സ്വാശ്രയ കോളേജുകളുടെ രംഗപ്രവേശം കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് ഉണ്ടാക്കിയ അരാജകത്വം കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി കേരളം കണ്ടുകൊണ്ടിരിക്കയാണ്. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗത്ത് അത് പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കുന്നു. വിദേശനാണ്യത്തിന്റെ പിന്‍ബലത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ വളര്‍ന്നുവന്ന ഇവിടുത്തെ ഒരു പുത്തന്‍ മധ്യവര്‍ഗ്ഗം, അവരുടെ മത-രാഷ്ട്രീയ സ്വാധീനം കൂടി ചേര്‍ത്ത് കേരളത്തിന്റെ താല്‍പ്പര്യം എന്നാല്‍ തങ്ങളുടെ താല്‍പ്പര്യമാണ് എന്ന് വരുത്തിത്തീര്‍ത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കയാണ്. അതാണ് വിദ്യാഭ്യാസരംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന സ്വയംഭരണ കോളേജുകള്‍.
വിദ്യാഭ്യാസം രാഷ്ട്രീയമുക്തമാക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിദ്യാഭ്യാസത്തിന്റെ സ്വായത്തതയും സ്വയംഭരണകോളേജുകളും ഒന്നല്ല. നീതിന്യായ സംവിധാനം പോലെ, തെരഞ്ഞെടുപ്പ് കമ്മീഷന് പോലെ സര്‍ക്കാര്‍ വകുപ്പിന്റെ പരിധിയില്‍ നിന്ന് ഉയരുന്ന, സര്‍ക്കാരിനോളം തന്നെ അധികാരവും പ്രവര്‍ത്തന സംവിധാനവും ഉള്ള വിദ്യാഭ്യാസ സംവിധാനത്തെയാണ് അത് പരികല്‍പ്പിക്കുന്നത്. ആ ആശയത്തെ തന്ത്രപരമായി ദുര്‍വ്യാഖ്യാനം ചെയ്താണ് സ്വയംഭരണം കോളേജുകള്‍ കടന്നുവരുന്നത്.
അഫിലിയേറ്റഡ് കോളേജുകളുടെ സംഖ്യ വര്‍ധിക്കുകയും സര്‍വകലാശാല സംവിധാനം താറുമാറാവുകയും ചെയ്ത സാഹചര്യത്തെ പ്രയോജനപ്പെടുത്തിയാണ് സ്വയംഭരണ കോളേജുകള്‍ എന്ന ആശയം കേരളത്തില്‍ ശക്തമായി അവതരിപ്പിക്കാന്‍ തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ഈ ആശയം വന്നതാണ്. കേരളത്തില്‍ സര്‍വകലാശാലകളേക്കാള്‍ പഴക്കമുള്ള ചില കോളേജുകളെ ഇപ്രകാരം സ്വയംഭരണ കോളേജുകളായി ഉയര്‍ത്തി മാതൃകാ കലാലയങ്ങള്‍ ഉണ്ടാക്കുക എന്നതായിരുന്നു ചിന്ത. തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പാലക്കാട് വിക്ടോറിയ, എറണാകുളം മഹാരാജാസ്, തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് എന്നിവയായിരുന്നു അന്ന് നിര്‍ദ്ദേശിക്കപ്പെട്ട കോളേജുകള്‍. അതായത് സര്‍ക്കാര്‍ പണം മുടക്കി അടിസ്ഥാന സൗകര്യ വികസനം, പഠന ഗവേഷണ സൗകര്യങ്ങള്‍, അധ്യാപക ശാക്തീകരണം എന്നിവക്ക് മുന്‍തൂക്കം നല്കി കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് പുത്തന്‍ ഉണര്‍വ് നല്‍കുക എന്നതായിരുന്നു അന്നത്തെ മുഖ്യ ഉദ്ദേശം. പിന്നീട് ഗുണനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് മുഖ്യ അജണ്ടയായി ഉയര്‍ന്നുവന്നത്. അതാണ് സ്വാശ്രയ കോളേജുകളുടേയും സ്വാശ്ര കോഴ്സുകളുടേയും വെള്ളപ്പൊക്കം സൃഷ്ടിച്ചത്.
ഇന്ന് ഏതുതരം കോളേജുകളാണെങ്കിലും അവിടുത്തെ സിലബസ് നിശ്ചയിക്കുന്നതും പാഠപുസ്തകം തയ്യാറാക്കുന്നതും പരീക്ഷാ നടത്തിപ്പുമെല്ലാം സര്‍വകലാശാലകള്‍ ആണ്. പരീക്ഷാ നടത്തിപ്പ് എന്നാല്‍ ചോദ്യം തയ്യാറാക്കാന്‍, രഹസ്യമായി സൂക്ഷിക്കല്‍, പരീക്ഷ നടത്തി ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്തി, മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി ഫലം പ്രസിദ്ധീകരിക്കാന്‍ വരെ. സര്‍വകലാശാലകളിലെ അമിത രാഷ്ട്രീയവും നേതൃത്വത്തിന്റെ കഴിവുകേടും വിദ്യാര്‍ത്ഥികളുടേയും കോളേജുകളുടേയും കോഴ്സുകളുടേയും ആധിക്യവും സര്‍വകലാശാലയിലെ പരീക്ഷാ സംവിധാനം സങ്കീര്‍ണം ആക്കിയിരിക്കുന്നു.
അതുകൊണ്ട് തന്നെ പ്രശ്നങ്ങളും വര്‍ധിച്ചിരിക്കുന്നു. അതുകൊണ്ട് സിലബസ് തയ്യാറാക്കാനും പഠിപ്പിച്ച് പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാനും ഉള്ള അധികാരം കോളേജുകള്‍ക്ക് നല്‍കാം എന്നതാണ് സ്വയംഭരണ കോളേജ് എന്നതുകൊണ്ട് ലളിതമായ ഭാഷയില്‍ അര്‍ത്ഥമാക്കുന്നത്. കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് മാത്രം സര്‍വകലാശാലയായിരിക്കും. അതായത് സ്വയംഭരണ പദവി നല്കപ്പെടുന്ന കോളേജുകള്‍ കൊടുത്തുവിടുന്ന മാര്‍ക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വകലാശാലകള്‍ മുദ്രവച്ച് കൊടുത്തിരിക്കണം. പൊതുമാര്‍ക്കറ്റില്‍ സര്‍വകലാശാല നടത്തുന്ന പരീക്ഷകളും സ്വകാര്യ കോളേജുകള്‍ നടത്തുന്ന കോഴ്സുകളും ഒരേ വില എന്ന് സാരം. ഇത് കോഴിക്കോട് പ്രദേശത്തെ ഒരേ വിദ്യാലയത്തില്‍നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഗുരുവായൂരപ്പന് കോളേജിലും മറ്റേയാള്‍ ഫറൂഖ് കോളേജിലും വേറെ ചിലര്‍ മീഞ്ചന്ത ഗവ.കോളേജിലും ദേവഗിരി കോളേജിലും ചേര്‍ന്നെന്ന് കരുതുക. അതായത് ഒരു ഹിന്ദു മാനേജ്മെന്റ്, ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റ്, ഒരു മുസ്ലിം മാനേജ്മെന്റ് ഒരു സര്‍ക്കാര്‍ കോളേജ്.
ഇന്നുവരെ അവിടുത്തെ വിദ്യാര്‍ത്ഥികള്‍ എല്ലാം സര്‍വകലാശാല പരീക്ഷ എഴുതുന്നതും മാര്‍ക്ക് കിട്ടുന്നതും ഫലം പ്രഖ്യാപിക്കപ്പെടുന്നതും ഒരേ സംവിധാനത്തിലൂടെയാണ്. ഇനിമുതല്‍ ഗുരുവായൂരപ്പന് കോളേജും, മീഞ്ചന്തയും അങ്ങനെ തന്നെ തുടരും. ഫറൂഖും, ദേവഗിരിയും അവര്‍ പരീക്ഷ നടത്തും, പേപ്പര്‍ മൂല്യനിര്‍ണയം നടത്തും, മാര്‍ക്ക് നല്‍കും, ഫലം പ്രഖ്യാപിക്കും സര്‍വകലാശാല അതിന് അനുസരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.
സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്ന മറ്റൊരു നിബന്ധന സ്വയംഭരണ കോളേജുകള്‍ക്ക് വരുന്ന അധിക സാമ്പത്തിക ബാധ്യ സര്‍ക്കാര്‍ വഹിക്കില്ല എന്നാണ്. അതായത് കോളേജുകള്‍ വഹിക്കണം എന്നര്‍ത്ഥം. കോളേജ് വഹിക്കുക എന്നാല്‍ വിദ്യാര്‍ത്ഥികള്‍ നല്‍കണം എന്നാണ്. അവിടെ ചേരുന്ന വിദ്യാര്‍ത്ഥികള്‍ അധികം പണം നല്‍കണം എന്നത്, പണം നല്കുന്നവര്ക്കാണ് പ്രവേശം എന്ന ലളിത നിര്‍വചനത്തില്‍ വരും. അതായത് പണം നല്കി ഇത്തരം കോളേജുകളില്‍ പ്രവേശനം നേടി, കോളേജ് നടത്തുന്ന പരീക്ഷയിലൂടെ മാര്‍ക്ക് വാങ്ങി കുട്ടികള്‍ പുറത്തുവരും. പരിധിയില്ലാതെ പണം വാങ്ങുന്നതിന് പുതിയ കോഴ്സുകള്‍ രംഗപ്രവേശം ചെയ്യും.
സ്വയംഭരണ പദവി ആര്‍ക്കെല്ലാം നല്‍കണം എന്ന് അന്തിമമായി തീരുമാനിക്കേണ്ടത് യുജിസിയാണ്. എന്നാല്‍ കേരളത്തില്‍ ആരാണ് അതിന് അര്‍ഹര്‍ എന്ന് തീരുമാനിച്ച് പട്ടിക തയ്യാറാക്കേണ്ടത് കേരള സര്‍ക്കാര്‍ ആണ്. ആ പട്ടികയാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എംഇഎസിന്റെ അധ്യക്ഷന്‍ ജോ. ഫസന്‍ ഗഫൂര്‍ പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ സ്വയംഭരണ കോളേജ് സാമൂഹ്യ നീതിയെ അട്ടിമറിക്കും.
വ്യക്തിപരമായി ഞാന്‍ ഈ സംവിധാനത്തിന് എതിരാണ്. എന്നാല്‍ അത്തരം ഒരു സംവിധാനം വന്നാല്‍ എംഇഎസ് അതിന്റെ വിഹിതം തീര്‍ച്ചയായും ചോദിച്ചുവാങ്ങിയിരിക്കും. അദ്ദേഹം അത് ചെയ്തിട്ടുണ്ട്.
എ.വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: