരുവന്റെ സ്വാതന്ത്ര്യവും വിശ്വാസപ്രമാണങ്ങളും സ്വത്തും ജീവനും ഒക്കെയായി വ്യാഖ്യാനിക്കുവാനാകണം. അങ്ങയൊകുമ്പോഴാണ് ‘ഒരു പീഡയെറുമ്പിനും വരുത്താതെ’ സഹജീവികളോട് കൃപയുള്ളവായി മാറുവാനും യഥാര്‍ത്ഥ മനുഷ്യായിത്തീരുവാനും കഴിയൂ. വലുതിന്ന് ഇര ചെറുതെന്ന കാട്ടുനീതിയില്‍ നിന്ന് ചെറുതിന്നു തുണ വലുതെന്ന ധര്‍മ്മത്തിലേക്ക് എത്തിച്ചേരാനാകണം.
തുഷാര്‍ വെള്ളാപ്പള്ളി (എസ്.എന്‍.ഡി.പി.യോഗം
വൈസ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: