തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അടിസ്ഥാനസൗകര്യ വികസന സമിതി പാരിസ്ഥിതിക അനുമതിയും തീരദേശ അനുമതിയും നല്കി. ഇതു സംബന്ധിച്ച ഫയലില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി വീരപ്പ മൊയ്ലി ഒപ്പുവച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അനുമതി നല്‍കാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. 17 ഉപാധികളോടെയാണ് അനുമതി നല്‍കുന്നതിന് അനില്റസ്ദാന് അദ്ധ്യക്ഷനായുള്ള സമിതി ശുപാര്‍ശ ചെയ്തത്. പുതിയ തുറമുഖം വരുമ്പോള്‍ നിലവിലെ മത്സ്യ ബന്ധനം തടസപ്പെടാന്‍ പാടില്ല, പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് തെളിവെടുത്തപ്പോള്‍ നല്കിയ ഉറപ്പുകള്‍ നടപ്പിലാക്കണം, ടൂറിസം പദ്ധതികള്‍ നടപ്പിലാക്കണം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി കേരള സര്‍ക്കാര്‍ തേടണം, പദ്ധതി പ്രദേശത്തെ ജനജീവിതത്തെ ബാധിക്കാത്ത തരത്തില്‍ നടപ്പാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. മന്ത്രാലയം ഇതെല്ലാം പരിഗണിച്ചശേഷമാണ് ആദ്യഘട്ടത്തിന് അന്തിമാനുമതി നല്‍കിയത്.
ടൂറിസം വ്യവസായത്തെ പരിപോഷിപ്പിക്കുന്ന ക്രൂയിസ് ടെര്‍മിനലും കോസ്റ്റ്ഗാര്‍ഡ്, നേവി എന്നിവയുടെ ബര്‍ത്തുകളും വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ചു നിര്‍മിക്കും. തുറമുഖത്തോടനുബന്ധിച്ചു മല്‍സ്യബന്ധന തുറമുഖവും നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ഇക്കാര്യം സമിതിയുടെ ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു. ഇതു മല്‍സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നു വിദഗ്ധസമിതി വിലയിരുത്തി. പദ്ധതിക്ക് അനുകൂലമായും എതിരായും ഉയര്‍ത്തിയിട്ടുള്ള എല്ലാ വാദങ്ങളും പഠന റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരുന്നു. പദ്ധതിക്കു സമീപം 15 കിലോമീറ്റര്‍ തീരപ്രദേശത്ത് ഉണ്ടായേക്കാവുന്ന ആഘാതത്തെക്കുറിച്ചും പഠിച്ചിട്ടുണ്ട്. കപ്പലുകളില്‍ നിന്നുള്ള മലിനീകരണം പരമാവധി കുറക്കുക, എണ്ണചോര്‍ച്ച തടയാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങിയവ അടക്കം പരിസ്ഥിതി സംരക്ഷിക്കാനുള്ള നടപടികളെടുക്കണമെന്ന് സമിതി ആവശ്യപ്പെട്ടിരുന്നു.
പദ്ധതിക്ക് അനുമതി നല്‍കാമെന്നു സമിതി റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടുത്ത ദിവസം തന്നെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ആഗോള ടെന്‍ഡറിനുള്ള വിജ്ഞാപനം വിഴിഞ്ഞം പോര്‍ട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. 5000 കോടിരൂപ ചെലവില്‍ ആദ്യഘട്ടത്തിന്റെ നിര്‍മാണത്തിനാണു ടെന്‍ഡര്‍. രാജ്യാന്തര നിലവാരത്തില്‍ മത്സരിക്കേണ്ടി വരുന്ന തുറമുഖത്തിന് കബോട്ടാഷ് നിയമത്തില്‍ ഇളവരുവരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് ഈയിടെ വിഴിഞ്ഞം സന്ദര്‍ശിച്ച കേന്ദ്ര മന്ത്രി മിലിന്ദ്ദേവ്റ അറിയിച്ചിരുന്നു. റെയില്‍പാത നിര്‍മാണത്തിനുള്ള നടപടികള്‍ക്കും തുടക്കമിട്ടിട്ടുണ്ട്.
5000 കോടിയുടെ ആദ്യഘട്ടനിര്മാണപ്രവര്ത്തനങ്ങള് നാലുകൊല്ലം കൊണ്ട് പൂര്‍ത്തിയാവുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ ക്രൂയിസ് ടെര്‍മിനലിന് 58 കോടിയും മല്‍സ്യമേഖലയില്‍ 50 കോടിയുടേയും ടൂറിസം മേഖലയ്ക്കായി 65 കോടിയുടെ പ്രത്യേകപാക്കേജും അനുബന്ധമായി നടപ്പാക്കും. പദ്ധതിയോടനുബന്ധിച്ചുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും ജലം എത്തിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: