ആലപ്പുഴ: കായല്‍ ടൂറിസത്തിന് വന്‍ തിരിച്ചടി. കഴിഞ്ഞ വര്‍ഷം കായല്‍ ടൂറിസം മേഖലയില്‍ 30 മുതല്‍ 40 ശതമാനം വരെ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സീസണില്‍ ഇത്രയും കുറവ് അനുഭവപ്പെട്ടതെന്ന് ഹൗസ്ബോട്ട് ഉടമകള്‍ പറയുന്നു.
ഡിസംബര്‍ 15 മുതല്‍ 31 വരെ മാത്രമാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ കായല്‍ ടൂറിസം ആസ്വദിക്കാനെത്തിയത്. സാധാരണ വര്‍ഷങ്ങളില്‍ ആഗസ്റ്റ് കഴിയുന്നതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുന്നതാണ്. എന്നാല്‍ ഇക്കുറി നവംബര്‍ കഴിഞ്ഞിട്ടും കാര്യമായി ടൂറിസ്റ്റുകള്‍ എത്തിയില്ല. കഴിഞ്ഞവര്‍ഷം പിടിച്ചുനിന്നത് ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്പതികളെക്കൊണ്ടാണെന്ന് പ്രമുഖ ഹൗസ്ബോട്ട് ഉടമ ടോമി പുലിക്കാട്ടില്‍ പറഞ്ഞു.
നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് അമേരിക്ക, ഫ്രാന്‍സ്, ജര്‍മന്‍ എന്നിവിടങ്ങളില്‍ നിന്ന് വിദേശസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തുന്നത്. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് കായല്‍ടൂറിസം മേഖലയെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത്. ഹൗസ്ബോട്ട് ടൂറിസത്തിലും ഇത് വന്‍ തിരിച്ചടിക്കിടയാക്കിയിട്ടുണ്ട്.
ഏജന്റുമാര്‍ ടൂറിസ്റ്റുകളെ ചൂഷണം ചെയ്യുന്നതാണ് സഞ്ചാരികള്‍ എത്താന്‍ മടിക്കുന്നതെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മുതല്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ആലപ്പുഴയില്‍ പ്രീ-പെയ്ഡ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ ഹൗസ്ബോട്ട് ഉടമകളും പ്രീ-പെയ്ഡ് സംവിധാനം കൊണ്ടുവന്നെങ്കിലും രണ്ടും പരാജയപ്പെടുകയായിരുന്നു. രണ്ട് കേന്ദ്രങ്ങളിലായി സീസണ് സമയത്ത് പോലും 20 പേര് മാത്രമാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് കണ്ടെത്തി. ഏജന്റുമാര്‍ വഴി ഒരുദിവസം 300 മുതല്‍ 350 വരെ ഓര്‍ഡറുകളാണ് ലഭിക്കുന്നതെന്നും ഹൗസ്ബോട്ട് ഉടമകള്‍ പറയുന്നു.
ആലപ്പുഴയെ ചുവടുപിടിച്ച് കുമരകത്തും ഹൗസ്ബോട്ടില്‍ പ്രീ-പെയ്ഡ് കൗണ്ടര്‍ കഴിഞ്ഞദിവസം ആരംഭിച്ചു. കവണാറ്റിന്‍കരയില്‍ ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷനും പോലീസും ചേര്‍ന്നാണ് ഹൗസ്ബോട്ട് പ്രീ-പെയ്ഡ് കൗണ്ടര്‍ ആരംഭിച്ചത്. ഇതും എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. പ്രീ-പെയ്ഡ് സെന്ററുകളില്‍ ടൂറിസ്റ്റുകള്‍ ബുക്ക് ചെയ്തു കഴിയുമ്പോള്‍ ഇതിലും കുറഞ്ഞ നിരക്കില്‍ ഹൗസ്ബോട്ട് നല്‍കാമെന്ന വാഗ്ദാനവുമായി ഏജന്റുമാര്‍ എത്തുന്നതോടെ പലരും പ്രീ-പെയ്ഡ് സെന്ററിലെ ഓര്‍ഡറുകള്‍ റദ്ദാക്കുകയായിരുന്നു.
ആര്.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: