പെരുന്ന(ചങ്ങനാശ്ശേരി): സംവരണേതര സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ദേശീയതലത്തില്‍ മുന്നോക്കസമുദായക്ഷേമ കോര്‍പ്പറേഷനും മുന്നോക്ക സമുദായങ്ങള്‍ക്കുവേണ്ടിയുള്ള സ്ഥിരം കമ്മീഷനും രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് പെരുന്നയില്‍ ഇന്നലെ കൂടിയ അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എസ്.ആര് സിന്‍ഹു കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തുവാനോ നടപടികള്‍ സ്വീകരിക്കുവാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മറ്റു പല കമ്മീഷന് റിപ്പോര്‍ട്ടുകളും കിട്ടിയാലുടന്‍ നടപ്പാക്കാന്‍ കാണിക്കുന്ന ഉത്സാഹം സംവരണേതര മുന്നോക്ക വിഭാഗങ്ങളുടെ കാര്യത്തില്‍ മാത്രം കാണിക്കാത്തത് ആ വിഭാഗത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണ് സൂചിപ്പിക്കുന്നതെന്നും പ്രമേയത്തില്‍ പറയുന്നു. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണാനുകൂല്യം നല്കണമെങ്കില് ?ഭരണഘടനാഭേദഗതി ആവശ്യമായിരിക്കാം. എന്നാല്‍ ദേശീയ കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്ന മറ്റാനുകൂല്യങ്ങള്‍ നല്‍കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം മാത്രം മതിയെന്നിരിക്കെ അതിനു പോലും തയ്യാറാകാത്തത് മുന്നോക്ക സമുദായങ്ങളോടുള്ള വിവേചനമാണ്്് കാണിക്കുന്നത്.
2013-14 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന് നടപടികള്‍ പൂര്‍ത്തിയാക്കി എയ്ഡഡ് സ്കൂള്‍ സ്ഥിരം ജീവനക്കാരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന 1:45 എന്ന അധ്യാപക-വിദ്യാര്‍്ത്ഥി അനുപാതത്തിനു പകരം താല്‍ക്കാലികമായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകളില്‍ 1:30 എന്നുള്ള അനുപാതം പൊതുവായി പുതുക്കിനിശ്ചയിച്ച് 2013-14 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന് നടത്തുകയും അതിനുശേഷം അധികം വരുന്നതും നിലവില്‍ ജോലി ചെയ്യുന്നതുമായ എല്ലാ എയ്ഡഡ് സ്കൂള്‍ സ്ഥിരം ജീവനക്കാര്‍ക്കും ജോലിസ്ഥിരത ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്. കുമാരപിള്ള കമ്മീഷന് റിപ്പോര്‍ട്ടു പ്രകാരം മുന്നോക്ക-പിന്നോക്ക വിഭാഗങ്ങള്‍ക്കു നല്കി വരുന്ന വിദ്യാഭ്യാസ സഹായങ്ങള്‍ക്കുള്ള വാര്‍ഷിക വരുമാന പരിധി ഏകീകരിക്കുകയും കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: