തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവഞ്ചൂര്‍ കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരം, വിജിലന്‍സ്, ജയില്‍, അഗ്നിശമന വിഭാഗം വകുപ്പുകളാണ് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചത്. തിരുവഞ്ചൂരിന് ഗണേഷ് കുമാര്‍ കൈകാര്യം ചെയ്തിരുന്ന വനം, വന്യജീവി സംരക്ഷണം, കായികം, സിനിമ തുടങ്ങിയവ ലഭിച്ചു. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ കൈവശമുണ്ടായിരുന്ന പരിസ്ഥിതി വകുപ്പും ആര്യാടന് മുഹമ്മദിന് അധിക ചുമതല നല്‍കിയിരുന്ന ഗതാഗത വകുപ്പും കൂടി നല്കി തിരുവഞ്ചൂരിനെ തൃപ്തിപ്പെടുത്തുകയായിരുന്നു. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ചുമതല സി. എന്‍. ബാലകൃഷ്ണനില്‍ നിന്നും എടുത്ത് ആര്യാടന് മുഹമ്മദിന് നല്കി.
ഇന്നലെ രാവിലെ 11.20ന് രാജ്ഭവനില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഗവര്‍ണര്‍ നിഖില്‍കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഖദര്‍ ധാരികളുടെ തള്ളിക്കയറ്റം മൂലം ചടങ്ങിനെത്തിയ എംപിമാര്‍ക്കും എംഎല്‍എ മാര്‍ക്കുപോലും ഇരിപ്പിടം കിട്ടിയില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്, സ്പീക്കര്‍ ജി. കാര്ത്തികേയന്, മലങ്കര ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ക്ലിമിസ് കത്തോലിക്ക ബാവ, മന്ത്രിമാര്‍, എംഎല്‍എമാര്‍, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്, ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ്, യുഡിഎഫ് കക്ഷിനേതാക്കള്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. വി.എസ്. അച്യുതാനന്ദന്, ആര്. ബാലകൃഷ്ണപിള്ള, കെ.ബി. ഗണേഷ്കുമാര് എന്നിവര്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നു.
ഇടതുപക്ഷത്തെ പ്രധാന നേതാക്കന്മാര് ചടങ്ങിനെത്തിയതും ശ്രദ്ധേയമായി. കോടിയേരി ബാലകൃഷ്ണന്, തോമസ് ഐസക്, വി. ശിവന്‍കുട്ടി, ഇ. ചന്ദ്രശേഖരന്, എ.എ. അസീസ്, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്, മേയര്‍ അഡ്വ. കെ. ചന്ദ്രിക, എന്നിവരെല്ലാം സത്യപ്രതിജ്ഞയ്ക്കു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. കോടിയേരിയും ശിവന്കുട്ടിയുമടക്കമുള്ള ഇടതുനേതാക്കളെയും യുഡിഎഫ് നേതാക്കളെയും ആശ്ലേഷിച്ച് സന്തോഷം പങ്കുവെച്ചാണ് ചെന്നിത്തല സത്യപ്രതിജ്ഞയ്ക്കു കയറിയത്. എന്നാല്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിന് മുന്നിലെത്തിയപ്പോള്‍ കൈ കൊടുക്കുന്നതിലൊതുങ്ങുകയും ചെയ്തു. വേദിയിലേക്ക് കയറുന്നതിന് മുമ്പ് പി.ജെ. കുര്യന് ചെന്നിത്തലയെ വൈകിയെത്തിയ തിരുവഞ്ചൂരിന്റെ ഇരിപ്പിടത്തിനു മുന്നിലേക്കു കൊണ്ടുവന്നു. തിരുവഞ്ചൂരിനെ കെട്ടിപ്പിടിച്ച് മാധ്യമങ്ങള്‍ക്ക് പോസ് ചെയ്തു. 11.19ന് ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ് സത്യപ്രതിജ്ഞാ ചടങ്ങിനായി ചെന്നിത്തലയെ ക്ഷണിച്ചു. രണ്ടു മിനിട്ടുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അവസാനിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയും ഭാര്യ അനിതയും മകന് രാഹുലുമെത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ഗവര്‍ണറുടെ ചായ സല്‍ക്കാരം. തുടര്‍ന്ന് ആദ്യ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനായി രമേശ് ചെന്നിത്തല ഔദ്യോഗികവാഹനമായ 37-ാം നമ്പര്‍ സ്റ്റേറ്റ് കാറില്‍ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചു. സെക്രട്ടേറിയറ്റിലും ഖദര്‍ധാരികളുടെ വന്നിരയാണുണ്ടായിരുന്നത്. 12.10 ഓടെ സെക്രട്ടേറിയറ്റിലെത്തിയ അദ്ദേഹം സ്വീകരണം ഏറ്റുവാങ്ങി 12.15ന് ആദ്യ ക്യാബിനറ്റ് യോഗത്തില്‍ പങ്കെടുത്തു. രാഹുകാലം അവസാനിച്ചശേഷം 1.35ഓടെ അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ചുമതലയേറ്റു. മുന്‍ മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ ഓഫീസാണ് രമേശിനായി അനുവദിച്ച് നല്‍കിയത്.
രാവിലെ പഴവങ്ങാടി ഗണപതിക്ഷേത്രത്തിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയശേഷം പാല്‍ക്കുളങ്ങരയിലെ സഹോദരിയുടെ വീട്ടിലെത്തി അമ്മ ദേവകിയമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് ചെന്നിത്തല ഇന്നലെ ദിനം തുടങ്ങിയത്. സത്യപ്രതിജ്ഞാ ചടങ്ങിനുമുമ്പ് കെപിസിസി ഓഫീസിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു.
സി രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: