പത്തനംതിട്ട: സംസ്ഥാനത്തുനിന്നും പഴയ നാണയങ്ങള്‍ അപ്രത്യക്ഷമാകുന്നു. നിക്കലില്‍ നിര്‍മ്മിച്ച പഴയ ഒരു രൂപ, അന്‍പത് പൈസ, ഇരുപത്തിയഞ്ച് പൈസ തുടങ്ങിയവയാണ് അതിര്‍ത്തി കടക്കുന്നത്. നാണയക്കൊള്ളയ്ക്ക് പിന്നില്‍ വന്‍ ലോബി തന്നെയുള്ളതായാണ് സൂചന. ഇതിനായി ശബരിമല തീര്‍ത്ഥാടനത്തേയും ഒപ്പം ഈ കാലത്ത് തിരക്കേറുന്ന പ്രധാന ദേവാലയങ്ങളേയും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ കേന്ദ്രമാക്കുന്നു. 2011 ല്‍ നിര്‍ത്തിയ 25 പൈസാ നാണയമടക്കം ശബരിമലപോലുള്ള വന്‍ ക്ഷേത്രങ്ങളില്‍ കാണിക്കയായി ഭണ്ഡാരങ്ങളില് വീഴുന്നു. ഈ ക്ഷേത്രങ്ങളില്‍ നിന്നും ബാങ്കുകളിലെത്തുന്ന നാണയങ്ങള്‍ വന്‍തോതില്‍ വാങ്ങി തരംതിരിക്കുന്നു. തരംതിരിക്കപ്പെട്ട് ലഭിക്കുന്ന പഴയ നാണയങ്ങള്‍ വാങ്ങുന്നതിന് ഏജന്റുമാരുമുണ്ട്. ഈ നാണയങ്ങള്‍ തമിഴ്നാട്ടിലെ പഴനി, മധുര, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കടത്തുന്നതായാണ് സൂചന. ഇതിനെത്തുടര്‍ന്ന് സംസ്ഥാനം കടുത്ത നാണയ ക്ഷാമത്തിലേക്ക് നീങ്ങുകയാണ്.
ഏജന്റുമാര്‍വഴി ശേഖരിക്കുന്ന പഴയ നാണയത്തുട്ടുകള്‍ക്ക് വിപണിയില്‍ മികച്ച വിലയാണ്. നിര്‍ത്തലാക്കിയ നിക്കലിന്റെ 25 പൈസയ്ക്ക് 1.75 രൂപ വരെ ഇവര്‍ക്ക് ലഭിക്കുന്നു. 19 മില്ലീമീറ്റര്‍ വൃത്താകൃതിയിലുള്ള ഈ നാണയത്തില്‍ രണ്ടര ഗ്രാം നിക്കലാണ് അടങ്ങിയിട്ടുള്ളത്. പഴയ അന്‍പത് പൈസയില്‍ അഞ്ച് ഗ്രാം നിക്കലാണുള്ളത്. ഇതിന് ഒരു രൂപയിലധികം ഏജന്റുമാര്‍ക്ക് ലഭിക്കുന്നു. ഒരു രൂപയ്ക്കാണ് ഏറ്റവുംകൂടുതല്‍ പണം കിട്ടുക. 28 മില്ലീമീറ്റര്‍ വൃത്താകൃതിയിലുള്ള പഴയ ഒരുരൂപാ നാണയത്തില്‍ പത്ത് ഗ്രാം നിക്കലാണ് അടങ്ങിയിട്ടുള്ളത്. ഇതിന് പത്തുരൂപാ വരെ വില ലഭിക്കുന്നു. പഴയ അഞ്ച് രൂപാ നാണയങ്ങളും ഇത്തരത്തില്‍ വിറ്റുപോകുന്നതായി സൂചനയുണ്ട്.
നാണയങ്ങളുടെ വന്‍ ശേഖരങ്ങളുള്ള കേന്ദ്രങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട മാഫിയ കണ്ണുവെക്കുന്നത്. നിയമാനുസൃതമായി ലഭിക്കുന്ന ചില്ലറകള്‍ വന്‍ തുകയ്ക്ക് മറിച്ചുവില്‍ക്കുന്നു. ഇതിന്റെ ഏജന്റുമാര്‍ വ്യക്തമായ രേഖകളുമായി വന്‍ തുകയ്ക്കാണ് ചില്ലറ കൈപ്പറ്റുന്നത്. ഇതിനായി ഏജന്റുമാര്‍ വന്‍ കമ്മീഷനും നല്കി വരുന്നതായാണ് സൂചന. ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയിലും നാണയ മാഫിയകളുടെ കണ്ണികള്‍ സജീവമാണെന്നാണ് സൂചന. നൂറുരൂപയുടെ ചില്ലറയ്ക്ക് 150 രൂപാ നല്കി ബസ് ജീവനക്കാരുടെ പക്കല്‍ നിന്നുപോലും നാണയം ശേഖരിക്കുന്നവര്‍ സംസ്ഥാനത്തുണ്ട് എന്നതാണ് വസ്തുത.
ഇടനിലക്കാരന് പഴയ നാണയങ്ങള്‍ കച്ചവടം ചെയ്തതിന്റെ പേരില്‍ മുമ്പ് ഒരു ബാങ്ക് ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇത് നാണയ കള്ളക്കടത്ത് സംസ്ഥാനത്ത് ശക്തമാണ് എന്നുള്ളതിന്റെ തെളിവാണ്. നിരവധി വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് അറിഞ്ഞും അറിയാതെയും നാണയനീക്കം നടക്കുകയാണ്. വന്‍ നേട്ടങ്ങള്‍ക്കായി നാണയം ശേഖരിക്കുന്ന ഏജന്റുമാരുടെ പ്രവര്‍ത്തനമാണ് ചില്ലറ ക്ഷാമത്തിന് വഴിതെളിയിക്കുന്നത്. തീര്‍ത്ഥാടനം അവസാനിക്കുന്നതോടെ സംസ്ഥാനത്ത് ഇത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും. അതിര്‍ത്തി കടക്കുന്ന നാണയങ്ങളുടെ പിന്നീടുള്ള രൂപാന്തരം ഏജന്റുമാര്‍ക്കോ ഇടനിലക്കാര്‍ക്കോ അറിയുകയുമില്ല.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: