ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിയോടെ നടക്കും. അഞ്ചു ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ മെയ് ആദ്യവാരത്തോടെ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് അടുത്ത കേന്ദ്രങ്ങള്‍ സൂചന നല്കി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യ ദിവസങ്ങളിലോ നടത്താനുള്ള നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി നടത്തുന്ന യോഗത്തിനു ശേഷം തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിക്കൂ. സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതു സംബന്ധിച്ച ധാരണയും യോഗത്തിലാണുണ്ടാകുക. ഏകദേശം 1.1 കോടി ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി നിയോഗിക്കപ്പെടുന്നത്. ഇതില്‍ പകുതിയിലധികവും സുരക്ഷാ ഉദ്യോഗസ്ഥരാണ്.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും ഡിജിപിമാരും തമ്മിലും തെരഞ്ഞെടുപ്പ് സജ്ജീകരണങ്ങളേ സംബന്ധിച്ച ചര്‍ച്ച ഉടന്‍ നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്,ഒറീസ,സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.
നിലവില്‍ അഞ്ചുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനമെങ്കിലും ഒരുഘട്ടം കൂടി വര്ദ്ധിപ്പിക്കുന്നതിനേപ്പറ്റിയും കമ്മീഷന് ആലോചിക്കുന്നുണ്ട്. ലോക്സഭയുടെ കാലാവധി അവസാനിക്കുന്ന ജൂണ്‍ 1ന് മുമ്പായി മെയ് 31നകം പുതിയ സഭ നിലവില്‍ വരേണ്ടതുണ്ട്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: