പെരുന്ന(ചങ്ങനാശേരി): സമുദായാചാര്യന്‍ ഭാരതകേസരി മന്നത്തു പത്മനാഭന്റെ 137-ാമത് ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് ഉജ്ജ്വല തുടക്കം. എന്‍എസ്എസിന്റെ ശതവാര്ഷികാഘോഷത്തിനും ഇന്നലെ തുടക്കമായി.
ഇരുപതിനായിരത്തോളം പേര്‍ക്കിരിക്കാവുന്ന പന്തലില്‍ ഇന്നലെ നടന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തിനെത്തിയവരെക്കൊണ്ടു നിറഞ്ഞു കവിഞ്ഞിരുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കരയോഗ, വനിത, ബാലസമാജം പ്രതിനിധികളാണ് പങ്കെടുത്തത്. രാവിലെ 8 മണിക്ക് മന്നം സമാധിയില്‍ എന്‍എസ്എസ് നേതാക്കളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടന്നു. തുടര്‍ന്ന് എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ സ്വാഗതവും വിശദീകരണവും നടത്തി.
സമ്മേളനത്തില്‍ മൂന്നു പ്രമേയങ്ങളും അവതരിപ്പിച്ചു. കരയോഗം രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍പിള്ള നന്ദിയും പറഞ്ഞു. തുടര്‍ന്ന് മന്നം നഗറില്‍ ശ്രീവത്സന്‍.ജെ. മേനോനും സംഘത്തിന്റെയും സംഗീതസദസും, വൈകിട്ട് 6ന് ചലച്ചിത്ര പിന്നണിഗായകന്‍ മധു ബാലകൃഷ്ണന് നയിച്ച ഗാനമേളയും നടന്നു. തുടര്‍ന്ന് രാത്രിയില്‍ തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗം അവതരിപ്പിച്ച മേജര്‍സെറ്റ് കഥകളിയും അരങ്ങേറി.
രാവിലെ നടന്ന പുഷ്പാര്‍ച്ചനയില്‍ എന്‍എസ്എസ് നേതാക്കളോടൊപ്പം നായക സഭാംഗങ്ങളായ ഹരികുമാര്‍ കോയിക്കല്‍, ആര്.ബാലകൃഷ്ണപിള്ള, കലഞ്ഞൂര്‍ മധു, പന്തളം ശിവന്‍കുട്ടി, ബിജെപി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണമേനോന്, മേഖലാ ജനറല്‍ സെക്രട്ടറി കെ.ജി. രാജ്മോഹന്‍, പി.എന്‍. സുരേഷ് തുടങ്ങിയവരും പങ്കെടുത്തു.
മന്നം ജയന്തി ദിനമായ ഇന്ന് രാവിലെ പ്രഭാതഭേരിയും ഭക്തിഗാനാലാപവും നടക്കും. തുടര്‍ന്ന് 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, 8ന് വെട്ടിക്കവല കെ.എന്‍.ശശികുമാര്‍ ആന്റ് പാര്‍ട്ടിയുടെ നാഗസ്വരക്കച്ചേരി, 10.45ന് വിശിഷ്ടാതിഥികളെ സമ്മേളനവേദിയിലേക്ക് സ്വീകരിച്ചാനയിക്കും. 11ന് മന്നം ജയന്തി സമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും.
ശതവാര്ഷികാചരണ ഉദ്ഘാടനം ഡോ.കെ. രാധാകൃഷ്ണന് നിര്‍വഹിക്കും. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ സ്വാഗതം പറയും. ഡോ.സിറിയക് തോമസ്, റ്റി.പി. ശ്രീനിവാസന് എന്നിവര്‍ അനുസ്മരണവും ആശംസകളും അര്‍പ്പിക്കും. എന്‍എസ്എസ് ട്രഷറര്‍ സമ്മേളനത്തിന് കൃതജ്ഞത പറയുന്നതോടെ ഈ വര്‍ഷത്തെ ജയന്തി സമ്മേളനം പര്യവസാനിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: