ബാംഗ്ലൂര്‍: പുതുവര്‍ഷദിനത്തില്‍ കര്‍ണാടക മന്ത്രിസഭാവികസനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാറിനെയും ആര്. റോഷന് ബെയ്ഗിനെയും മന്ത്രിമാരാക്കാനുള്ള നിര്‍ദേശത്തിന് ഒടുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വഴങ്ങി. ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് ചൊവ്വാഴ്ച മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണര്‍ എച്ച്.ആര്. ഭരദ്വാജുമായി ചര്‍ച്ച നടത്തി. ബുധനാഴ്ച വൈകിട്ട് 5.15ന് നായിരുന്നു സത്യപ്രതിജ്ഞ. ശിവകുമാറും റോഷന് ബെയ്ഗും കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ അംഗങ്ങളായിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ കോണ്‍ഗ്രസ് അധികാരമേറ്റപ്പോള്‍ ഈ രണ്ട് നേതാക്കളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സിദ്ധരാമയ്യ തയ്യാറായില്ല. അഴിമതി വിവാദങ്ങളില്‍പ്പെട്ടവരെ മന്ത്രിമാരാക്കില്ലെന്ന നിലപാടിന്റെ ഭാഗമായിരുന്നു അത്. ഖാനനവിവാദത്തില്പ്പെട്ടതിനാല് മന്ത്രിസഭയില്‍നിന്ന് സന്തോഷ് ലാഡിന് രാജിവെക്കേണ്ടിവന്നത് ഈയിടെയാണ്.
അനധികൃത ഖാനനവിവാദവുമായി ബന്ധപ്പെട്ടതാണ് ശിവകുമാറിനെതിരായ ആരോപണങ്ങള്‍. 2003ല്‍ തേല്‍ഗി വ്യാജ മുദ്രപ്പത്ര വിവാദത്തില്‍പ്പെട്ടതിനാല്‍ എസ്.എം. കൃഷ്ണ മന്ത്രിസഭയില്‍നിന്ന് രാജിവെക്കേണ്ടിവന്ന നേതാവാണ് ബെയ്ഗ്. ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മാസങ്ങളായി ഹൈക്കമാന്‍ഡിന് മുന്നിലുണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും കാബിനറ്റ് മന്ത്രിമാരാകുന്നതിന് ഈയിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അംഗീകാരം കിട്ടി.
ആരോപിതരായ നേതാക്കളെ മന്ത്രിമാരാക്കിയാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അത് പാര്‍ട്ടിയെ വിഷമത്തിലാക്കുമെന്നാണ് അവസാനംവരെ സിദ്ധരാമയ്യയുടെ പക്ഷം വാദിച്ചത്. ഇവരെ മന്ത്രിമാരാക്കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികളായ ജനതാദള്എസ്സും ബി.ജെ.പി.യും വിമര്‍ശിച്ചിട്ടുണ്ട്. ഇത് കര്‍ണാടകത്തിലെ ജനങ്ങള്‍ക്കുള്ള കോണ്‍ഗ്രസ്സിന്റെ പുതുവര്‍ഷ സമ്മാനമെന്ന് ഈ പാര്‍ട്ടികള്‍ പരിഹസിച്ചു. ശിവകുമാര്‍ ആറാംതവണയും റോഷന് ബെയ്ഗ് അഞ്ചാം തവണയുമാണ് നിയമസഭാംഗമായിട്ടുള്ളത്. ഇവര്‍കൂടി മന്ത്രിമാരാകുന്നതോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം 31 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: