പെരുന്ന(ചങ്ങനാശ്ശേരി): കേരളാ കോണ്‍ഗ്രസ് ബി യോട് ചോദിക്കാതെ വനംവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത് തികച്ചും അധാര്‍മ്മികമാണെന്ന് ആര്. ബാലകൃഷ്ണപിള്ള. കുഞ്ഞാലിക്കുട്ടിയുടെയോ കെ എം മാണിയുടെയോ വകുപ്പുകള്‍ അവരുടെ അനുവാദമില്ലാതെ ഏറ്റെടുക്കാനുള്ള തന്റേടം ഉമ്മന്‍ചാണ്ടിക്ക് ഉണ്ടോയെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള ചോദിച്ചു. 137-ാമത് മന്നം ജയന്തി സമ്മേളനത്തോട് അനുബന്ധിച്ചുള്ള അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ബാലകൃഷ്ണപിള്ള മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.
മുന്നണിയിലെ ചെറുകക്ഷികളെ എന്തും ചെയ്യാമെന്നാണ് അവര്‍ കരുതുന്നത്. തെരഞ്ഞെടുപ്പിനു ശേഷം ഗണേഷ്കുമാറിന്റെ മന്ത്രിസഭാ പ്രവേശനകാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് പറയുന്നുണ്ടല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ‘തനിക്കറിയില്ല, അതേപ്പറ്റി അന്വേഷിച്ചിട്ടില്ല’ എന്നായിരുന്നു മറുപടി. കഴിഞ്ഞ ഏഴുമാസമായി പറഞ്ഞ വാക്കുകളെല്ലാം തെറ്റിച്ചവര്‍ ഈ വാക്കും പാലിക്കുമെന്ന് വിശ്വാസമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസ്ഥാനം ഉണ്ടാകുമെന്ന് ആരും തന്നോട് പറഞ്ഞിട്ടില്ല. മുന്നണി ഘടകകക്ഷിയെന്ന നിലയില്‍ ഞങ്ങള്‍ക്ക് നല്കിയ വകുപ്പുകള്‍ കോണ്‍ഗ്രസ്സിലെ മറ്റൊരംഗത്തിന് നല്‍കുന്നത് വഞ്ചനയും ചതിയും അധാര്‍മ്മികതയുമാണ്. കോണ്‍ഗ്രസ് വേണമെങ്കില്‍ അവരുടെ പാര്‍ട്ടിയുടെ മന്ത്രിമാരെയോ വകുപ്പുകളെയോ മാറ്റിക്കൊള്ളട്ടെ. മറ്റൊരു പാര്‍ട്ടിയുടെ വകുപ്പ് തട്ടിയെടുക്കുന്നത് മാന്യതയല്ല. ഒരു പാര്‍ട്ടിക്ക് വകുപ്പു കൊടുത്താല്‍ അവരുടെ അനുവാദവും അംഗീകാരവുമില്ലാതെ പിടിച്ചെടുക്കുന്ന രീതി മുന്നണി മര്യാദയല്ല. 1960 മുതല്‍ മുന്നണി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. എന്‍ഡിപിയുടെ മന്ത്രി വേണ്ടെന്ന് കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള പറഞ്ഞപ്പോള്‍ ആ വകുപ്പില്‍ മറ്റൊരാളെ വെയ്ക്കുകയല്ല ചെയ്തത്. മുഖ്യമന്ത്രി ആ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ഇവിടെയും അതായിരുന്നു വേണ്ടത്.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ അനുവാദം ലഭിച്ചാല്‍ ഉടന്‍ മുന്നോക്കസമുദായ കോര്പറേഷന് ചെയര്മാന് പദവി രാജിവെക്കും. പദവി ഏറ്റെടുക്കാന്‍ തന്നോട് അഭ്യര്‍ത്ഥിച്ചത് അദ്ദേഹമാണ്. രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞാചടങ്ങിന്റെ കാര്യം അറിഞ്ഞിട്ടില്ല. അതുകൊണ്ട് പങ്കെടുത്തില്ല.
കോണ്‍ഗ്രസിന്റെ വസന്തകാലമാണ് വരുന്നതെന്ന ചെന്നിത്തലയുടെ അഭിപ്രായത്തോട് ‘വസന്ത എന്നത് കോഴിദീനത്തിനു പറയുന്ന പേരാണ്. വസന്ത പിടിച്ച കാലഘട്ടമെന്ന് വേണമെങ്കില്‍ പറയാം. ഒടുക്കത്തിന്റെ തുടക്കമെന്ന് കഴിഞ്ഞദിവസം തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ടെ’ന്നും പിള്ള കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഞങ്ങളുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെട്ടെങ്കിലും തിരിച്ച് അങ്ങനെ ഇടപെടില്ല. തന്റെ മാന്യത അതിന് അനുവദിക്കുന്നില്ലെന്നും പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: