ന്യൂദല്‍ഹി: കാശ്മീര്‍ കാര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ രഹസ്യ ധാരണയിലേക്ക് നീങ്ങുന്നതായി സംശയം. കാശ്മീര്‍ പ്രശ്ന പരിഹാരത്തിനായി ഏകദേശ ധാരണയിലേക്ക് ഇരു രാജ്യങ്ങളും എത്തിച്ചേരുകയാണെന്ന പ്രധാനമന്ത്രിയുടെ പത്രസമ്മേളനത്തിലെ പ്രസ്താവനയാണ് സംശയം ശക്തമാക്കിയത്. ഇതിനു പുറമേ കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി രഹസ്യ ചര്‍ച്ച ആരംഭിച്ചതായി പാക്കിസ്ഥാന് ദേശീയ ഉപദേഷ്ടാവ് സര്‍താജ് അസീസ് വെളിപ്പെടുത്തുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മില്‍ കാശ്മീര്‍ വിഷയത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പുതിയ പരിഹാര മാര്‍ഗ്ഗമെന്തെന്ന് എത്രയും പെട്ടെന്ന് വെളിപ്പെടുത്തണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ട്. കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് നയിക്കുന്ന ദിശയിലൂടെയല്ല ഇന്ത്യ സഞ്ചരിക്കുന്നതെന്ന് പ്രത്യാശിക്കുന്നതായും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
കാശ്മീര്‍ അതിര്‍ത്തി ദുര്ബ്ബലപ്പെടുത്തിക്കൊണ്ടുള്ള പ്രശ്നപരിഹാരത്തിനാണ് പാക്കിസ്ഥാന്റെ ശ്രമം. കാശ്മീരിലെ ഇന്ത്യന്‍ സൈനിക സാന്നിധ്യം കുറയ്ക്കണമെന്നതും പാക്കിസ്ഥാന്റെ ആവശ്യമാണ്. ഇതേ ദിശയിലൂടെയാണോ ഇന്ത്യയുടെ നീക്കമെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തണം. ആദ്യമായാണ് കാശ്മീര്‍ പ്രശ്നത്തില്‍ ഒരു പരിഹാരമാര്‍ഗ്ഗം ഉരുത്തിരിഞ്ഞതായി ഇന്ത്യയുടെ പ്രധാനമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള തീരുമാനമാണോ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാകേണ്ടതുണ്ട്. പാക്കിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കേണ്ടതുണ്ടെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി പാക്കിസ്ഥാന് സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെ മന്‍മോഹന്‍സിങ്ങിനെ പാക്കിസ്ഥാന് സ്വാഗതവും ചെയ്തിട്ടുണ്ട്. കാശ്മീര്‍ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചയ്ക്ക് ഇന്ത്യ തയ്യാറെടുക്കുന്നെന്ന സൂചനകള്‍ ഇതെല്ലാം ശക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കാശ്മീരിലെ സൈനിക സാന്നിധ്യം കുറയ്ക്കുന്ന തീരുമാനം വലിയ ദുരന്തമാകും സംഭവിക്കുകയെന്ന് അരുണ്‍ ജെയ്റ്റ്ലി മുന്നറിയിപ്പ് നല്കി. രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്ന നിലപാടുകളാണ് കാശ്മീര്‍ പ്രശ്നത്തില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും സ്വീകരിച്ചിട്ടുള്ളതെന്നും ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: