ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം യൂസേബിയൊ അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു 71കാരനായ അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂസേബിയൊയുടെ വിയോഗത്തില്‍ ഫുട്ബോള്‍ ലോകത്തെ പ്രമുഖര്‍ അനുശോചിച്ചു. യൂസേബിയോ അനശ്വരനാണെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ട്വിറ്ററില്‍ കുറിച്ചു.
1942ല്‍ മൊസാംബിക്കില്‍ ജനിച്ച യൂസേബിയൊയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത് പോര്‍ച്ചുഗീസ് സൂപ്പര്‍ ക്ലബ്ബ് ബെന്‍ഫിക്കയുടെ കോച്ച് ബെല ഗുഡ്മാനായിരുന്നു. യൂസേബിയൊയുടെ കളികാണാന്‍ ആഫ്രിക്കയിലേക്ക് പോയ ഗുഡ്മാന് 1961ല്‍ താരത്തെ ബെന്‍ഫിക്കയുടെ പാളയത്തിലെത്തിച്ചു. വേഗവും കരുത്തും പ്രതിഭയുംകൊണ്ട് എതിരാളികളെ അത്ഭുതപ്പെടുത്തിയ യൂസേബിയൊ പോര്‍ച്ചുഗീസ് ലീഗില്‍ ഗോളടിച്ചുകൂട്ടി. 313 മത്സരങ്ങളില്‍ നിന്ന് 319 തവണ സ്കോര്‍ ചെയ്ത യൂസേബിയൊയുടെ റെക്കോര്‍ഡ് ബെന്‍ഫിക്കയുടെ കുപ്പായമണിഞ്ഞ ആര്‍ക്കും ഇന്നുവരെ തകര്‍ക്കാനായിട്ടില്ല. ബെന്‍ഫിക്കയെ 11 തവണ പോര്‍ച്ചുഗീസ് ലീഗ് ചാമ്പ്യന്മാരാക്കാനും അഞ്ച് ലീഗ് കപ്പുകള്‍ നേടിക്കൊടുക്കാനും ഒരുതവണ യൂറോപ്യന്‍ കാപ്പില്‍ മുത്തമിടീക്കാനും യൂസേബിയൊയ്ക്ക് കഴിഞ്ഞു. 1968, 73 വര്‍ഷങ്ങളില്‍ യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് യൂസേബിയൊയെ തേടിയെത്തി. 1965 ലെ യൂറോപ്യന്‍ പ്ലേയര്‍ ഓഫ് ദ ഇയറും മറ്റാരുമായിരുന്നില്ല. യൂസേബിയൊയുടെ പ്രതാപകാലത്ത് ബെന്‍ഫിക്ക യൂറോപ്പിലെ ഒന്നാം നമ്പര്‍ ഫുട്ബോള്‍ ശക്തിയായി വാണു.
പോര്‍ച്ചുഗല്‍ ടീമിനുവേണ്ടിയും യൂസേബിയൊ മിന്നും പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. 1966 ലോകകപ്പില്‍ പോര്‍ച്ചുഗലിന് മൂന്നാം സ്ഥാനം നേടിക്കൊടുത്തത് യൂസേബിയൊയിലെ ഉന്നം തെറ്റാത്ത ഫോര്‍വേഡിന്റെ ബൂട്ടുകളായിരുന്നു. ദേശീയ ടീമിനുവേണ്ടി 61 കളികളില്‍ 41 ഗോളുകള്‍ അദ്ദേഹത്തിന്റെ സമ്പാദിച്ചു.
1978ല്‍ ഇതിഹാസ തുല്യമായ കരിയറിനു വിരാമമിട്ട് കാല്‍പ്പന്തു കളങ്ങളോട് വിടപറയുമ്പോഴേക്കും ‘കറുത്തമുത്ത്’ ‘കറുത്ത പുള്ളിപ്പുലി’ തുടങ്ങിയ വിശേഷണങ്ങള്‍ യൂസേബിയൊയ്ക്ക് വന്നുചേര്‍ന്നിരുന്നു. ഫിഫയുടെ നൂറ്റാണ്ടിലെ കളിക്കാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനവും യൂസേബിയൊയിലെ ജീനിയസിനുള്ള അംഗീകാരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: