തിരുവനന്തപുരം: 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം പ്രധാനമന്ത്രിക്ക് കേരളം നല്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസ്ഥാനത്തെ മന്ത്രിമാരും ചേര്‍ന്നാണ് നിവേദനം നല്‍കിയത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ രാജ്ഭവനില്ചേര്ന്ന മന്ത്രിസഭായോഗത്തിലാണ് നിവേദനം നല്‍കിയത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, പാചകവാതക പ്രശ്നം, പാലക്കാട് റയില്‍കോച്ച് ഫാക്ടറി, വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് നിയമത്തില്‍ ഇളവു നല്കല്, ശബരി റയില്‍പാത, എന്ഡോസല്ഫാന് ബാധിതര്‍ക്ക് പാക്കേജ് തുടങ്ങിയവ നിവേദനത്തിലെ വിഷയങ്ങളായി. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉറപ്പ് പ്രധാനമന്ത്രിയില്‍ നിന്ന് ലഭ്യമായില്ല. എന്നാല്‍ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുന്‍പു കേരളത്തിന്റെ വാദം പരിഗണിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. പരിസ്ഥിതിയും വികസനവും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയണമെന്നും ജനങ്ങളുടെ പങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഫീല്‍ഡ് സര്‍വെ നടത്തി ജനവാസകേന്ദ്രങ്ങളെയും കൃഷിമേഖലകളെയും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
പാചകവാതകവുമായി ബന്ധപ്പെട്ട് ഉന്നയിച്ച കാര്യങ്ങള്‍ കേന്ദ്രപെട്രോളിയം മന്ത്രി വീരപ്പ മൊയ്ലിയുമായി ചര്‍ച്ച ചെയ്യുമെന്നു പ്രധാനമന്ത്രി അറിയിച്ചു. പെട്രോള്‍ വില നിശ്ചയിക്കാന്‍ കമ്പനികള്‍ക്കു നല്കിയ സമ്പൂര്‍ണാധികാരം എടുത്തുകളയണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. പാചകവാതക ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാന്‍ ആറുമാസത്തെ സാവകാശം നല്‍കണം. രണ്ടു മാസത്തേക്ക് നീട്ടി നല്‍കിയെങ്കിലും അത് അപര്യാപത്മാണെന്ന് കേരളം പറഞ്ഞെങ്കിലും അനുകൂലമായി പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായുള്ള എസ്.ആര്. സിന്‍ഹോ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നടപടിയെടുക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു. പാലക്കാട് റയില്‍ കോച്ച് ഫാക്ടറിയുടെ നടപടിക്രമം അവസാനഘട്ടത്തിലെത്തിയെന്നും ഏറ്റവും വേഗം തുടങ്ങാന്‍ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: