വല്ലായ്മ നിറഞ്ഞ മുഖവുമായി ഇളയവാഴുന്നവര് വലിയ വാഴുന്നവരെ മുഖം കാണിച്ചു. ‘കാരാക്കുളങ്ങര ഉണ്ടായത് നമ്മുടെ ശ്രദ്ധക്കുറവുകൊണ്ടാണെന്ന് ഉണ്ണി വിചാരിക്കുന്നുണ്ടോ?’ വലിയവാഴുന്നവര്‍ സ്വാന്തനഭാവത്തില് ചോദിച്ചു. ‘എല്ലാം ശരിയായി എന്നു വിചാരിച്ചിരിക്കുമ്പോഴാണ് കാര്യങ്ങള്‍ പെട്ടെന്ന് വേറെ ഒരു വഴിക്ക് തിരിഞ്ഞത്. യോഗിയാര്‍ക്ക് അപമാനം വരാതെ നോക്കേണ്ടത് നമ്മുടെ കടമയായിരുന്നു. അതു കഴിഞ്ഞില്ല.’ നിന്ദ്യകര്‍മത്തിന് സാക്ഷിയാകേണ്ടിവന്നതിനാല്‍ മനസ്സിനു വന്ന അശുദ്ധിയോടെ ഇളയവാഴുന്നവര് പറഞ്ഞു. അസാധരണമായി വലിയവാഴുന്നവര്‍ എണീറ്റ് ഇളയവാഴുന്നവരുടെ തോളത്ത് തട്ടി. അദ്ദേഹത്തിലും അസ്വസ്ഥതയുടെ വിള്ളലുകള്‍ പടരുന്നൂ എന്നതിന് ദൃഷ്ടാന്തമായി അത്. വാക്കിനോ ചിരിക്കോ നിര്‍വീര്യമാക്കാവുന്ന ഒന്നല്ല ഇളയവാഴുന്നവരുടെ അസ്വസ്ഥത എന്നദ്ദേഹത്തിനു തോന്നിയിരിക്കണം. ‘സാരമില്ല. ചില കാര്യങ്ങളൊന്നും നമ്മുടെ നിയന്ത്രണത്തില്‍ നില്ക്കുന്നതല്ല. ‘വലിയ വാഴുന്നവര്‍ ദീര്‍ഘമായി നിശ്വസിച്ചു’. യോഗിയാര് പോകുന്ന പോക്കില്‍ തത്കാലം പ്രവൃത്തികള്‍ കഴിഞ്ഞു എന്നു പറഞ്ഞു പോകുമ്പോള്‍ അപമാനിച്ച അഗ്നിദത്തന്‍ നമ്പൂതിരിയെ എതിര്‍ത്ത് ഒരുഭാവം പോലും ഉണ്ടായില്ല. ത്രിവിക്രമന്‍ നമ്പൂതിരിയൊഴിച്ച് ആര്‍ക്കും തന്നെ അഗ്നിദത്തന്‍ നമ്പൂതിരിയെ തടയാനുള്ള മനസ്സാന്നിധ്യം പോലും ഇല്ലാതെ പോയി. അപ്പോള്‍ മനസ്സു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പെരുങ്കൂറിന്റെ പ്രജയാണെന്നോ ബ്രാഹ്മണനാണെന്നോ പരിഗണിക്കുമായിരുന്നില്ല’. ഇളയവാഴുന്നവരുടെ ഭാവം പകര്‍ന്നു. ഇളയവാഴുന്നവരുടെ വാക്കുകള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന പടക്കുറുപ്പ് അതില്നിന്നെന്തോ ഉള്‍ക്കൊണ്ട് വലിയവാഴുന്നവരോട് ഉണര്‍ത്തിച്ചു. ‘അഗ്നിദത്തന്‍ നമ്പൂതിരിയുടെ അതിരു കടക്കുന്ന അതിക്രമങ്ങളില്‍ നമുക്കുള്ള അശുഭസൂചനകള്‍ അടിയന് കാണുന്നുണ്ട്. അഗ്നിദത്തന്‍ നമ്പൂതിരി കുറുങ്കൂറിന്റെ മണ്ണില്‍ വന്ന് അതിക്രമങ്ങള്‍ ചെയ്യണമെങ്കില്‍ അതിന് പെരുങ്കൂറിന്റെ പിന്തുണ ഇല്ലാതിരിക്കില്ല.’ ‘പടക്കുറുപ്പ് എന്താണ് അര്‍ഥമാക്കിയത്?’ വാഴുന്നവര്‍ ചോദിച്ചു. ‘രണ്ടുമൂന്നു കാര്യങ്ങള്‍ കൂട്ടിവായിച്ചാല്‍ ഇവിടുത്തേക്കും ബോദ്ധ്യമാകാവുന്നതേ ഉള്ളൂ അത്. യോഗത്തിന് മുമ്പ് കാരാക്കുളങ്ങര നമ്പൂതിരിമാരെ അഗ്നിദത്തന്‍ നമ്പൂതിരി പ്രത്യേകം വിളിച്ചുവരുത്തി സംസാരിക്കയുണ്ടായിട്ടുണ്ട് എന്ന്, നമുക്ക് മുമ്പുതന്നെ അറിയാവുന്ന കാര്യമാണല്ലോ. തട്ടകനിയമത്തെ കുറിച്ച് ഉള്ള യോഗത്തിന് മുമ്പും പിമ്പും അഗ്നിദത്തന്‍ നമ്പൂതിരി പെരുങ്കൂര്‍ വാഴുന്നവരെ കണ്ടിരുന്നു. ഐശ്വര്യപൂര്‍ണമായ കാരാക്കുളങ്ങര വിട്ടുകളഞ്ഞത് തീപ്പെട്ട പെരുങ്കൂര്‍ വാഴുന്നവര്‍ ചെയ്ത വിലയ തെറ്റായിരുന്നു എന്ന് അഗ്നിദത്തന്‍ നമ്പൂതിരി ഇപ്പോഴത്തെ വാഴുന്നവരെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ കാരാക്കുളങ്ങര തിരിച്ചു പിടിപ്പിക്കാനുള്ള കാല്‍വയ്പ്പാണ് ഈ വിഷമിപ്പിക്കല്‍ എന്ന തോന്നലുണ്ടാകുന്നു.’ വാഴുന്നവര്‍ നിരാശയോടെ ചോദിച്ചു. ‘ഭരണസൗകര്യത്തിനു വേണ്ടി ദേശങ്ങള്‍ തമ്മില്‍ വച്ചുമാറിയത് പെരുങ്കൂറിന്റെ അഭിപ്രായപ്രകാരം തന്നെ അല്ലേ?’ ‘നമ്മെ വിഷമിപ്പിക്കാന്‍ പെരുങ്കൂറുവാഴുന്നവരെ നിമിത്തമാക്കുകയാണ് അഗ്നിദത്തന്‍ നമ്പൂതിരി.’ ഇളയവാഴുന്നവരുടെ കടക്കണ്ണുകള്‍ ചുവന്നു. പടക്കുറുപ്പു തുടര്‍ന്നു. ‘അഗ്നിദത്തന്‍ നമ്പൂതിരിയുടെ കുതന്ത്രങ്ങള്‍ മാത്രം നമ്മള് കണ്ടാല്‍ പോര. പുതിയ പെരുങ്കൂര്‍ വാഴുന്നവര്‍ക്ക് ഭരണം കിട്ടിയതില്‍ പിന്നെ ശൗര്യം പ്രകടിപ്പിക്കാന്‍ കിട്ടാവുന്ന ഒരു വിഷയമാണിത്. സൗരാഷ്ട്രക്കാരുടെ വിഷയത്തില്‍ ഇവിടുത്തെ ഇടപെടലും, അതിന് ദ്വിവേദിനമ്പൂതിരിയുടെ വിവാഹത്തില്‍ പകരം ചെയ്യാന്‍ പറ്റാതിരുന്നതും നമ്മള് കണക്കാക്കണം. പക്ഷേ അതെല്ലാം ഇപ്പോള്‍ ഈ വിഷയത്തില്‍ വീശിക്കത്തിക്കുന്നത് അഗ്നിദത്തന്‍ നമ്പൂതിരിയാണെന്നു മാത്രം.’ ‘ദ്വിവേദിയുടെ വിവാഹം കഴിഞ്ഞ കാലത്തെ അപമാനബോധം അഗ്നിദത്തന്‍ നമ്പൂതിരിയുടെ മനസ്സില്‍ കിടന്നു ചീയുന്നുണ്ടാകും.’ ഇളവാഴുന്നവര് പറഞ്ഞു. മൗനം മൂന്നുപേരിലേക്കും പറന്നിരുന്ന് കെട്ടുപിണഞ്ഞ ചിന്തകളെ വേര്‍പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ വലിയ വാഴുന്നവര്‍ പകുതി തന്നോടെന്നപോലെ ചോദിച്ചു. ‘കാരാക്കുളങ്ങര നമ്പൂതിരിമാര്‍ എങ്ങനെയാണ് പെട്ടെന്ന് തട്ടകനിയമത്തിന് അടിമപ്പെടാം എന്നു നിശ്ചയിച്ചത്?’ ‘യോഗിയാരുടെ പ്രഭാവം. യോഗിയാരുടെ മുന്നില്‍ ഇരുന്ന ത്രിവിക്രമന്‍ നമ്പൂതിരി വിശദീകരണമോ ഉപദേശമോ ഒന്നുമില്ലാതെ ഊരില്തേവരും കാരാക്കുളങ്ങര ഭഗവതിയും ഒരാള്‍തന്നെ ആണെന്നു സമ്മതിക്കുകയും കാരാക്കുളങ്ങര മറ്റു നമ്പൂതിരിമാരോട് പറയുകയും ചെയ്തു. ആ സമയത്ത് ത്രിവിക്രമന്‍ നമ്പൂതിരിയുടെ വാക്കുകള്‍ക്ക് ആയിരം തീര്‍ഥങ്ങളുടെ പാവനതയുള്ളതായി അവിടെ ഉള്ളവര്‍ക്കെല്ലാം തന്നെ തോന്നി. അഗ്നിദത്തന്‍ നമ്പൂതിരിക്കു പോലും ഒന്നും പറയാന്‍ പറ്റാതെ തരിച്ചു നിന്നു. അതിനു മുമ്പ് അഗ്നിദത്തന്‍ നമ്പൂതിരി എന്നെയും ചൊമാരിയെയും പ്രകോപിപ്പിക്കാന്‍ നോക്കി. ആ സമയത്ത് അദ്ദേഹത്തിനോട് മറുപടി പറഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ ഈ കോപം യോഗിയാരുടെ നേര്‍ക്ക് തിരിയില്ലായിരുന്നു. അഗ്നിദത്തന്‍ നമ്പൂതിരിക്ക് കോപങ്ങള്‍ നമ്മുടെ ശിരസ്സിലേക്ക് ശപിച്ചെറിയാമായിരുന്നു.’ ഇളയവാഴുന്നവര് വിഷമത്തോടെ പറഞ്ഞു. ‘അഗ്നിദത്തന്‍ നമ്പൂതിരി നമ്മുടെ ശിരസ്സിലേക്ക് എറിയേണ്ട എന്നു തീരുമാനിച്ചിട്ടില്ല എന്നാണടിയനു തോന്നുന്നത്.’ പടക്കുറുപ്പു മുരണ്ടു. ‘എന്നുവച്ചാല്‍?’ വാഴുന്നവര്‍ ഉദ്വേഗപ്പെട്ടു. ‘യോഗിയാരെ വെറും കോപത്തിന്റെ ആവേഗത്തില്‍ അപമാനിച്ചതാകില്ല അഗ്നിദത്തന്‍ നമ്പൂതിരി. ദ്വിവേദിയുടെ വേളി ഇത്ര സമാധാനമായി കഴിയുന്നതിന് കാരണം യോഗിയാര് അമ്മത്തമ്പുരാട്ടിയെ കൈവിഷം കൊടുത്തു മയക്കിയതുകൊണ്ടാണെന്ന് അദ്ദേഹം പെരുങ്കൂറുമായി കണ്ടസമയത്ത് ബോധ്യപ്പെടുത്തിയിട്ടുണ്ടത്രേ. യോഗിയാര് കുറുങ്കൂറിന്റെ പക്ഷക്കാരനാണുപോലും. ഊരുഗ്രാമത്തിലെ മറ്റു പ്രധാനികളെ കാരാക്കുളങ്ങരയ്ക്ക് കൊണ്ടുവന്നതിന്റെ പിന്നില്‍ യുദ്ധത്തിനുള്ള വഴിയൊരുക്കുകയാണ് ലക്ഷ്യം എന്നാകുവാന്‍ വഴിയുണ്ട്. പാരമ്പര്യമനുസരിച്ച് ആരാധനടത്തുക എന്നത് പ്രജകളുടെ അവകാശമാണ്. അത് അനുവദിക്കാത്ത കുറുങ്കൂറില്‍നിന്ന് സ്വന്തം പ്രജകളായിരുന്നവരെ രക്ഷിക്കേണ്ടത് ക്ഷത്രിയധര്മമാണെന്നു പെരുങ്കൂറിന്റെ യുദ്ധത്തിലുള്ള ആഗ്രഹത്തിനു ധാര്‍മികതകൂടി നേടിയെടുക്കുകയായിരുന്നൂ അഗ്നിദത്തന്‍ നമ്പൂതിരി എന്നു കരുതണം. അതിന് തടസ്സം നിന്നത് യോഗിയാരുകൂടി ആയപ്പോള്‍ കാര്യങ്ങള്‍ ഈ വഴിക്ക് തിരിഞ്ഞതാകാം. യുദ്ധരൂപത്തിലുള്ള ശാപം നമ്പൂതിരി വേണ്ടന്നു വച്ചിട്ടുണ്ടാകില്ല.’ പടക്കുറുപ്പിന്റെ ശബ്ദത്തില്‍ ആയുധങ്ങളുടെ ശീല്ക്കാരങ്ങള് ഉണ്ടായിരുന്നു. വാഴുന്നവര്‍ പടക്കുറുപ്പിന്റെ പരിചത്തഴമ്പുള്ള കൈയ്യിന്മേല് നോക്കിക്കൊണ്ടു ചോദിച്ചു. ‘പെരുങ്കൂറ് കാരാക്കുളങ്ങരയ്ക്കു വേണ്ടി യുദ്ധത്തിന് പുറപ്പെടും എന്നു തോന്നുണ്ടോ?’ പടക്കുറുപ്പ് തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു. ‘കുറുങ്കൂറിന്റെ പട ശക്തമാണ്. പെരുങ്കൂറിന്റെ യുദ്ധത്തിനുള്ള ആഗ്രഹം ഇല്ലാതാക്കാന്‍ നമുക്ക് കഴിയും.’ ‘പടക്കുറുപ്പ്!’ വാഴുന്നവരുടെ കനത്ത ശബ്ദം കേട്ട് പടക്കുറുപ്പും ഇളയവാഴുന്നവരും ഞെട്ടിത്തരിച്ചു. ‘പടശക്തമാണ്. ഖജനാവും പൂര്‍ണമാണ്. പെരുങ്കൂറിലും ഇവരണ്ടും മോശമാണെന്നാണോ?’ ‘അടിയന് പ്രതിരോധിക്കാന്‍ വിഷമമുണ്ടാകില്ല എന്നാണ് സൂചിപ്പിച്ചത്.’ പടക്കുറുപ്പ് അപരാധമിളപ്പിച്ച ശബ്ദത്തില്‍ പറഞ്ഞു. ‘അത്രയേ വേണ്ടൂ. നമ്മളായിട്ട് ഒരു യുദ്ധത്തിന് പുറപ്പെടരുത്.’ വാഴുന്നവര്‍ ഗൗരവത്തില്‍ തന്നെ മൊഴിഞ്ഞു. ‘പെരുങ്കൂറ് അറിഞ്ഞുകൊണ്ടാകില്ല നമ്പൂതിരി ഇതുചെയ്തത്. ആണെങ്കില്‍ യുദ്ധമുഖത്ത് പെരിങ്കൂറിന് വിഷമങ്ങളുണ്ടാകും. ഒരു ആധ്യാത്മികപുരുഷനെ അപമാനിച്ചതിന് കാരണക്കാരനായതിന് എനിക്ക് എന്താണാവോ വിധിച്ചിട്ടുള്ളത്?’ ഇളയവാഴുന്നവര് ഏതോ ഉള്‍പ്രേരണയാലെ പറഞ്ഞു. വലിയ വാഴുന്നവരുടെ ശബ്ദം വീണ്ടും കനത്തു. ‘ഉണ്ണീ! അനാവശ്യങ്ങള്‍ സങ്കല്‍പ്പിക്കരുത്.. ക്ഷത്രിയരുടെ ശരീരത്തില്‍ ലോകപാലന്മാരുടെ സാന്നിദ്ധ്യമുണ്ടെന്നാണ് ശാസ്ത്രങ്ങള്‍ പറുന്നത്. അതുകൊണ്ടാണ് രാജസങ്കല്പ്പങ്ങള് വേഗം നടപ്പാകുന്നത്. നമുക്ക് നല്ലതു ചിന്തിക്കാനേ പാടൂ. ചെയ്യാത്ത തെറ്റിന് ശിക്ഷകിട്ടുമെന്ന് സങ്കല്‍പ്പിച്ച് അത് കിട്ടിയാല്‍ രക്ഷയ്ക്കു കാത്തിരിക്കുന്ന പ്രജകളെ രക്ഷിക്കുന്ന ചുമതല ആരു വഹിക്കും?’
വാഴുന്നവര്‍ തുടര്‍ന്നു. ‘യുദ്ധമുണ്ടാകുമെന്നു തോന്നുകയാണെങ്കില്‍ ഇപ്പോഴേ തയ്യാറാകണം. അവരവരുടെ പടയുടെ കാര്യക്ഷമത സസൂക്ഷ്മം നിരീക്ഷിക്കാന്‍ പ്രമാണിമാര്‍ക്കെല്ലാം നിര്‍ദ്ദേശം കൊടുക്കണം. പെരുങ്കൂറില്‍ ഉള്ള നമ്മുടെ ചാരന്മരുടെ സാന്നിധ്യം കൂട്ടണം. അവരുടെ സുരക്ഷ ശ്രദ്ധിക്കുന്നതില്‍ വീഴ്ച വരുത്തരുത്. പെരുങ്കൂറിലുള്ളതിലധികം ശ്രദ്ധ തെക്കുങ്കൂറില്‍ വേണം. യുദ്ധമുണ്ടായി പെരുങ്കൂറിന്റെ സേനയ്ക്ക് കനത്ത നഷ്ടം സംഭവിക്കയാണെങ്കില്‍ തെക്കുങ്കൂര്‍ പെരുങ്കൂറിനെ ആക്രമിക്കാന്‍ മടിക്കില്ല. പെരുങ്കൂറ് വെട്ടിപ്പിടിക്കണം എന്ന ആഗ്രഹം വളരെ കാലമായി ഉള്ളില്‍ കൊണ്ടു നടക്കുന്ന ആളാണ് തെക്കുങ്കൂര്‍ വാഴുന്നവര്‍. കൃത്രിമങ്ങള്‍ ചെയ്യാനോ പറയാനോ വിഷമമുള്ള ആളല്ല അദ്ദേഹം എന്നത് നാം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. പെരുങ്കൂറിനു യുദ്ധം ജയിക്കണം അഥവാ കാരാക്കുളങ്ങര തിരിച്ചു പിടിക്കണം എന്നു മാത്രമേ ഉണ്ടാകുള്ളൂ. പക്ഷേ തെക്കുങ്കൂറുമായി കുറുങ്കൂറിന് അതിര്‍ത്തി പങ്കിടേണ്ടിവരികയാണെങ്കില്‍ സമാധാനം എന്നത് പിന്നെ കുറുങ്കൂറില്‍ നിലനില്ക്കുകയേ ഇല്ല. അതിനാല്‍ പെരുങ്കൂറിലുള്ളതിനെക്കാള് ശ്രദ്ധ തെക്കുങ്കൂറില്‍ ഉണ്ടാക തന്നെ വേണം. എന്താ പടക്കുറുപ്പ് അങ്ങനെ അല്ലേ?’ അപൂര്‍വമായി വാഴുന്നവര്‍ പ്രകടിപ്പി്ക്കുന്ന ക്ഷത്രിയാധൃഷ്യത സഹ്യപര്‍വതത്തിന്റെ ഗൗരവമുള്ക്കൊള്ളുന്നുണ്ടെന്നു തോന്നി പടക്കുറുപ്പിന്. ‘അടിയന്’ ‘നമ്മുടെ ആളുകള്‍ തെക്കുങ്കൂറിലും ജാഗരൂകരാണല്ലോ. അല്ലെങ്കില്‍ ഉടനടി ജാഗരൂകരായേ തീരൂ.’ വാഴുന്നവര്‍ ആജ്ഞ നല്കി. ‘അടിയന്’ പടക്കുറുപ്പ് തൊഴുതു. വിലയവാഴുന്നവര് ഇളയവാഴുന്നവരെ നോക്കി. ‘ഉണ്ണി, അഭ്യാസത്തിനും പരദേവതയെ സേവിക്കാനും കൂടുതല്‍ സമയം കണ്ടെത്തണം. യുദ്ധം ഉണ്ടാകുകയാണെങ്കില്‍ നേതൃത്വം ഏറ്റെടുക്കേണ്ടിവരും നിനക്ക്.’ ‘അങ്ങനെ ആകാം.’
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: