ന്യൂദല്‍ഹി: ഇന്ത്യയെന്ന വികസിത സമൂഹത്തിന്റെ അവസരങ്ങള്‍ ഒന്നിനു പുറകേ മറ്റൊന്നായി പാഴാക്കിയ ഭരണമായി ചരിത്രത്തില്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിനെ രേഖപ്പെടുത്തുമെന്ന് ബിജെപി. വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും ചേര്‍ന്നു സൃഷ്ടിച്ച ദുരന്തമായിരുന്നു മന്‍മോഹന്‍സിങ്ങിന്റെ പത്തുവര്‍ഷത്തെ ഭരണമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതായി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. മോദി പ്രധാനമന്ത്രിയാകുന്നത് ദുരന്തമാണെന്ന തരത്തില്‍ പ്രധാനമന്ത്രി ഉപയോഗിച്ച വാക്കുകള്‍ കോണ്‍ഗ്രസിന്റെ ‘വൃത്തികെട്ട കളികളുടെ സംഘം’ ഉപയോഗിക്കുന്നതിനു സമാനമായി തരംതാണിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് വിജയം അഴിമതി നിറഞ്ഞ സര്‍ക്കാരിനു മേലുള്ള ആരോപണങ്ങളില്ലാതാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിചിത്രമാണ്. 2009ലെ ജനവിധിയോടെ യുപിഎ സര്‍ക്കാരിന്റെ അഴിമതികള്‍ ഇല്ലാതായെന്ന് പറയുന്ന പ്രധാനമന്ത്രി 2002ലെ കലാപത്തിനു ശേഷം മൂന്നുവട്ടം ജനവിധി നേടി മുഖ്യമന്ത്രിയായി തുടരുന്ന മോദിക്കെതിരെ നടത്തിയ വാക്പ്രയോഗം പദവിക്കു യോജിച്ചതല്ല. പ്രത്യേക അന്വേഷണ സംഘവും കോടതികളും നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയതൊന്നും അംഗീകരിക്കാന്‍ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാള്‍ക്ക് മനസ്സില്ല എന്നത് നിരാശാജനകമാണ്. ആദ്യ യുപിഎ ഭരണകാലത്തെ അഴിമതികളെ ജനം മറന്നതാണ് 2009ല്‍ അധികാരത്തിലെത്താന്‍ കാരണമെന്ന് പറയുന്ന മന്‍മോഹന്‍സിങ് 2013ലെ ജനവിധിയേപ്പറ്റി എന്തു പറയും.
അമേരിക്കയുമായുള്ള ആണവ കരാറാണ് ഏറ്റവും പ്രധാനപ്പെട്ട ഭരണനേട്ടമെന്ന് അവകാശപ്പെടുമ്പോള്‍ ആണവകരാര്‍ പാസാക്കുന്നതിനായി പാര്‍ലമെന്റംഗങ്ങള്‍ക്ക് കോഴ കൊടുത്തതാണ് യുപിഎ സര്‍ക്കാര്‍ നടത്തിയ ഏറ്റവും വൃത്തികെട്ട നടപടിയെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
എത്രവര്‍ഷം ഒരാള്‍ പദവിയില്‍ ഇരുന്നു എന്നതല്ല ഏതു ദിശയാണ് ഭരണകാലഘട്ടത്തില്‍ സമൂഹത്തിനു നല്‍കിയതെന്നതാണ് പ്രധാനം. പുതുതലമുറയ്ക്കായി വഴിമാറുന്നതായി പ്രഖ്യാപിച്ച പ്രധാനമന്ത്രിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും വിശ്രമജീവിതം സന്തോഷകരമായി മാറട്ടെയെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ പത്രസമ്മേളനത്തിലെ പല വാക്കുകളും ചിരിക്കാന്‍ വക നല്‍കുന്നതാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് പ്രതികരിച്ചു. അഴിമതി തടയാന്‍ കഴിഞ്ഞില്ലെന്നും ഭരണ പരാജയങ്ങള്‍ സംഭവിച്ചെന്നും പ്രധാനമന്ത്രിക്ക് മാധ്യമങ്ങളുടെ മുന്നില്‍ ഏറ്റുപറയേണ്ടി വന്നതായും രാജ്നാഥ്സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: