ലണ്ടന്‍: പുതുവര്‍ഷദിനത്തില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കണ്ണുനീര് വീണപ്പോള്‍ മറ്റ് മത്സരങ്ങളില്‍ മുന്‍നിര ടീമുകള്‍ മികച്ച വിജയം കരസ്ഥമാക്കി. സ്വന്തം തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ടോട്ടനത്തോടാണ് പരാജയപ്പെട്ടത്. തുടര്‍ച്ചയായ നാല് വിജയങ്ങള്‍ക്കുശേഷം യുണൈറ്റഡിന്റെ ആദ്യ തോല്‍വിയാണ്. തോല്‍വിയോടെ മാഞ്ചസ്റ്ററിന്റെ കിരീട പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു.
അതേസമയം ആഴ്സണല്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാര്‍ഡിഫിനെ പരാജയപ്പെടുത്തി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വാന്‍സീ സിറ്റിയെയും ചെല്‍സി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സതാമ്പ്ടണെയും ലിവര്‍പൂള്‍ 2-0ന് ഹള്‍ സിറ്റിയെയും പരാജയപ്പെടുത്തി. ടോട്ടനത്തിനെതിരായ പരാജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടോട്ടനം ആറാമതാണ്.
ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ മികച്ചൊരു ഷൂട്ടറുടെ അഭാവമാണ് യുണൈറ്റഡിന് തിരിച്ചടി സമ്മാനിച്ചത്. പരിക്കിലായ റോബിന് വാന്‍ പെഴ്സിക്കു പകരം ഗോളടിക്കേണ്ട ചുമതലയുള്ള വെയ്ന്‍ റൂണി അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനാണ് മുന്‍തൂക്കം നല്‍കുന്നത്. മത്സരം തുടങ്ങി 34-ാം മിനിറ്റില്‍ ടോട്ടനം ലീഡ് നേടി. ക്രിസ്റ്റ്യന്‍ എറിക്സന്റെ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ഇമ്മാനുവല്‍ അഡബയോര്‍ മാഞ്ചസ്റ്റര്‍ വലയിലെത്തിക്കുകയായിരുന്നു.
പിന്നീട് 65-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്സണ് മറ്റൊരു ഹെഡ്ഡറിലൂടെ ടോട്ടനത്തിന്റെ ലീഡ് ഉയര്‍ത്തി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ മാഞ്ചസ്റ്റര്‍ ഒരു ഗോള്‍ മടക്കി. ജാനസാഞ്ജ് നീട്ടിയെറിഞ്ഞ ത്രോ പിടിച്ചെടുത്ത് ഡാനി വെല്‍ബാക്ക് വലംകാലുകൊണ്ട് തൊടുത്ത ഷോട്ടാണ് ടോട്ടനം വലയില്‍ കയറിയത്. പിന്നീട് സമനിലക്കായി മാഞ്ചസ്റ്റര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ടോട്ടനം പ്രതിരോധം പിടിച്ചുനിന്നു. ഇതിനിടെ ജാനസാഞ്ജിന്റെയും ഹെര്‍ണാണ്ടസിന്റെയും റൂണിയുടെയും ശ്രമങ്ങള്‍ ലക്ഷ്യം കാണാതെ പോവുകയും ചെയ്തു. മത്സരത്തിലുടനീളം പന്തിന്മേല് ആധിപത്യം പുലര്‍ത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 16 തവണയാണ് എതിര്‍പോസ്റ്റ് ലക്ഷ്യം വെച്ച് ഷോട്ടുകള്‍ ഉതിര്‍ത്തത്. ഇതിന് പുറമെ 16 കോര്‍ണറുകളും മാഞ്ചസ്റ്ററിന് ലഭിച്ചു.
യുണൈറ്റഡിന് ഇത് തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്കുശേഷമുള്ള തോല്‍വിയാണ്. ടോട്ടനത്തിനാകട്ടെ തുടര്‍ച്ചയായ രണ്ടാം ജയവും. കഴിഞ്ഞ വര്‍ഷം ഇവിടെ വച്ച് രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ടോട്ടനം യുണൈറ്റഡിനെ തോല്പിച്ചത്. നീണ്ട 23 വര്‍ഷത്തിനു ശേഷമായിരുന്നു അന്നത്തെ വിജയം.
പുതുവര്‍ഷ ദിനത്തില്‍ നടന്ന മറ്റ് മറ്റ് മത്സരങ്ങളിലെല്ലാം മുന്‍നിര ടീമുകള്‍ വിജയിച്ചതോടെ കിരീട പോരാട്ടവും കനത്തു. ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ആഴ്സണല്‍ അവസാന നാല് മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകള്‍ക്കാണ് കാര്‍ഡിഫിനെ മറികടന്നത്. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ 88-ാം മിനിറ്റില്‍ നിക്ലാസ് ബെന്‍ഡ്നറും ഇഞ്ച്വറി സമയത്തിന്റെ രണ്ടാം മിനിറ്റില്‍ തിയോവാല്ക്കോട്ടും ആഴ്സണലിനായി ഗോളുകള്‍ നേടി.
സതാമ്പ്ടണെതിരായ എവേ പോരാട്ടത്തില്‍ രണ്ടാം പകുതിയില്‍ നേടിയ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി രാജകീയ വിജയം സ്വന്തമാക്കിയത്. ആദ്യ രണ്ട് ഗോളുകള്‍ അവസരം ഒരുക്കിക്കൊടുത്ത ഓസ്കാര്‍ മത്സരത്തിലെ മൂന്നാം ഗോള്‍ നേടി കളിയിലെ ഹീറോയായി. 60-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസും 71-ാം മിനിറ്റില്‍ വില്ല്യനുമാണ് മറ്റു ഗോളുകള്ക്കുടമകള്. 82-ാം മിനിറ്റിലായിരുന്നു ഓസ്കാറിന്റെ ഗോള്‍.
ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 36-ാം മിനിറ്റില്‍ ആഗറും50-ാം മിനിറ്റില്‍ സൂപ്പര്‍താരം ലൂയി സുവാരസും നേടിയ ഗോളുകളുടെ കരുത്തിലാണ് ലിവര്‍പൂള്‍ പുതുവര്‍ഷദിനത്തില്‍ മികച്ച വിജയം സ്വന്തമാക്കിയത്.
28 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് സിറ്റി പുതുവര്‍ഷ ദിനത്തില്‍ ഒരു എവേ മത്സരം ജയിക്കുന്നത്. 1986ല്‍ ആസ്റ്റണ്‍ വില്ലക്കെതിരെയായിരുന്നു അവരുടെ അവസാന ജയം. സ്വാന്‍സീയുടെ തട്ടകമായ ലിബര്‍ട്ടി സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 14-ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോ, 58-ാം മിനിറ്റില്‍ യായ ടൂറെ, 66-ാം മിനിറ്റില്‍ കൊളറോവ് എന്നിവരുടെ ഗോളുകളിലാണ് സിറ്റി വിജയം പിടിച്ചത്. സ്വാന്‍സീയുടെ രണ്ടു ഗോളുകളും ഐവറി കോസ്റ്റുകാരന് വില്‍ഫ്രീഡ് ബോണിയുടെ വകയായിരുന്നു. മറ്റ് മത്സരങ്ങളില്‍ ഫുള്‍ഹാം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ് ഹാമിനെയും ആസ്റ്റണ്‍വില്ല 1-0ന് സണ്ടര്‍ലാന്റിനെയും വെസ്റ്റ് ബ്രോം 1-0ന് ന്യൂകാസില്‍ യുണൈറ്റഡിനെയും പരാജയപ്പെടുത്തി.
അതേസമയം ക്രിസ്റ്റല്‍ പാലസ്-നോര്‍വിച്ച്, സ്റ്റോക്ക് സിറ്റി-എവര്ട്ടണ് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ലീഗില്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 45 പോയിന്റുമായി ആഴ്സണലും 44 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയും 43 പോയിന്റുമായി ചെല്‍സിയും 39 പോയിന്റുമായി ലിവര്‍പൂളുമാണ് ആദ്യ നാല് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: