കോഴിക്കോട്: കടുത്ത സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ഡിഎ സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കു മുടങ്ങി. ഈ മാസം ശമ്പളത്തോടൊപ്പം പ്രഖ്യാപിച്ച ഡിഎ കിട്ടുമോ എന്ന ആശങ്കയിലാണ് സംസ്ഥാന ജീവനക്കാര്‍. സാധാരണ ഡിസംബറില്‍ ക്രിസ്മസിനു മുമ്പു കിട്ടാറുള്ള ശമ്പളം ഈ വര്‍ഷം മുടങ്ങിയതുള്‍പ്പെടെ സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ വെളിപ്പെടുന്നത്.
സംസ്ഥാനത്തെ അഞ്ചര ലക്ഷം വരുന്ന പെന്‍ഷന്‍കാര്‍ക്ക് ഡിഎ ആനുകൂല്യം നല്കുന്നതിലാണ് സര്‍ക്കാര്‍ നിയന്ത്രണം വെച്ചത്. പത്ത് ശതമാനം വര്‍ദ്ധിപ്പിച്ച ഡിഎ കുടിശ്ശിക നാല് ഗഡുക്കളായി നല്‍കാനാണ് തീരുമാനം. ഡിഎ വര്‍ദ്ധനയുടെ ആനുകൂല്യം ഒന്നിച്ചു നല്‍കിയിരുന്ന പതിവ് സംവിധാനമാണ് ഇതോടെ തകര്‍ക്കപ്പെട്ടത്. പെന്‍ഷന്‍കാരുടെ ആനുകൂല്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഇതാദ്യമായാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവൊന്നും ഇറക്കിയിട്ടില്ലെങ്കിലും ട്രഷറികളില്‍നിന്ന് പെന്ഷന് വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഡിഎ വര്‍ദ്ധിപ്പിച്ചുള്ള ഉത്തരവ് കഴിഞ്ഞ 23നാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. നിലവിലുള്ള 53 ശതമാനത്തില്‍നിന്ന് 63 ശതമാനം ആക്കിയാണ് വര്‍ദ്ധിപ്പിച്ചത്. 2013 ജൂലായ് ഒന്ന് മുതല്‍ ഇതിന് പ്രാബല്യമുണ്ട്. എന്നാല്‍ ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള ഡിഎ കുടിശ്ശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. ജനുവരിയിലെ ശമ്പളത്തോടൊപ്പം പുതിയ ഡിഎ നിരക്ക് ജീവനക്കാര്‍ക്ക് ലഭിക്കും.
ഏവരോടും തുല്യനീതി കാണിക്കേണ്ട സര്‍ക്കാര്‍ പെന്‍ഷന്‍കാരോട് വിവേചനം കാണിക്കുകയായിരുന്നു. ഡിഎ കുടിശ്ശിക ഫെബ്രുവരി, മെയ്, ഓഗസ്റ്റ്, നവംബര്‍ മാസങ്ങളില്‍ ഗഡുക്കളായി നല്‍കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. അതായത് ഡിഎ ആനൂകൂല്യം പൂര്‍ണമായും കിട്ടാന്‍ പെന്‍ഷന്‍കാര്‍ക്ക് ഏതാണ്ട് ഒരു വര്‍ഷം കാത്തിരിക്കേണ്ടതുണ്ടെന്നര്ത്ഥം.
രോഗവും പ്രാരാബ്ധവുമായി കഴിയുന്ന പെന്‍ഷന്‍കാര്‍ക്ക് ഡിഎ വര്‍ദ്ധന പ്രഖ്യാപനം വലിയൊരാശ്വാസമാണ്. വലിയൊരു തുക ഒന്നിച്ച് കിട്ടുന്നത് കണക്കാക്കിയുള്ള പല ആസൂത്രണങ്ങളും ഇവര്‍ നടത്തിയിട്ടുണ്ടാകും. എന്നാല്‍ ഇത്തവണ കുടിശ്ശിക ഗഡുക്കളായി നല്‍കാനുള്ള തീരുമാനം ഇവരുടെ പ്രതീക്ഷകളെ തകിടം മറിച്ചിരിക്കയാണ്.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: