ന്യൂദല്‍ഹി: പാചകവാതക സബ്സിഡിക്കായി ബാങ്ക് അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിന് രണ്ടു മാസത്തെ സാവകാശം കൂടി നല്കാന് തീരുമാനം. ഇതു സംബന്ധിച്ച അറിയിപ്പ് വിതരണ ഏജന്‍സികള്‍ക്ക് ലഭ്യമായി. ‘പുതുവര്‍ഷ സമ്മാനമായി’ വര്‍ദ്ധിപ്പിച്ച പാചകവാതക വിലയായ 220 രൂപ സബ്സിഡി തുകയില്‍ ചേര്‍ത്തു ബാങ്കുവഴി ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കാനും കേന്ദ്രമന്ത്രിതല യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ സബ്സിഡി ഇല്ലാത്ത സിലിണ്ടറുകള്‍ക്ക് വര്‍ദ്ധിപ്പിച്ച വിലയായ 1293 രൂപ തന്നെ നല്‍കേണ്ടിവരും. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 350 രൂപ വര്‍ദ്ധിപ്പിച്ച് 2184 രൂപയാക്കി ഉയര്‍ത്തിയ നടപടിയും പിന്‍വലിച്ചിട്ടില്ല.
പാചക വാതക വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ആശയക്കുഴപ്പം നീക്കി കേന്ദ്രസര്‍ക്കാര്‍ തീരുമാനം എണ്ണക്കമ്പനികളെ അറിയിക്കാന്‍ പെട്രോളിയം സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി ഇന്നലെ അറിയിച്ചു. ആധാര്‍ കാര്‍ഡ് ബാങ്കുമായി ബന്ധിപ്പിച്ചവര്‍ പുതിയ വിലയായ സിലിണ്ടറൊന്നിന് ഇനി മുതല്‍ 1293 രൂപ നല്‍കണം. ഇവര്‍ക്ക് സബ്സിഡി തുക 849 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തും. ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാത്തവര്‍ പഴയ വിലയ്ക്ക് തന്നെ സിലിണ്ടര്‍ ലഭിക്കും. ഇവര്‍ രണ്ടു മാസത്തിനുള്ളില്‍ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. ഇല്ലെങ്കില്‍ രണ്ടുമാസത്തെ കാലാവധിക്കു ശേഷം ഒരു സിലിണ്ടറിന് 1293 രൂപ വീതം നല്‍കേണ്ടി വരും.
പാചകവാതക ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 9 സിലിണ്ടറുകളാണ് സബ്സിഡിയില്‍ ലഭിക്കുന്നത്. ഒന്‍പത് സിലിണ്ടറുകള്‍ക്കായി 7641 രൂപ അക്കൗണ്ടില്‍ ലഭിക്കും. കൂടുതലായി വാങ്ങുന്ന സിലിണ്ടറുകള്‍ക്ക് എല്ലാ ഉപഭോക്താക്കളും കൂട്ടിയ വിലയായ 1293 രൂപ നല്‍കേണ്ടി വരും. കൃഷിമന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ വീരപ്പമൊയ്ലി, ശരത് പവാര്‍, കെ.വി തോമസ് എന്നിവര്‍ പങ്കെടുത്തു. വില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു മേല്‍ ശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തി. ഇതേ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളുടെ ഏകപക്ഷീയ നടപടിക്കെതിരെ പ്രതികരിച്ചത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: