തിരുവനന്തപുരം: പാചകവാതക വിലവര്‍ധനയും ആധാര്‍ നിര്‍ബന്ധമാക്കിയതും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. സിപിഎമ്മിലെ തോമസ് ഐസക്കാണ് അടിയന്തര പ്രമേയത്തിന് നേട്ടീസ് നല്‍കിയത്.
സര്‍ക്കാര്‍ എണ്ണക്കമ്പനികളുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് തോമസ് ഐസക് പറഞ്ഞു. സരിത പ്രശ്നം പോലെ വിലക്കയറ്റം കൈകാര്യം ചെയ്യാമെന്ന് കരുതേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആധാറിന്റെ പേരില്‍ സബ്സിഡി നിഷേധിക്കരുതെന്ന് സുപ്രിം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിച്ചാണ് എണ്ണക്കമ്പനികളുടെ പ്രവര്‍ത്തനം. സബ്സിഡി നിരക്കില്‍ ഒമ്പത് സിലിണ്ടറുകള്‍ നല്‍കുന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആര്സിലിണ്ടറുകള് വരെ മാത്രമേ പലര്‍ക്കും കിട്ടുന്നുള്ളൂവെന്നും തോമസ് ഐസക് പറഞ്ഞു.
എന്നാല്‍ ഗ്യാസ് വില വര്‍ധനവ് സാധാരണ ജനങ്ങളെ ബാധിക്കില്ലെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് മറുപടി നല്കി. സബ്സിഡിക്കു പുറത്തുള്ളവരെ മാത്രമേ പാചകവാതക വിലവര്‍ധന ബാധിക്കൂ എന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം. 9 സിലിണ്ടറുകള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാകുന്നതിനാല്‍ സാധാരണക്കാരെ വിലവര്‍ധന ബാധിക്കില്ല. 40 ശതമാനം പേര് ഇപ്പോഴും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സാവകാശം നല്കാന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്നും അനൂപ് ജേക്കബ്ബ് വ്യക്തമാക്കി.
വിലനിര്‍ണയം എണ്ണക്കമ്പനികള്‍ക്ക് നല്കിയ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ടെന്നും അനൂപ് ജേക്കബ്ബ് നിയമസഭയെ അറിയിച്ചു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാ വി.എസ് അച്യുതാനന്ദന് കേന്ദ്രവും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും എണ്ണക്കമ്പനികളുടെ മുന്നില്‍ മുട്ടുമടക്കിയതായി ആരോപിച്ചു. ഇടിവെട്ടിയവനെ പാമ്പ് കടിച്ചതിനു തുല്യമാണ് ഗ്യാസ് വില വര്‍ദ്ധനയെന്നും വിഎസ് പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് പാചകവാതകം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആധാര്‍ ബന്ധപ്പിക്കുന്നതിന് ആറു മാസത്തെ സമയം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. മറുപടികള്‍ തൃപ്തികരമല്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ബഹളം വെച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: