കല്‍പ്പറ്റ: വയനാട്ടിലെ പൊഴുതനയ്ക്ക് സമീപം പെരിങ്കോടയിലെ തേയിലത്തോട്ടത്തില്‍ ഫെബ്രുവരി 15ന് നടത്തുന്ന അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിങ് മത്സരത്തിനുള്ള സര്‍ക്യൂട്ട് ട്രാക്ക് യൂനിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷണല്‍ എലൈറ്റ് കമ്മീഷണര്‍ ദത്താത്രയ പരിശോധിച്ചു. ദല്‍ഹിയില്‍ നിന്നെത്തിയ അദ്ദേഹം ദുര്‍ഘട പ്രദേശത്തുകൂടിയുള്ള അഞ്ച് കിലോമീറ്റര്‍ ട്രാക്കില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് സംഘാടകര്‍ക്ക് നിര്‍ദേശം നല്കി.
സംസ്ഥാന വിനോദസഞ്ചാരവകുപ്പിനുവേണ്ടി കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിങ് മത്സരമാണ് (എം.ടി.ബി.കേരള) പെരിങ്കോടയിലേത്. യൂനിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷണല്‍, സൈക്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നിവയുടേതാണ് സാങ്കേതിക സഹായം. ഇന്ത്യയില്‍ ആദ്യമായാണ് തേയിലത്തോട്ടത്തിലെ സ്വാഭാവിക ട്രാക്കില്‍ അന്താരാഷ്ട്ര സൈക്ലിങ് മത്സരമെന്ന് ദത്താത്രയ പറഞ്ഞു. മത്സരത്തിന് യോജിച്ചതാണ് പെരിങ്കോട എസ്റ്റേറ്റിലെ ട്രാക്കെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എംടിബി കേരളയുടെ രണ്ടാം പതിപ്പില്‍ ഒളിമ്പിക്സ് ഇനമായ ക്രോസ്കണ്ട്രി മത്സരമാണ് നടത്തുന്നത്. ദേശീയ, അന്തര്‍ദേശീയ സൈക്ലിങ് താരങ്ങള്‍ക്ക് വെവ്വേറെയായിരിക്കും മത്സരം. അന്തര്‍ദേശീയ വിഭാഗത്തില്‍ 15 രാജ്യങ്ങളിലെ രണ്ടു വീതം താരങ്ങള്‍ പങ്കെടുക്കുമെന്നാണ് സൂചന. കഴിഞ്ഞതവണ കൊല്ലം ജില്ലയിലെ തെന്മലയില് നടത്തിയ പ്രഥമ മത്സരത്തില്‍ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുത്തിരുന്നു. ഇത്തവണ ദേശീയ, അന്തര്‍ദേശീയ വിഭാഗങ്ങളിലായി നൂറില്‍പ്പരം താരങ്ങളെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഡി.ടി.പി.സി അധികൃതര്‍ പറഞ്ഞു. രണ്ട് വിഭാഗങ്ങളിലുമായി 10 ലക്ഷം രൂപയാണ് സമ്മാനം. അന്തര്‍ദേശീയ വിഭാഗത്തില്‍ മത്സരിക്കുന്നവരുടെ മുഴുവന്‍ ചെലവും സംഘാടകര്‍ വഹിക്കും. 70 ലക്ഷം രൂപയാണ് മത്സരത്തിനു കണക്കാക്കുന്ന ചെലവ്.
വരുംവര്‍ഷങ്ങളില്‍ യൂനിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷണലിന്റെ അംഗീകൃത മത്സരമാക്കി എംടിബി കേരളയെ മാറ്റാനാണ് നീക്കം. കല്പറ്റയില്നിന്നു 16 കിലോമീറ്റര്‍ അകലെയാണ് പെരിങ്കോട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: