തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ ഇരുട്ടടിയായി പാചക വാതക വിലവര്‍ദ്ധന. ഔദ്യോഗിക പ്രഖ്യാപനമില്ലാതെ എണ്ണക്കമ്പനികള്‍ പാചകവാതക വില കുത്തനെ ഉയര്‍ത്തി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 230 രൂപയാണ് കൂട്ടിയത്. 1293.50 രൂപയാണ് ഇപ്പോഴത്തെ വില. വാണിജ്യ സിലിണ്ടറിന്റെ വില 385.95 രൂപ കൂട്ടി. 2184.50 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില.
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന അഞ്ച് ശതമാനം നികുതി ഒഴികെ സബ്സിഡിയായി 786 രൂപ ലഭിക്കും. അതിനാല്‍ വിലവര്‍ധന കാര്യമായി ബാധിക്കില്ല. കേരളം ചുമത്തുന്ന വില്‍പ്പന നികുതിയായ 40 രൂപയോളം ഉപഭോക്താവ് അധികമായി നല്‍കേണ്ടി വരും. ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ സിലിണ്ടറിന് അധികം നല്‍കേണ്ടത് 850 രൂപയാണ്. വാണിജ്യമേഖലയ്ക്ക് നല്കുന്ന സിലിണ്ടറിന്റെ വില 386 രൂപയോളം കൂട്ടിയത് ഹോട്ടല്‍ ഭക്ഷണവില കുത്തനെ കൂട്ടാനിടവരുത്തും.
എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച് കേരളത്തില്‍ 75 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളാണുള്ളത്. ഇതില്‍ 22.5 ലക്ഷം പേര് മാത്രമേ ഇനി കണക്ഷന് ആധാറുമായി ബന്ധിപ്പിക്കാത്തതായുള്ളൂവെന്നാണ് കമ്പനികള്‍ പറയുന്നത്. ഇത് ബന്ധിപ്പിക്കാനുള്ള സമയം മാര്‍ച്ച് വരെ നീട്ടിനല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും.
ജനുവരി ഒന്നു മുതല്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ സബ്സിഡി നല്‍കുകയുള്ളൂ എന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് തന്നെ എണ്ണകമ്പനികള്‍ പുതിയ നിരക്ക് തങ്ങളുടെ വെബ്സൈറ്റുകളില്‍ രേഖപ്പെടുത്തിയിരുന്നു. അതുപ്രകാരമുള്ള തുകയാണ് ഏജന്‍സികള്‍ ജനങ്ങളില്‍ നിന്ന് ഈടാക്കിയിരുന്നത്. പുതിയ ബുക്കിംഗ് സ്വീകരിക്കാത്തതും ജനങ്ങളെ വലയ്ക്കുകയാണ്. സംസ്ഥാനത്തെ ഭൂരിപക്ഷം പേരും ഇനിയും ആധാറുമായി അക്കൗണ്ട് ബന്ധിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സാധാരണക്കാരെ സംബന്ധിച്ച് പുതുവര്‍ഷത്തില്‍ കനത്ത തിരിച്ചടിയാണ് പാചകവാതക വിലവര്‍ധന.
പാചകവാതകത്തിന് വില കുത്തനെ ഉയര്‍ത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് രണ്ടുമാസത്തേക്ക് കൂടി നീട്ടിയതായും മുഖ്യമന്ത്രി അറിയിച്ചു. വിലവര്‍ധനവ് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. പാചകവാതക സിലിണ്ടറുകളുടെ വില വിലവര്ധിപ്പിച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി അറിയിച്ചതായിട്ടാണ് മുഖ്യമന്ത്രി പറയുന്നത്.അതേസമയം ഇക്കാര്യം തങ്ങള്‍ക്കറിയില്ലെന്നും കൂട്ടിയ വില ഈടാക്കുമെന്നും എണ്ണക്കമ്പനികള്‍ ആവര്‍ത്തിച്ചു. വില വര്‍ധിപ്പിച്ചിട്ടുണ്ടെങ്കില്‍ വര്‍ധിപ്പിച്ച തുകയുടെയും സബ്സിഡിയുടെയും മൂല്യവര്‍ധിത നികുതി ഒഴിവാക്കുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. വീരപ്പമൊയ്ലി വിലകൂട്ടിയിട്ടില്ല എന്നു പറഞ്ഞത് മുഖ്യമന്ത്രിക്കുപോലും ബോധ്യപ്പെട്ടില്ല എന്നു ചുരുക്കം. ഏജന്‍സികള്‍ പുതിയ ബുക്കിങ് സ്വീകരിക്കുന്നില്ലെന്ന പരാതി ഗൗരവമായി എടുക്കുമെന്നും വിലവര്‍ധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആധാര്‍ നിര്‍ബന്ധമാക്കിയ പെട്രോളിയം കമ്പനികളെയും ഏജന്‍സികളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതും പാചകവാതക വില കൂട്ടിയതും പിന്‍വലിക്കും വരെ ജനകീയരോഷം ഉയരണമെന്നും വിഎസ് ആവശ്യപ്പെട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: