കോട്ടയം: ഡെയ്സി ജേക്കബിനെ കേരള കോണ്‍ഗ്രസ് (ജേക്കബ്) വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ജോണി നെല്ലൂര്‍ ചെയര്‍മാനായി തുടരും. ഡെയ്സിയുടെ സ്ഥാനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പാര്‍ട്ടിയുടെ സ്ഥാപക നേതാവ് ടിഎം ജേക്കബിന്റെ ഭാര്യയും മന്ത്രി അനൂപ് ജേക്കബിന്റെ അമ്മയുമായ ഡെയ്സി ജേക്കബിനെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാനാക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം ജോണി നെല്ലൂര്‍ വിഭാഗം തള്ളിയതാണ് യോഗത്തില്‍ ബഹളത്തിനിടയാക്കിയത്.
പാര്‍ട്ടിയുടെ മൂന്ന് വൈസ് ചെയര്‍മാനില്‍ ഒരാളായി ഡെയ്സിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ ഡെയ്സിയെ അനുകൂലിക്കുന്നവര്‍ രംഗത്തെത്തിയത് ബഹളത്തിനിടയാക്കുകയും യോഗം കയ്യാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തു. എല്ലാവരും പാര്‍ട്ടി തീരുമാനം അംഗീകരിക്കണമെന്ന് ഡെയ്സി ജേക്കബ് ആവശ്യപ്പെട്ടെങ്കിലും ആരും ചെവിക്കൊണ്ടില്ല.
എന്നാല്‍ പട്ടികയില്‍ മാറ്റമുണ്ടാകില്ലെന്നും ഡെയ്സി വൈസ് പ്രസിഡന്റായിരിക്കുമെന്നും സംസ്ഥാന നേതൃത്വം ഉറച്ച നിലപാടെടുത്തു. ബഹളത്തിനിടെ യോഗം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ജോണി നെല്ലൂര്‍ യോഗസ്ഥലത്ത് നിന്നും മടങ്ങുകയും ചെയ്തു. പാര്‍ട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഡെയ്സി ആവശ്യപ്പെട്ടു. വൈസ് ചെയര്മാന് സ്ഥാനത്തില്‍ തൃപ്തിയുണ്ടെന്നും അവര്‍ പറഞ്ഞു.
ഡെയ്സി ജേക്കബിനെ പാര്‍ട്ടിയുടെ നേതൃ നിരയിലേക്ക് കൊണ്ടുവരുമെന്ന സൂചന നേരത്തെ തന്നെയുണ്ടായിരുന്നു. മന്ത്രിസഭാ യോഗമായതിനാല്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി അനൂപ് ജേക്കബ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: