തിരുവനന്തപുരം: ആഭ്യന്തര വകുപ്പില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വനം ഗതാഗത വകുപ്പുകള്‍ നല്കി. കെബി ഗണേഷ് കുമാര്‍ വഹിച്ചിരുന്ന സ്പോര്‍ട്ട്സ് സിനിമാ വകുപ്പുകളും തിരുവഞ്ചൂരിന് നല്‍കിയിട്ടുണ്ട്.
ആഭ്യന്തരം നഷ്ടമായതില്‍ പ്രതിഷേധിച്ച് തിരുവഞ്ചൂര്‍ മന്ത്രിയായി തുടരേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും മുതിര്‍ന്ന നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വനം വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. കെബി ഗണേഷ് കുമാര്‍ രാജി വച്ചതിന് ശേഷം മുഖ്യമന്ത്രിയായിരുന്നു വനം, സ്പോര്‍ട്സ് വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്.
ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തിരുവഞ്ചൂരിന്റെ വകുപ്പിന്റെ കാര്യത്തില്‍ ധാരണയായത്. ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തിരുവഞ്ചൂരിന് വനം നല്കാന് തീരുമാനമായതിനു പിന്നാലെ ഗതാഗത വകുപ്പൊഴിയാനുള്ള സന്നദ്ധത ആര്യാടനും പ്രകടിപ്പിച്ചു. തുടര്‍ന്ന് ഈ വകുപ്പും തിരുവഞ്ചൂരിനു നല്കാന് ധാരണയായി. ഇപ്പോഴുള്ള മന്ത്രിസഭയില്‍ നിന്ന് ആരും പുറത്താകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സാധൂകരിക്കുന്ന രീതിയിലാണ് തിരുവഞ്ചൂരിന്റെ പുതിയ മന്ത്രി കുപ്പായം.
റവന്യൂ, വനം വകുപ്പുകളിലൊന്നായിരിക്കും തിരുവഞ്ചൂരിനെന്നതു നേരത്തേ ധാരണയായിരുന്നു. റവന്യൂ വകുപ്പു മന്ത്രിയായാണ് ഈ സര്‍ക്കാരില്‍ തിരുവഞ്ചൂര്‍ മന്ത്രിയായത്. പിന്നീട് മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അനുവദിക്കാന്‍ നടത്തിയ പുനഃസംഘടനയില്‍ ആഭ്യന്തരം നല്‍കുകയായിരുന്നു. നേരത്തേ പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള കേസ് നിലനിന്ന പശ്ചാത്തലത്തില്‍ വിജിലന്‍സും തിരുവഞ്ചൂരിനു നല്‍കിയിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മന്ത്രിസഭയിലെ രണ്ടാമത്തെ പുനസംഘടനയാണ് ഇന്ന് നടന്നത്. ഒന്നരവര്‍ഷം മുമ്പ് മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാകുഴി അലിയും അനൂപ് ജേക്കബുമാണ് പുനസംഘടനയുടെ പേരില്‍ മന്ത്രിസഭയിലെത്തിപ്പെട്ടത്. അതിന് ശേഷം മന്ത്രി സഭാ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി കോലാഹലങ്ങളും ഉയര്‍ന്നതിന് ശേഷമാണ് ചെന്നിത്തലയുടെ ഇപ്പോഴത്തെ മന്ത്രിസഭാ പ്രവേശനം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ ഇനിയും ഒരഴിച്ചു പണിക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി തന്നെ സൂചന നല്കുമ്പോള് ഈ സര്‍ക്കാരിന്റെ കാലാവധിക്ക് മുമ്പായി എത്ര പുനസംഘടനകളുണ്ടാമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: