കൊച്ചി: സി.എന്‍. കരുണാകരെന്റ ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കാന്‍ കൊച്ചിയില്‍ ഒരു ഗാലറി സ്ഥാപിക്കണമെന്ന് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്.
ലളിത കലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച സി.എന്‍ കരുണാകരന് സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരാണ്, എന്താണ് കരുണാകരന് എന്ന് ചോദിച്ചാല്‍ അറിയാത്ത ഒരവസ്ഥ ഇപ്പോഴുമുണ്ട്. അതിന് പരിഹാരമുണ്ടാക്കാന്‍ ഇത് വഴിയെ കഴിയു. ഇതിന് കോര്‍പറേഷനോ, സാംസ്കാരിക വകുപ്പോ മുന്‍കൈ എടുക്കണം. ഇതിനുള്ള നടപടികളുമായി ലളിതകലാ അക്കാദമി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രകലയില്‍ കേരളത്തില്‍ നവോത്ഥാനത്തിന് തിരികൊളുത്തിയത് കെ.സി.എസ് പണിക്കരുടെ ശിഷ്യന്മാരാണ്. അവരില്‍ ആദ്യ സ്ഥാനം സി.എന്‍ കരുണാകരന് മാത്രമാണ്. ദക്ഷിണേന്ത്യന്‍ കലകള്‍ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഇത് പോഷിപ്പിച്ച് മുന്നോട്ടു കൊണ്ടുപോയത് കരുണാകരനാണ്. കേരള കലയെ മുന്നില്‍ നിന്ന് നയിച്ചത് അദ്ദേഹമാണ്. കേരളത്തിലെ കലാവിദ്യാലയങ്ങളില്‍ ചുവര് ചിത്രകലയെക്കുറിച്ച് പഠിക്കാന്‍ ഇപ്പോള്‍ അവസരമില്ല. സായിപ്പ് ഉണ്ടാക്കിയ കാര്യങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നതെന്ന് കാനായി പറഞ്ഞു. ലളിത കലാ അക്കാദമി ചെയര്മാന് കെ.എ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, ചിത്രകാരന്മാരായ വിജയന് കണ്ണമ്പിള്ളി, രാജന് എം കൃഷ്ണന്, സി.ഭാഗ്യനാഥ്, അക്കാദമി വൈസ് ചെയര്മാന് പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, സി.എന്‍ കരുണാകരെന്റ ഭാര്യ ഈശ്വരി എന്നിവര്‍ സംബന്ധിച്ചു. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തോടനുബന്ധിച്ച് എല്ലാദിവസവും വൈകുന്നേരം അഞ്ചിന് അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: