പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ അന്തിമ സമരപ്രഖ്യാപനം. ആറന്മുള ഐക്കര ജംഗ്ഷനില്‍ വിമാനത്താവള വിരുദ്ധസമിതിയുടെ ആഭിമുഖ്യത്തില്‍ വിളിച്ചു ചേര്‍ത്ത ജനകീയ കൂട്ടായ്മയിലാണ് അന്തിമസമരപ്രഖ്യാപന പ്രതിജ്ഞയെടുത്തത്. പദ്ധതിക്കെതിരെ ആറന്മുളയില് ഫെബ്രുവരി ആദ്യആഴ്ചയില്‍ നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് കവയത്രി സുഗതകുമാരി വ്യക്തമാക്കി. സമര പ്രഖ്യാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിമാനത്താവള നിര്‍മ്മാണത്തിനായി നിയമലംഘനങ്ങളിലൂടെ അനുമതി നേടിയത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പമ്പാനദീ തീരങ്ങളില്‍ കൃഷി വ്യാപകമാക്കും. വിമാനത്താവളത്തിന് അനധികൃതമായി നികത്തിയ ഭൂമിയില്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ കൃഷി ചെയ്യുമെന്നും സുഗതകുമാരി പറഞ്ഞു.
ആയിരങ്ങള്‍ പങ്കെടുത്ത വിശദീകരണയോഗത്തിലാണ് വിമാനത്താവള വിരുദ്ധ സമിതി സമരപ്രഖ്യാപനം നടത്തിയത്. രാഷ്ട്രീയ കക്ഷിഭേദമെന്യേയുള്ള പങ്കാളിത്തം ജനകീയ കൂട്ടായ്മയെ വന്‍ വിജയമാക്കിമാറ്റി. വിവിധ രാഷ്ട്രീയ സംഘടനകളില്‍പെട്ടവരും മുന്‍ മന്ത്രിമാരും വേദിയിലെത്തി വിവാദപദ്ധതിക്കെതിരേ പ്രതികരിച്ചു.
ഒരു ഗ്രാമത്തെതന്നെ ഇല്ലാതാക്കുന്ന പദ്ധതിയില്‍ നിന്നും കെജിഎസ് ഗ്രൂപ്പ് പൂര്‍ണ്ണമായും പിന്മാറണമെന്നും വിശദീകരണയോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. കെജിഎസ് ഗ്രൂപ്പിന് പാരിസ്ഥിതികാനുമതി കിട്ടിയതിന് ശേഷം വിമാനത്താവള വിരുദ്ധ സമിതി നടത്തുന്ന ആദ്യപൊതുപരിപാടിയായിരുന്നു ഇത്.
പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന്, ആര്.എസ്.എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പൈതൃകഗ്രാമ കര്‍മ്മസമിതി സംസ്ഥാന ഓര്‍ഗനൈസര്‍ കെ. കൃഷ്ണന് കുട്ടി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.ആര്. അജിത് കുമാര്‍, മുന്‍ മന്ത്രിമാരായ മുല്ലക്കര രത്നാകരന്, എം.കെ. പ്രേമചന്ദ്രന്, തോമസ് ഐസക്, സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ. കെ. അനന്തഗോപന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം എ. പത്മകുമാര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി. പ്രസാദ്, ജില്ലാ പ്രസിഡന്റ് പി. ഇന്ദുചൂഡന്, ആം ആദ്മി സംസ്ഥാന നിര്‍വ്വഹണ സമിതിയംഗം ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: