ബ്രിസ്ബെന്: ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസ്, രണ്ടാം സീഡ് ബലാറസിന്റെ വിക്ടോറിയ അസാരങ്ക, മൂന്നാം സീഡ് റഷ്യയുടെ മരിയ ഷറപ്പോവ നാലാം സീഡ് സെര്‍ബിയയുടെ യെലേന ജാന്‍കോവിച്ച് എന്നിവര്‍ ബ്രിസ്ബെന് അന്താരാഷ്ട്ര ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒമ്പതാം സീഡ് സ്ലോവാക്യയുടെ ഡൊമിനിക്ക സിബുല്‍ക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീന ഈ വര്‍ഷത്തെ ആദ്യ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍ 6-3, 6-3.
സ്വിസ് താരം സ്റ്റെഫാനി വൊഗെലെയെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് വിക്ടോറിയ അസാരങ്ക സെമിയില്‍ സ്ഥാനം സ്വന്തമാക്കിയത്. മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 6-4, 6-7 (7-9), 6-1 എന്ന സ്കോറിനായിരുന്നു അസാരങ്കയുടെ വിജയം.
മറ്റൊരു മത്സരത്തില്‍ എസ്റ്റോണിയന്‍ താരം കൈയ കനോപിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ലോക മൂന്നാം നമ്പര്‍ റഷ്യയുടെ മരിയ ഷറപ്പോവ സെമിയില്‍ പ്രവേശിച്ചത്. സ്കോര്‍: 4-6, 6-3, 6-2. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം ഉജ്ജ്വലഫോമിലേക്ക് തിരിച്ചെത്തിയാണ് ഷറപ്പോവ എസ്റ്റോണിയന്‍ താരത്തിനെതിരെ വിജയം സ്വന്തമാക്കിയത്. സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്ല്യംസാണ് ഷറപ്പോവയുടെ എതിരാളി.
മറ്റൊരു മത്സരത്തില്‍ സെര്‍ബിയയുടെ യെലേന ജാന്‍കോവിച്ച് മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ജര്‍മ്മന്‍ താരം ആഞ്ചലീക് കെര്‍ബറെ പരാജയപ്പെടുത്തിയാണ് അവസാന നാലില്‍ ഇടം പിടിച്ചത്. സ്കോര്‍ 6-7, 6-3, 6-1. സെമിയില്‍ അസാരങ്കയാണ് ജാന്‍കോവിച്ചിന്റെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: