അബുദാബി: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സ് ലീഡ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 204 റണ്‍സിനെതിരെ പാക്കിസ്ഥാന് രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് 327 റണ്‍സെടുത്തിട്ടുണ്ട്. ആറ് വിക്കറ്റ് കയ്യിലിരിക്കെ 123 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാനുള്ളത്. 136 റണ്‍സെടുത്ത യൂനിസ് ഖാന്റെയും 105 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖിന്റെയും തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സ് ലീഡ് കരസ്ഥമാക്കിയത്. 12 റണ്‍സെടുത്ത ആസാദ് ഷഫീഖാണ് മിസ്ബക്കൊപ്പം ക്രീസിലുള്ളത്.
46ന് ഒന്ന് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന് സ്കോര്‍ 59-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റ് നഷ്ടമായി. 11 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിനെ ലക്മല്‍ സില്‍വയുടെ കൈകളിലെത്തിച്ചു. പിന്നീട് സ്കോര്‍ 83-ല്‍ എത്തിയപ്പോള്‍ 25 റണ്‍സുമായി ബാറ്റിംഗ് പുനരാരംഭിച്ച അഹമ്മദ് ഷെഹ്സാദിനെയും നഷ്ടമായി. തലേന്നത്തെ സ്കോറിനോട് 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് അഹമ്മദ് ഷെഹ്സാദിനെ എറംഗ കരുണരത്നെയുടെ കൈകളിലെത്തിച്ചു. ഇതോടെ തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന പാക്കിസ്ഥാനെ യൂനിസ് ഖാനും മിസ്ബ ഉള് ഹഖും ചേര്‍ന്ന് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 218 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ സ്കോര്‍ 301-ല്‍ എത്തിയപ്പോള്‍ 136 റണ്‍സെടുത്ത യൂനിസ് ഖാനെ എറംഗ ബൗള്‍ഡാക്കി.19 ബൗണ്ടറികളും ഒരു സിക്സറുമുള്‍പ്പെട്ടതായിരുന്നു യൂനിസ് ഖാന്റെ ഇന്നിംഗ്സ്. 13 ബൗണ്ടറികളുള്‍പ്പെടെയാണ് മിസ്ബ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയ്ക്ക് വേണ്ടി എറംഗ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: