തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കിടെ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഘടക കക്ഷികള്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. യുഡിഎഫ് മുന്നണിയോഗത്തില്‍ നിന്നും കേരളാ കോണ്‍ഗ്രസ്-ബി വിഭാഗം പിണങ്ങി ഇറങ്ങിപ്പോയി. തങ്ങള്‍ക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനം ഏക എംഎല്‍എയായ ഗണേഷ്കുമാറിന് തിരികെ നല്കാന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിസമ്മതിച്ചതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് യോഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് (ബി വിഭാഗം) ഇറങ്ങിപ്പോയത്. മുന്നണിയോഗത്തില്‍ പാര്‍ട്ടി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള പങ്കെടുത്തിരുന്നില്ല. ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരാണ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ രമേശ് ചെന്നിത്തല പങ്കെടുത്ത ആദ്യ യുഡിഎഫ് യോഗത്തില്‍ ഘടകക്ഷികള്‍ കോണ്‍ഗ്രസ്സിനെതിരെ പ്രത്യക്ഷമായി രംഗത്തുവരികയായിരുന്നു.
ഏറെ നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഗണേഷിന് മന്ത്രിസ്ഥാനം തിരികെ നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ ഉറപ്പു നല്കി. എന്നാല്‍ മന്ത്രിസ്ഥാനം ഉടന്‍ നല്കാന് തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണെന്ന മുന്നറിയിപ്പുമായി കേരള കോണ്‍ഗ്രസ് (ബി) മുന്നണിയോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
ഒരു കാര്യത്തിലും ഇതുവരെയും വാക്കുപാലിക്കാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പിന് കേരള കോണ്‍ഗ്രസ്-ബിയെ കൂടെ നിര്‍ത്താനായി കാണിക്കുന്ന തന്ത്രമാണ് മന്ത്രിസ്ഥാന വാഗ്ദാനമെന്നും വേണുഗോപാലന്‍ നായര്‍ യോഗത്തില്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസിനെയും മുന്നണിയെയും നിരന്തരം ആക്രമിക്കുന്ന പി.സി.ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഒരു ലോക്സഭ സീറ്റുകൂടി അധികം വേണമെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം യോഗത്തില്‍ ആവശ്യപ്പെട്ടു. അവര്‍ക്കൊപ്പം സിഎംപിയും ജനതാദള്‍ സെക്കുലറും ലോക്സഭ സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു. മുന്നണിയുടെ കെട്ടുറപ്പില്‍ നിര്‍ണ്ണായക സ്ഥാനം മുസ്ലീം ലീഗിനുണ്ടെന്നും സീറ്റ് വിഭജനത്തില്‍ തങ്ങള്‍ക്ക് മൂന്നാമതൊരു സീറ്റ് നല്‍കാമെന്നേറ്റ മുഖ്യമന്ത്രിയുടെയും രമേശ് ചെന്നിത്തലയുടെയും വാക്കുകള്‍ വിശ്വസിക്കുന്നതായും ലീഗ് യോഗത്തില്‍ തുറന്നടിച്ചു. ഇതോടെ മുസ്ലീംലീഗ്, സിഎംപി, ജനതാദള്‍ സെക്കുലര്‍ എന്നിവരുമായി നാളെ ലോകസഭാ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തി സമവായം ഉണ്ടാക്കുമെന്ന ഉറപ്പ് കണ്‍വീനര്‍ പി.പി. തങ്കച്ചന് നല്കി.
പാചകവാതക സിലിണ്ടറുകളുടെ വിലവര്‍ദ്ധനയ്ക്കെതിരെ യുഡിഎഫ് യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. പാചകവാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചതിലുള്ള പ്രതിഷേധം യോഗത്തില്‍ എല്ലാവരും പ്രകടിപ്പിച്ചു. സബ്സിഡി സിലിണ്ടറുകള്‍ പന്ത്രണ്ടാക്കാന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എന്നാല്‍ അതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചാലും പൊതുവിപണിയിലുള്ള സിലിണ്ടറുകള്‍ക്ക് വിലവര്‍ദ്ധിക്കുന്നത് ഹോട്ടലുകളില്‍ ചാര്‍ജ് വര്‍ദ്ധനയ്ക്ക് കാരണമാകും. അത് സാധാരണക്കാരെ ബാധിക്കുമെന്നും അവര്‍ വ്യക്തമാക്കി. അതുപോലെ ഉത്തരവുകളുണ്ടായിട്ടും അനാഥാലയങ്ങള്‍ക്ക് സബ്സിഡി സിലിണ്ടറുകള്‍ നല്‍കുന്നില്ലെന്ന് പി.സി. ജോര്‍ജും ജോയി എബ്രഹാമും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: