തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികളില്ലാത്ത വെറും ചടങ്ങുമാത്രമായി നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം. കാര്‍ഷികരംഗത്തെ വികസനത്തിന് ഊന്നല്‍ നല്കുന്ന പ്രഖ്യാപനങ്ങളോ അടിസ്ഥാനസൗകര്യ വികസനരംഗത്ത് എടുത്തുകാട്ടാവുന്ന പദ്ധതികളോ ക്ഷേമപരിപാടികളോ നയപ്രഖ്യാപനത്തിലില്ല. വയനാട്, കാസര്‍ഗോഡ് ജില്ലകളുടെയും തീരദേശപ്രദേശങ്ങളുടെ വികസന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജുകള്‍ക്കു രൂപം നല്കുമെന്നു പറയുന്നതല്ലാതെ അതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടില്ല.
സംസ്ഥാനത്തൊട്ടാകെ സ്വകാര്യ പൊതുപങ്കാളിത്ത രീതിയില്‍ സമഗ്ര നഗരവികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് നയപ്രഖ്യാപനം പറയുന്നു. ഇതിന് നിക്ഷേപ സമാഹരണത്തിനായി പാര്‍ട്ണര്‍ കേരള എന്നപേരില്‍ നിക്ഷേപസംഗമം ലക്ഷ്യമിടുന്നുണ്ട്. മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനുള്ള യാതൊരു നിര്‍ദ്ദേശങ്ങളുമില്ല. വികേന്ദ്രീകൃത മാലിന്യ സംഭരണവും മാലിന്യസംസ്കരണവും നിര്‍വഹിക്കാന്‍ ഒരു സേവനദാതാവ് എന്നനിലയില്‍ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് രൂപീകരിച്ചിട്ടുണ്ടെന്നത് മാത്രമാണ് മാലിന്യനിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം. അട്ടപ്പാടിയിലെ ഗുരുതരമായ സ്ഥിതിവിശേഷത്തിന് ഫലപ്രദമായ പരിഹാരവുമില്ല.
പരമ്പരാഗത മേഖലയിലെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നയപ്രഖ്യാപനത്തില്‍ പ്രതീക്ഷിക്കാനൊന്നുമില്ല. പരമ്പരാഗത മേഖലയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളെ ബ്രാന്‍ഡ് ചെയ്യാന്‍ നൂതന തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കും. ക്ഷീരമേഖലയിലെ വികസനത്തിനായി ഡോ. വര്‍ഗ്ഗീസ് കുര്യന് മെമ്മോറിയല്‍ അവാര്‍ഡ് നല്‍കും. കറവമൃഗങ്ങളുടെ വ്യാപാരത്തിന് കര്‍ഷകര്‍ക്ക് ഇ-വിപണിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കരമന- കളിയിക്കാവിള റോഡ് വീതികൂട്ടല്‍, കോഴിക്കോട് നഗരപാത മെച്ചപ്പെടുത്തല്‍ പദ്ധതി, നിര്‍ദ്ദിഷ്ട ഹില്‍ ഹൈവേയുടെ പ്രവര്‍ത്തനം ആരംഭിക്കല്‍, കൊടുങ്ങല്ലൂര്‍- എറണാകുളം മറൈന്‍ ബൈപ്പാസ്, കേരള മാരി ടൈം ബോര്‍ഡ്, മാരി ടൈം യൂണിവേഴ്സിറ്റി തുടങ്ങി കേട്ടുപഴകിയ പ്രഖ്യാപനങ്ങള്‍ ഇത്തവണയുമുണ്ട്. നേരത്തെ പ്രഖ്യാപിച്ച ഏഴ് മത്സ്യബന്ധന തുറമുഖങ്ങള്‍ 2014-15 കാലയളവില്‍ പൂര്‍ത്തിയാക്കും. ടൂറിസം രംഗത്ത് പ്രതീക്ഷ നല്കുന്ന ഒരു പദ്ധതിപോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: