തിരുവനന്തപുരം: പാചക വാതകത്തിന്റെയും പെട്രോളിയം ഉല്പന്നങ്ങളുടെയും വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടി. ഇന്നലെ രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് ചാക്കയിലായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. ടെക്നോപാര്‍ക്കിലെ പരിപാടികഴിഞ്ഞ് കൊച്ചിയിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗിന്റെ വാഹന വ്യൂഹത്തിനു മുന്നിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളും കരിങ്കൊടിയുമായി ചാടിവീണത്. ശക്തമായ സുരക്ഷക്ക് പോലീസിനെ വിന്യസിച്ചിരുന്നെങ്കിലും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ പ്രതികരിച്ചത്.പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ജില്ലാ ജനറല്‍ സെക്രട്ടറി മഹേഷ്, ജില്ലാ സെക്രട്ടറി സതീഷ്കുമാര്‍, നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്റ് പ്രേംചന്ദ്, തിരുവനന്തപുരം മണ്ഡലം ജനറല്‍ സെക്രട്ടറി ദീപക്, സെക്രട്ടറി ഗോപന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പാചക വാതകത്തിനും പെട്രോളിയം ഉല്പന്നങ്ങള്ക്കും വില അന്യായമായി വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.സുധീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വകാര്യ പെട്രോളിയം കമ്പനികള്‍ക്ക് കൊള്ള ലാഭം നേടിക്കൊടുക്കാനുള്ള നടപടിയാണിത്. പ്രധാനമന്ത്രി കേരളം വിടുന്നതിനു മുമ്പുതന്നെ അടിയന്തരമായി ഇടപെട്ട് വിലവര്‍ദ്ധന പിന്‍വലിക്കാന്‍ തയ്യാറാകണം. വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഇന്ന് യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. ഇന്ന് പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന എറണാകുളത്ത് ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും സുധീര്‍ പറഞ്ഞു.
വിലവര്‍ദ്ധനക്കെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. ജീവിക്കാനുള്ള ജനങ്ങളുടെ അവകാശമാണ് കേന്ദ്രസര്‍ക്കാര്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ സംഘടിപ്പിക്കുന്ന പ്രതിഷേധം മുന്‍കൂട്ടി പറഞ്ഞു ചെയ്യാന്‍ കഴിയില്ല. അത്തരത്തിലുള്ള പ്രതിഷേധമാണ് പ്രധാനമന്ത്രിക്കു നേരെ ഉണ്ടായതെന്നും സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: