കോട്ടയം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നതായി ആക്ഷേപം ഉയരുന്നു. പിഎസ്സ്സി അഡ്വൈസ് ചെയ്തവരെ പോലും നിയമിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സ്വന്തക്കാരെ പിന്‍വാതിലിലൂടെ നിയമിക്കുന്നത്. നിലമ്പൂര്‍ ഡിപ്പോയില്‍ ഫോണ്‍സന്ദേശം മുഖേന കണ്ടക്ടറായി കെ.എസ്.അന്‍വര്‍ സാദത്ത് എന്നയാളെ നിയമിച്ചതായാണ് ആക്ഷേപം.
പിഎസ്സ്സി 9,300 പേര്‍ക്ക് അഡ്വൈസ് മെമ്മോ അയച്ചിട്ട് നാലുമാസം പിന്നിട്ടു. എന്നാല്‍ ഇതുവരെ 1,000 പേര്‍ക്കുമാത്രമാണ് നിയമന ഉത്തരവ് നല്‍കിയിട്ടുള്ളത്. 9,300 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത കെഎസ്ആര്‍ടിസി പിന്നീട് പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം 3,808 പേരെ മാത്രമേ അഡ്വൈസ് ചെയ്യാവൂ എന്ന് മൂന്നുപ്രാവശ്യം രേഖാമൂലം പിഎസ്സ്സിയോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഗതാഗത സെക്രട്ടറിയും പിഎസ്സ്സിയോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഒരുഭാഗത്ത് ഒഴിവുകള്‍ കുറവാണെന്ന് പറയുകയും രഹസ്യമായി പിന്‍വാതിലിലൂടെ സ്വന്തക്കാരെ നിയമിക്കുകയും ചെയ്യുകയാണ്.
കെഎസ്ആര്‍ടിസിയെ ബോധപൂര്‍വ്വം തകര്‍ത്ത് കമ്പനിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുകയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
സര്‍വ്വീസുകള്‍ റദ്ദാക്കുകയും ബസ് ബോഡി നിര്‍മ്മാണം പൂര്‍ണമായും നിലച്ചതിനാലും താത്കാലിക ജീവനക്കാര്‍ക്ക് തൊഴില്‍ സുരക്ഷ ഇല്ലാതായിരിക്കുകയാണ്. കാലങ്ങളായി കെഎസ്ആര്‍ടിസിക്ക് ഏറ്റവും കൂടുതതല്‍ കളക്ഷന്‍ ലഭിക്കുന്ന സീസണുകളിലൊന്ന് ക്രിസ്തുമസ്, പുതുവത്സര കാലയളവാണ്. മുമ്പ് കൂടുതല്‍ ഷെഡ്യൂളുകള്‍ നടത്താറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചു.
5,621 ഷെഡ്യൂളുകള്‍ നടത്തേണ്ട സ്ഥാനത്ത് 4,280 ഷെഡ്യൂളുകള്‍ മാത്രമാണ് നടത്തിയത്. ഇത്തരത്തില്‍ കടക്കെണിയിലായ കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പി ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: