കൊച്ചി: സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന എല്‍പിജി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. എണ്ണ-വാതക വില തീരുമാനിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം പരിഗണിക്കില്ല. ഇന്നലെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും കേന്ദ്ര പെട്രോളിയംമന്ത്രി വീരപ്പ മൊയ്ലിക്കും മുന്നില്‍ മുഖ്യമന്ത്രിതന്നെ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും നിരസിക്കുകയായിരുന്നു. കൊച്ചിയില്‍ എല്‍എന്‍ജി ടെര്‍മിനല്‍ ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പരസ്യമായി ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി കേട്ടതായി നടിച്ചില്ല.
അതേസമയം സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് പെട്രോളിയംമന്ത്രി വീരപ്പ മൊയ്ലി മാധ്യമങ്ങളോട് അസന്ദിഗ്ധമായി വെളിപ്പെടുത്തുകയും ചെയ്തു. സബ്സിഡി ലഭിക്കുന്ന സിലണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് പന്ത്രണ്ടായി വര്‍ധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തരമൊരു നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഇല്ലെന്നും ആരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്നലെ കൊച്ചിയില്‍ വീരപ്പ മൊയ്ലി മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.
സിലിണ്ടറിന് വില വര്‍ദ്ധിപ്പിക്കാനുളള തീരുമാനം എണ്ണക്കമ്പനികളുടെതാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും മൊയ്ലി കൊച്ചിയില്‍ പറഞ്ഞു. പെട്രോള്‍ -ഡീസല്‍- പാചക വാതക വിലനിയന്ത്രണ അവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടു കൊടുത്തിട്ടുള്ളതാണ്. ഇത് പുന:പരിശോധിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നും മൊയ്ലി പറഞ്ഞു. സിലിണ്ടര്‍ വിലവര്‍ദ്ധന പത്തുശതമാനം ഉപഭോക്താക്കളെ മാത്രമാണ് ബാധിക്കുക. ബാക്കി 90 ശതമാനത്തിനും സബ്സിഡി നല്‍കുന്നുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. സബ്സിഡി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറില്ലെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിലും സംസ്ഥാനത്തിന് നിരാശമാത്രമാണ് ബാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സംസ്ഥാനത്തിനു പ്രയോജനകരമായ പദ്ധതികള്‍ പലതും പ്രഖ്യാപിക്കപ്പെടുമെന്ന് കരുതിയെങ്കിലും കാര്യമായൊന്നുമുണ്ടായില്ല. കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനല്‍ ഉദ്ഘാടനം ഒഴിച്ചാല്‍ പ്രധാനമന്ത്രിക്ക് കാര്യമായ പരിപാടികള്‍ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഇന്നു മടങ്ങുന്ന മന്മോഹന് രണ്ട് പരിപാടികളാണ് കൊച്ചിയില്‍ ഉളളത്. ഒന്ന് മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം. ജേക്കബിന്റെ പിറന്നാളാഘോഷവും മറ്റൊന്ന് മാതൃഭൂമി പത്രത്തിന്റെ 90-ാം വാര്‍ഷികവും. എല്‍എന്‍ജി ടെര്‍മിനല്‍ ഉദ്ഘാടന വേളയിലും പൊതുവായ ചില വികസന കാഴ്്ചപ്പാടുകള് പരാമര്‍ശിച്ചതല്ലാതെ മറ്റു പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രിയില്‍ നിന്നുമുണ്ടായില്ല. കൊച്ചി മെട്രോക്കുള്ള കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെക്കുറിച്ച് പ്രധാനമന്ത്രിയില്‍ നിന്ന് അനുകൂല പരാമര്‍ശം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ നിരാശരായി. എല്‍എന്‍ജി ടെര്‍മിനല്‍ പൂര്‍ണ്ണമായും ഉപയോഗപ്രദമാകണമെങ്കില്‍ കൊച്ചി- ബാംഗ്ലൂര്‍ പൈപ്പ്ലൈന് പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലോ നിര്‍ദ്ദേശമോ ഉണ്ടാകുമെന്ന കണക്കുകൂട്ടലും പിഴച്ചു. സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ തലത്തിലെ അനാസ്ഥയാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് തടസ്സമാകുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഗുണകരമാകുമായിരുന്നു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് ആശ്വാസമാകുന്ന ഒന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഉണ്ടായില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: