കൊച്ചി: കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥവൃന്ദവും പ്രധാനമന്ത്രിക്ക് പിന്നാലെ. മൂന്ന് ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുമ്പോള്‍ സംസ്ഥാനത്തിന് ബാക്കിയാവുന്നതാകട്ടെ നിരാശ മാത്രവും. ആസൂത്രണ-ധനകാര്യ കമ്മീഷനുകള്‍ പുതിയ പദ്ധതിരേഖകള്‍ തയ്യാറാക്കുന്ന വേളയില്‍ സംസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയില്‍നിന്ന് കേരളത്തിന്റെ വികസനത്തിനോ പുരോഗതിക്കോ ആയി യാതൊന്നും ലഭിച്ചില്ല എന്നതാണ് നിരാശ സൃഷ്ടിക്കുന്നത്. സംസ്ഥാനത്തിന് ഉപയുക്തമായ ഒരു പദ്ധതി പോലും ഈ മൂന്ന് ദിവസത്തിനിടയില്‍ മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചില്ല.
മൂന്ന് ദിവസം സംസ്ഥാന ഭരണം നിശ്ചലമാക്കി നടന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിയുമ്പോള്‍ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാവുന്നത് സംസ്ഥാനത്തെ ഭരണ-രാഷ്ട്രീയ നേതൃത്വംതന്നെയാണ്. പ്രധാനമന്ത്രിക്ക് മുന്നില്‍ ആവശ്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേ സമയം, സര്‍ക്കാര്‍ ആവശ്യപ്പെട്ട രണ്ട് കാര്യങ്ങളാകട്ടെ പ്രധാനമന്ത്രി നിരസിക്കുകയുംചെയ്തു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നതായിരുന്നു ഒന്നാമത്തേത്. മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും ഒരു മറുപടി പോലും കിട്ടിയില്ല. ഗ്യാസ്സിലിണ്ടര്‍ സബ്സിഡി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പദ്ധതിയില്‍നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ഇതോടൊപ്പം സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് 12 ആക്കി ഉയര്‍ത്തണമെന്ന ആവശ്യവും പ്രധാനമന്ത്രിയും കേന്ദ്ര പെട്രോളിയംമന്ത്രിയും തള്ളിക്കളയുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ഈ രണ്ട് വിഷയങ്ങളാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ് പ്രധാനമന്ത്രിക്ക് മുന്നില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ഈ രണ്ട് ആവശ്യങ്ങളും ഉന്നയിച്ചത് എന്നതും വ്യക്തം.
സംസ്ഥാനത്തിന്റെ വികസനത്തിന് ഗുണകരമാകുന്ന ഒരാവശ്യം പോലും ഈ മൂന്ന് ദിവസത്തിനിടയില്‍ പ്രധാനമന്ത്രിക്ക് മുന്നിലെത്തിക്കാന്‍ കേരളത്തിനായില്ല. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ കേന്ദ്രസര്‍ക്കാരിെന്റ ധനകാര്യ നയം രൂപീകരിക്കപ്പെടുന്ന ഘട്ടമാണ്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പ്രത്യേകിച്ച് പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തേണ്ട ഗൗരവമായ വികസന പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ സമയമായിരുന്നിട്ടും അക്കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമായി. സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായി കണക്കാക്കപ്പെടുന്ന കൊച്ചി മെട്രോക്ക് കേന്ദ്രവിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിക്ക് മുന്നില്‍ ഇക്കുറി ശക്തമായി ഉന്നയിക്കേണ്ടതായിരുന്നു.
പ്രതിരോധവകുപ്പിന്റെ അവഗണന മൂലം പ്രതിസന്ധിയിലായ കൊച്ചി ഷിപ്പ്യാര്ഡ് നേരിടുന്ന വെല്ലുവിളികളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഏറ്റവും പ്രധാനമായ കേരളത്തിന്റെ റെയില്‍വേ വികസനം എന്ന ആവശ്യവും ഇക്കുറി പ്രധാനമന്ത്രിക്ക് മുന്നില്‍ ഉന്നയിക്കാമായിരുന്നു. പ്രത്യേകിച്ചും റെയില്ബജറ്റ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍. കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട പദ്ധതിവിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാനം നിരന്തരം ഉയര്‍ത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അനുകൂലമായ എന്തെങ്കിലും നിലപാട് ഉള്ളതായി സൂചനയില്ല.
കുട്ടനാട് പാക്കേജ്, മുല്ലപ്പെരിയാര്‍ തര്‍ക്കം തുടങ്ങിയ കാതലായ പ്രശ്നങ്ങളിലും സര്‍ക്കാരിന്റെ ശ്രദ്ധ പതിഞ്ഞില്ല. കഴിഞ്ഞ മൂന്ന് ദിവസവും മന്ത്രിമന്ദിരങ്ങള്‍ പൂട്ടിയിട്ട് പ്രധാനമന്ത്രിക്ക് പിന്നാലെ പാഞ്ഞ സംസ്ഥാന ഭരണനേതൃത്വം വാസ്തവത്തില്‍ പ്രധാനമന്ത്രി ദല്‍ഹിക്ക് മടങ്ങിയതോടെ ഇളിഭ്യരായി മാറുകയാണ്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: