കേരളചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ എഴുതിയതാണ് മന്നത്ത് പത്മനാഭന്റെയും നായര്‍ സര്‍വീസ് സൊസൈറ്റിയുടെയും നിസ്തുലവും സംഭവബഹുലവുമായ ഏടുകള്‍. കേരളത്തിന്റെ സാമൂഹ്യപരിഷ്കരണത്തിനും വിദ്യാഭ്യാസ അഭിവൃദ്ധിക്കും നായര്‍ സര്‍വീസ് സൊസൈറ്റി വിലപ്പെട്ട സംഭാവന നല്കിയെങ്കില് അതിന്റെ പ്രേരണാ സ്രോതസ് മന്നത്ത് പത്മനാഭന്റെ ദീര്‍ഘവീക്ഷണവും സ്ഥിരോത്സാഹവും തന്നെയാണ്. അയിത്തത്തിനെതിരെയും ക്ഷേത്രപ്രവേശന സ്വാതന്ത്ര്യത്തിനും വേണ്ടി മാത്രമല്ല ഹൈന്ദവരുടെ ഐക്യത്തിനുവേണ്ടിയും ശക്തിക്ഷയത്തിനെ കുറിച്ചും ഗാഢമായി ചിന്തിച്ചു. സര്‍വോപരി ദേശീയതയുടെ കാര്യത്തിലും മന്നത്തിന്റെ മനസ്സ് അത്യുന്നതം തന്നെയായിരുന്നു. അതിന്റെ ഒരു ഉദാഹരണമാണ് 1950-ല്‍ എന്‍എസ്എസിനെയും അതിന്റെ സ്വത്തും ഹിന്ദുമണ്ഡലത്തില്‍ ലയിപ്പിക്കാനുള്ള പ്രമേയം അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗം.
“ദേശീയത്വമുള്ളത് ഹിന്ദുവിന് മാത്രമാണ്. ദേശീയ വിദ്യാഭ്യാസം വേണമെന്നുപറഞ്ഞതും ഇന്ന് വാദിച്ചുകൊണ്ടിരിക്കുന്നവരും ഹിന്ദുക്കളാണ്. ലക്ഷക്കണക്കിന് പണം ചെലവ് ചെയ്ത് പണിതീര്‍ത്ത് നടത്തിവരുന്ന നാലഞ്ചുകോളേജുകള് ദേശീയ വിദ്യാഭ്യാസത്തിന് ഏല്പ്പിച്ചുകൊടുക്കുവാന് എന്‍എസ്എസ് തയ്യാറാണ്. തെണ്ടിപ്പിരിച്ചുണ്ടാക്കിയ ഓരോ ഈ ഈഴവന്റെയും നായരുടെയും ഓരോ പൈസകൊണ്ട് പടുത്തുയര്‍ത്തിയിട്ടുള്ള ഈ മന്ദിരങ്ങള്‍ അവയുടെ ഉപകരണങ്ങളോടുകൂടി ദേശീയ വിദ്യാഭ്യാസത്തിന് വിട്ടുകൊടുക്കാന്‍ ഹിന്ദുക്കള്‍ തയ്യാറാണ്. എന്നിട്ടും നാം ദേശീയത്ത്വം തീണ്ടാത്ത വര്‍ഗീയവാദികളാണ് പോലും! ഇന്ത്യന്‍ മന്ത്രിസഭയില്‍നിന്ന് ഡോ:ജോണ്‍ മത്തായി പിരിയുന്നതുമൂലം ഉണ്ടാകുന്ന ഒഴിവില്‍ ഒരു സുറിയാനിയെത്തന്നെ നിയമിക്കണമെന്ന് മതേതര രാഷ്ടാധിപനായ പണ്ഡിറ്റ് നെഹ്റുവിന് കമ്പിയടിച്ച സുറിയാനി ക്രിസ്ത്യാനികളാണത്രെ ദേശീയക്കാര്‍! നാണം അല്പമെങ്കിലും ഉള്ളവരാണെങ്കില്‍ ഇങ്ങിനെ പറയുമായിരുന്നോ? പണ്ഡിറ്റ് നെഹ്റുവിനോ പട്ടേലിനോ പകരം ഒരു ഹിന്ദുവിനെ നിയമിക്കണമെന്ന മൗഢ്യം ഹിന്ദുവിനില്ല. അവന് ദേശീയം മാത്രമേയുള്ളൂ.”
ഇങ്ങിനെ പ്രസംഗത്തില്‍ മാത്രമല്ല മന്നത്തിന്റെ ദേശീയത്ത്വവും ഹിന്ദുത്വവും. തിരുവനന്തപുരത്ത് കോളേജ് സ്ഥാപിച്ചപ്പോള്‍ അതിന് മഹാത്മാഗാന്ധിയുടെയും കണ്ണൂര്‍ മട്ടന്നൂരില്‍ പഴശ്ശിരാജയുടെയും നെയ്യാറ്റിന്‍കരയില്‍ വേലുത്തമ്പി ദളവയുടെയും പേരിട്ടപ്പോള്‍ ചങ്ങനാശ്ശേരിയിലും പന്തളത്തും ഹിന്ദുകോളേജ് എന്ന് തന്നെ നാമകരണം ചെയ്തു.
ബ്രാഹ്മണ മേധാവിത്ത്വത്തിനെതിരായി പ്രവര്‍ത്തിച്ചു എന്നപേരില്‍ മന്നത്തെ ചെറുതായി ചിത്രീകരിക്കുന്ന പ്രവണത ശരിയല്ല. ബ്രാഹ്മണമേധാവിത്ത്വം തിരുവിതാംകൂര്‍ ഭരണത്തിലുണ്ടായിരുന്നു എന്നത് വസ്തുതയാണ്. അതിനെക്കാള്‍ ക്രിസ്ത്യാനികള്‍ക്ക് അനര്ഹമായിപോലും ആനുകൂല്യവും വിദ്യാഭ്യാസ സംവിധാനങ്ങളുമെല്ലാം ലഭിച്ചതും അനീതിയാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ ദയാദാക്ഷിണ്യത്തിനുവേണ്ടി ക്രിസ്ത്യന്‍ പ്രീണനം രാജഭരണകാലത്ത് അനുഭവപ്പെട്ടതാണ്. ക്രിസ്ത്യാനികള്‍ക്ക് സഹജമായ സംഘടനാശക്തിയുടെ ഗുണഫലവും അനുകൂലഘടകമായിരുന്നു. ക്രിസ്ത്യന്‍ പദവികളോടും വിദ്യാഭ്യാസ സ്ഥാനങ്ങളോടും രാജഭരണകൂടം മമത കാട്ടുന്ന പ്രവണതയുണ്ടായി. സൗജന്യമായി ഭൂമിയും മറ്റാനുകൂല്യങ്ങളും അനുവദിക്കാന്‍ തയ്യാറായി.
നായര്‍, ഈഴവ വിഭാഗങ്ങളും അതിലും പിന്നോക്കമെന്ന് കണക്കാക്കിപോന്ന സമൂഹങ്ങള്‍ക്കാണ് ഏറെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്നത്. ഈ സമയത്താണ് സ്വാമി വിവേകാനന്ദന്റെ ഉപദേശപ്രകാരം ഡോ. പല്‍പ്പുവും കുമാരനാശാനും നേതൃത്ത്വം നല്കി ശ്രീനാരായണഗുരുദേവനെ മുന്‍നിര്‍ത്തി എസ്എന്‍ഡിപി യോഗത്തിന് രൂപം നല്‍കിയത്. 1903 ലായിരുന്നു ഇത്. പിന്നെയും ഒരു ദശകം പിന്നിട്ടാണ് എന്‍എസ്എസ് രൂപംകൊള്ളുന്നത്. മരുമക്കള്‍ത്തായം ഉള്‍പ്പെടെയുള്ള ആചാരക്രമങ്ങളും ആഢ്യത്തവും ആഭിജാത്യവും ദുരഭിമാനവുമെല്ലാം നായര്‍ പ്രമാണിമാരുടെ ജീവിതശൈലിയായിരുന്നു. ഇതുമൂലം സമുദായം പൊതുവെ ശിഥിലമായി. സാമൂഹ്യമായ ഈ വിപല്‍സന്ധിയിലാണ് മന്നത്ത് പത്മനാഭനെന്ന സാമൂഹ്യപരിഷ്ക്കര്‍ത്താവിന്റെ ഉദയം. എസ്എന്‍ഡിപി യോഗവും ഗുരുദേവനുമെല്ലാം ഇതിന് പ്രചോദനം നല്കിയിട്ടുണ്ടാവാം.
തന്റെ സമുദായത്തിന്റെ അനാചാരങ്ങള്‍ക്കെതിരെ പോരാടുമ്പോള്‍ തന്നെ സഹോദര സമുദായത്തിന്റെ സമുദ്ധാരണത്തിനും മന്നം പ്രയത്നിച്ചു. ജാതിപ്പേരുപേക്ഷിക്കുകയും സര്വണജാഥ നയിക്കുകയും ചെയ്തുകൊണ്ട് തന്റെ പ്രതിബന്ധത അദ്ദേഹം തെളിയിച്ചു.
പത്മഭൂഷണ്‍ ബഹുമതി ലഭിച്ചെങ്കിലും അദ്ദേഹം അറിയപ്പെടുന്നത് ‘ഭാരതകേസരി’ യായിട്ടാണ്. ദേശീയബോധം അദ്ദേഹത്തിന്റെ എല്ലാ ചിന്താധാരകള്‍ക്കും മുകളിലായിരുന്നു എന്നും കാണാനാകും. കേരളത്തില്‍ വീരസവര്‍ക്കറെ ക്ഷണിച്ചുകൊണ്ടുവന്ന് പരിപാടികളില്‍ പങ്കെടുപ്പിച്ചത് അതുകൊണ്ടാണെന്ന് കാണാന്‍ സാധിക്കും.
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പരംപൂജനീയ സര് സംഘചാലക് ആയിരുന്ന ഗുരുജിയെ എന്‍എസ്എസ് സ്ഥാപനങ്ങളില്‍ കൊണ്ടുവന്ന് ആദരിച്ചതും വിസ്മരിച്ചുകൂടാ. കന്യാകുമാരിയില്‍ വിവേകാനന്ദ സ്മാരക കേന്ദ്രം സ്ഥാപിക്കുന്നതിനോട് കേരളത്തിലെ കപടമതേതരക്കാരും സംസ്ഥാന സര്‍ക്കാര്‍ തന്നെയും വിമുഖത പ്രകടിപ്പിക്കെ ആ പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ അധ്യക്ഷസ്ഥാനം അലങ്കരിച്ചതും അദ്ദേഹത്തിന്റെ വിശാല മനോഭാവം വ്യക്തമാക്കുന്നതാണ്.
മന്നത്ത് പത്മനാഭന്റെ ജയന്തിയും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ശതാബ്ദിയും ആഘോഷിക്കുമ്പോള്‍ ചരിത്രത്തിലേക്ക് കണ്ണോടിക്കുന്നത് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്നതില്‍ സംശയമില്ല.
ഒ. രാജഗോപാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: