കൊച്ചി: എല്‍പിജി സബ്സിഡിക്കായി ആധാര്‍ അക്കൗണ്ട് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ ആറ് മാസത്തെ സാവകാശം വേണമെന്ന് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. രാജ്ഭവനില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭയുടെ പ്രത്യേക യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ആശങ്കകള്‍ പരിഹരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ഗ്യാസ് സബ്സിഡി സംബന്ധിച്ച ആശയകുഴപ്പം തീര്‍ക്കണമെന്നും സബ്സിഡി നിരക്കില്‍ ലഭിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12 ആക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയ്ക്ക് എല്‍പിജിയില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 9.25നാണ് പ്രധാനമന്ത്രി കൂടി പങ്കെടുത്ത പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത്.
ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിശ്ചയിച്ചതില്‍ അപാകതയുണ്ട്. ഇത് പരിഹരിക്കണം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കേരളത്തിന്റെ ആശങ്കകള്‍ പരിഗണിച്ച ശേഷമേ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ തീരുമാനം എടുക്കൂവെന്ന് പ്രധാനമന്ത്രി യോഗത്തില്‍ ഉറപ്പ് നല്കി. ധൃതി പിടിച്ച് റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആവശ്യപ്പെട്ടു.
വിഴിഞ്ഞം പദ്ധതിക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു. അങ്കമാലി-ശബരി, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതകള്‍ യാഥാര്‍ഥ്യമാക്കണം, പാലക്കാട് കോച്ച് ഫാക്ടറി പ്രാവര്‍ത്തികമാക്കണം തുടങ്ങി പന്ത്രണ്ട് ആവശ്യങ്ങളാണ് കേരളം മുന്നോട്ട് വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: