യോഗിയാരുടെ അവമാനം നടന്ന് ഏതാണ്ട് മൂന്നു വര്‍ഷത്തോളം കാരാക്കുളങ്ങരയുടെ അവകാശത്തെക്കുറിച്ച് കുറുങ്കൂറും പെരുങ്കൂറും തമ്മില്‍ തര്‍ക്കം നടന്നുവന്നു. അവസാനം കാരാക്കുളങ്ങരക്കാരായ പ്രമാണിമാരുടെ തീരുമാനമനുസരിച്ച് കാര്യങ്ങള്‍ നടത്താന്‍ കുറുങ്കൂറു തീരുമാനിച്ചു. അവരില്‍ മിക്കവരും കുറുങ്കൂറിനോട് ചേര്‍ന്നു നില്‍ക്കാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്. കുറുങ്കൂറിനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന കാരാക്കുളങ്ങരക്കാരായ പ്രമാണിമാരെ കൈവിടാന്‍ വാഴുന്നവര്ക്കും സമ്മതമല്ലായിരുന്നു. പെരുങ്കൂറിന്റെ കാരാക്കുളങ്ങര വിട്ടുകിട്ടണം എന്ന ആവശ്യം സ്വാഭാവികമായും കുറുങ്കൂര്‍ തള്ളി. പെരുങ്കൂര്‍ വാഴുന്നരുടെ യുദ്ധമോഹങ്ങള്‍ക്ക് ഏറ്റ അടിയായിരുന്നൂ കാരാക്കുളങ്ങര പ്രമാണിമാരുടെ തീരുമാനം. പിന്നീട് ദൂതും മറുദൂതുമായി കാര്യങ്ങള്‍ ഇപ്പോള്‍ യുദ്ധത്തിന്റെ വക്കത്തെത്തി. അധികം താമസിയാതെ തെക്കേപ്പുഴയുടെ വടക്കേകരയിലുള്ള പടനിലത്ത് യുദ്ധം തുടങ്ങുകയായി. ഓരോ ദേശത്തെയും കളരികളിലും തട്ടകക്ഷേത്രങ്ങളിലും വഴിപാടുകളും തറവാട്ടുദൈവങ്ങളുടെ സാന്നിദ്ധ്യത്തില്‍ വ്രതവും ജപവുമായി കഴിയുകയാണ് പടയാളികള്‍. വീരഗതിയോ വിജയമോ മക്കള്‍ക്ക് വിധിച്ചിട്ടുള്ളത് എന്ന വേവലാതി എല്ലാ അമ്മമാരിലും ഉണ്ട്. യുദ്ധം കൂടാതെ കഴിക്കാന്‍ കുറുങ്കൂറുവാഴുന്നവര്‍ വീണ്ടും ഒരു ദൂതനെ പെരുങ്കൂറിലേക്ക് അയയ്ക്കുന്നുണ്ട്. അതും യുദ്ധം വേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ആലോചിക്കാന്‍ വേണ്ടി വാഴുന്നവരും ഇളയവാഴുന്നവരും പടക്കുറുപ്പും പ്രായമായതിന്റെ അസ്വാസ്ഥ്യങ്ങള്‍ കാരണം വിശ്രമജീവിതം നയിക്കുന്ന വലിയപടക്കുറുപ്പും മന്ത്രാലോചനാഗൃഹത്തില് ഒത്തു കൂടിയിരിക്കയാണ്. ദൂതു പോകേണ്ട കാര്യവും യുദ്ധതന്ത്രവും നിര്‍ത്തിവച്ച് തത്കാലം ചാരന്മാര് കൊണ്ടുവന്ന അത്യന്തം വിചിത്രമായ വാര്‍ത്തയെ കുറിച്ച് ആലോചിക്കാം എന്ന് വാഴുന്നവര്‍ അഭിപ്രായപ്പെട്ട് പടക്കുറുപ്പിനോട് കാര്യം വിസ്തരിച്ചു പറയാന്‍ പറഞ്ഞപ്പോള്‍ പടക്കുറുപ്പ് തൊഴുതുകൊണ്ടു പറഞ്ഞു. ചാരന്മാരുടെ അഭിപ്രായപ്രകാരം നമുക്ക് യുദ്ധം വേണ്ടിവരില്ല. അതിനുമുമ്പേ പെരുങ്കൂറ് ഇല്ലാതാകും. മുഴുവന്‍ വിവരങ്ങള്‍ മനസ്സിലാകാത്ത വലിയ പടക്കുറുപ്പ് അനന്തരവനോട് ക്ഷോഭിച്ചു. എന്താണത്? യുദ്ധം കൂടാതെ കഴിയും എന്ന മനപ്പായസം കുടിക്കാന്‍ ഉള്ള വാര്‍ത്ത? തെക്കൂങ്കൂറ് വാഴുന്നവര്‍ പെരുങ്കൂറ് പിടിച്ചടക്കാന്‍ പോകുന്നൂ എന്ന വിവരമാണ് ചാരന്മാര് കൊണ്ടുവന്നത്. അത് നമ്മളെ സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തയല്ല.? പടക്കുറുപ്പ് വിശദീകരിച്ചു. ?ശത്രുവിന്റെ ശത്രു മിത്രം എന്നല്ലേ? തെക്കുങ്കൂറു വാഴുന്നവര്‍ പെരുങ്കൂറുമായി ഇടയുകയാണെങ്കില്‍ ഇപ്പോളത്തെ നിലയ്ക്ക് യുദ്ധം ഒഴിവാകും. അത് നല്ല വാര്‍ത്തയല്ലാതെ ആകുന്നതെങ്ങനെ? വലിയപടക്കുറുപ്പ് അദ്ഭുതപ്പെട്ടു. വലിയ വാഴുന്നവര്‍ ഇടപെട്ടു. ?വലിയ പടക്കുറുപ്പ് ഇപ്പോള്‍ രാജകാര്യങ്ങളില്‍ അത്ര ഇടപെടാത്തതുകൊണ്ട് കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാക്കേണ്ടതുണ്ട്. തെക്കുങ്കൂറും പെരുങ്കൂറും തമ്മില്‍ യാതൊരു അസുഖവും പുറമെ കാണാന്‍ തക്കവണ്ണം ഇല്യ. കുറുങ്കൂറുമായി ഉള്ള യുദ്ധത്തില്‍ സഹായം ചെയ്യാന്‍ തെക്കുങ്കൂറ് തയ്യാറാണെന്ന് പെരുങ്കൂറിനെ അറിയിക്കപോലും ചെയ്തിട്ടുണ്ട്. തെക്കുങ്കൂറ് പെരുങ്കൂറിനെ സഹായിക്കയാണെങ്കില് അതില്‍ ആര്‍ക്കും തന്നെ അദ്ഭുതവും ഉണ്ടാകില്ല. പക്ഷേ ഈ അനാവശ്യയുദ്ധത്തിന്റെ തീ വീശിക്കത്തിക്കുന്നത് തെക്കുങ്കൂറാണ് എന്ന അറിവാണ് ഈ പ്രശ്നം സസൂക്ഷ്മം നിരീക്ഷിക്കാന്‍ ചാരന്മാരോട് പറയാന്‍ കാരണമായത്. അവര്‍ കൊണ്ടുവരുന്ന വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് നാം വലിയൊരു അപകടത്തിന്റെ വക്കത്തേക്കാണ് എത്തിച്ചേരുന്നത് എന്ന് മനസ്സിലായത്. പ്രധാനമായ കാര്യം തെക്കുങ്കൂറുവാഴുന്നവരുടെ ഗുരുസ്ഥാനമുള്ള കേളുവാശാന്, തികഞ്ഞ പടയാളികളായ മൂന്നു തമ്പിമാര് തുടങ്ങി ശക്തന്മാരുടെ വലിയ നിര തന്നെ തെക്കുങ്കൂറില്‍നിന്ന് അടുത്തിടെ അപ്രത്യക്ഷരായിട്ടുണ്ട്. പെരുങ്കൂറില്‍ അവരുടെ സാന്നിദ്ധ്യം നമ്മുടെ ചാരന്മാര് മണത്തറിഞ്ഞിട്ടുമുണ്ട്. രണ്ടാമത്തെ കാര്യം, ഊരില്‍ ഉണ്ടായ പ്രശ്നത്തില്‍ ആചാര്യനായിരുന്ന ജ്യോത്സ്യന് തെക്കുങ്കൂറു വാഴുന്നവരുമായി വളരെ അടുപ്പമുള്ളവനാണ്. യുദ്ധത്തില്‍ ജയം നിശ്ചയമാണെന്ന് പെരുങ്കൂറിനെ ബോധ്യപ്പെടുത്താന്‍ ജ്യോത്സ്യന് ശ്രമിച്ചിട്ടുണ്ട്. പെരുങ്കൂറിലെ കോവിലകത്ത് സേവകരായ ചിലരുടെ വീടുകളില്‍ അജ്ഞാതരായ ചിലര്‍ വന്നുപോയിക്കൊണ്ടിരിക്കുന്നൂ എന്ന വിവരം. പെരുങ്കൂറിലെ ഒരു വിധം പടയെല്ലാം പടനിലത്തേക്ക് തിരിക്കുകയായി എന്ന വിവരം. നാളെയും മറ്റന്നാളുമായി ബാക്കി കൂടി പുറപ്പെടും എന്ന വിവരം. തെക്കുങ്കൂറുവാഴുന്നവര്ക്ക് കള്ളത്തരങ്ങള്‍ ചെയ്യാന്‍ മടിയില്ലെന്ന വസ്തുത എല്ലാം കൂട്ടിവായിക്കുമ്പോള്‍ ചിലതെല്ലാം തെളിഞ്ഞു വരുന്നില്യേ വലിയപടക്കുറപ്പിന്? നമ്മള് പെരുങ്കൂറുമായി യുദ്ധം ചെയ്താല്‍ ജയം തെക്കുങ്കൂറിനാകും. അതു സംഭവിച്ചാല്‍ ദുരാഗ്രഹിയായ തെക്കുങ്കൂറു വാഴുന്നവരുടെ വടക്കേ അതിര്‍ത്തി നമ്മുടെ തെക്കേ അതിര്‍ത്തിയാകും. അതത്ര നല്ലതാകും എന്നു തോന്നുന്നുണ്ടോ?? വലിയവാഴുന്നവര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഇളയവാഴുന്നവര് തിളച്ചുകൊണ്ടു പറഞ്ഞു. ചതിയനും ദുരാഗ്രഹിയുമായ തെക്കുങ്കുറു വാഴുന്നവര്‍ക്ക് പെരുങ്കൂറിനോട് നേരിട്ടെതിര്‍ക്കാനുള്ള ശേഷിയില്ല, ധൈര്യവുമില്ല. പെരുങ്കൂര്‍ താത്കാലികമായി ശത്രുതയിലാണെങ്കിലും ചതിയനല്ല. ദുരാഗ്രഹങ്ങളുമില്ല. അഗ്നിദത്തന്‍ നമ്പൂതിരിയെപ്പോലുള്ളവരുടെ ഉപജാപങ്ങള്കൊണ്ടാണ് യുദ്ധത്തിനു പുറപ്പെടുന്നതുതന്നെ. അഥവാ നമ്മുടെ പക്ഷം തോല്ക്കുകയാണെങ്കില് തന്നെ തര്‍ക്കത്തിലുള്ള പ്രദേശത്തൊഴികെ എവിടെയും അധികാരം സ്ഥാപിക്കാന്‍ നില്ക്കുകയുണ്ടാവില്ല. പക്ഷേ തെക്കുങ്കൂറിനെക്കുറിച്ച് ഇത് പറയാന്‍ പറ്റില്ല. അമ്മാമന് അരുളിയപോലെ തെക്കുങ്കൂറുമായി അതിര്‍ത്തി പങ്കിടേണ്ടിവരികയാണെങ്കില്‍ പിന്നെ കുറുങ്കൂറില്‍ സമാധാനം എന്നത് വെറും സ്വപ്നം മാത്രമായി തീരും. അതുകൊണ്ട് പെരുങ്കൂറ് നശിച്ചുപോകാന്‍ നാം വഴിവയ്ക്കരുത്. യുദ്ധം നടന്നാല്‍ അത് സംഭവിക്കും. പടക്കുറുപ്പ് തീര്‍ത്തു പറഞ്ഞു. അവസാനം കാരാക്കുളങ്ങര വിട്ടുകൊടുത്ത് പെരുങ്കൂറിന് അടിയറവു പറയണം എന്നാണോ??വലിയ പടക്കുറുപ്പ് ദഹിക്കാത്ത വിധം ചോദിച്ചു. എന്നല്ല. തെക്കുങ്കൂര്‍ വാഴുന്നവരുടെ തന്ത്രങ്ങള്‍ എന്താണെന്നറിയാന്‍ കുറച്ചുകൂടി സമയം കിട്ടണം. അത് പെരുങ്കൂറിനെ ധരിപ്പിക്കാന്‍ വഴിയും തേടണം. എന്നാല്‍ ഈ യുദ്ധം ഒഴിവാകും. ഇളയവാഴുന്നവരുടെ മുഖം തെളിഞ്ഞു. എന്നാല്‍ അനാവശ്യമായ രക്തച്ചൊരിച്ചില്‍ ഒഴിവാകും. തെക്കുങ്കൂറുവാഴുന്നവരുടെ ചതികള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ ശത്രുതന്നെ ഒഴിവാകും. പരദേവതയ്ക്ക് ആതിഥ്യപൂജ ചെയ്യുന്നിടത്ത് പെരുങ്കൂറുവാഴുന്നവരെ അതിഥിയായി പൂജിക്കാന്‍ പറ്റിയാല്‍ അത് രണ്ടു രാജ്യത്തിനും ഗുണമേ ചെയ്യൂ. ഇളയവാഴുന്നവര് ഏതോ സ്വപ്നലോകത്തിലാണെന്നു വലിയവാഴുന്നവര്ക്ക് തോന്നി. ഉണ്ണിയുടെ വാത്സല്യോം സ്നേഹോം ഒക്കെ കുറയ്ക്കേണ്ട കാലമാണ് യുദ്ധകാലം. പ്രസിദ്ധമായ ചിരിയോടെ വാഴുന്നവര്‍ ഇതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഒരു സേവകന് പതിവിനു വിപരീതമായി വാതില്ക്കല് പ്രത്യക്ഷപ്പെട്ടു. പടക്കുറുപ്പ് എണീറ്റുചെന്ന് കാര്യം തിരക്കി. ചാരന്മാരുടെ ചുമതലയുള്ള കാര്യക്കാരന്‍ അടിയന്തരമായി മുഖം കാണിക്കാന്‍ നില്ക്കുന്നുണ്ടായിരുന്നു. വാഴുന്നവരുടെ അനുവാദത്തോടെ കാര്യക്കാരന്‍ പ്രവേശിച്ച് താണുതൊഴുതു. എന്താണ് പുതിയ വിവരം? മറ്റന്നാള്‍ പെരുങ്കൂറിന്റെ ശേഷിക്കുന്ന പടയും പടനിലത്തേക്ക് നീങ്ങും. പെരുങ്കൂറു വാഴുന്നവര്‍ പടതുടങ്ങുന്ന അന്നു മാത്രമേ പടനിലത്തേക്ക് പുറപ്പെടുകയുള്ളൂ. പെരുങ്കൂറു കോവിലകത്ത് സ്വാതന്ത്ര്യമുള്ള ഒരു സ്ത്രീയുമായി തെക്കുങ്കൂറിന്റെ ആളുകളുമായി ബന്ധമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന വിവരം കിട്ടിയിട്ടുണ്ട്. പട തുടങ്ങുന്നതിന്റെ തലേദിവസം തെക്കുങ്കൂറുവാഴുന്നവരുടെ പരദേവതയ്ക്ക് വിപുലമായ തോതില്‍ വഴിപാടുകള്‍ നടത്താന്‍ തെക്കുങ്കൂറു വാഴുന്നവര്‍ കല്പ്പിച്ചിട്ടുണ്ട്. തെക്കുങ്കൂറുവാഴുന്നരുടെ ആളെന്നു സംശയിക്കുന്ന ഒരുത്തനെ നമ്മുടെ ആളുകളുടെ കയ്യില്‍ കിട്ടിയിട്ടുണ്ട്. അവനെ അജ്ഞാതസ്ഥലത്തു കൊണ്ടുപോയി വിവരങ്ങള്‍ പറയിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇത്രയും ആണ് തിരുമുമ്പില്‍ അറിയിക്കാനുള്ളത്. ഇത്രയും പറഞ്ഞ് പിന്നിലേക്ക് മാറിനിന്ന കാര്യക്കാരോട് വാഴുന്നവര്‍ കല്പ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയാല്‍ ഉടന്‍ അറിയിക്കണം. താണുതൊഴുത് കാര്യക്കാര്‍ പുറത്തേക്കു പോയപ്പോള്‍ വാഴുന്നവരുടെ മുഖത്ത് അരുതാത്തത് സംഭവിക്കാന്‍ പോകുന്ന ഭയം നിഴലിച്ചു. ഈ വിവരം പെരുങ്കൂറു വാഴുന്നവരെ ഉടനെ അറിയിച്ചില്ലെങ്കില്‍ വലിയ കുഴപ്പമാകുമല്ലോ? സൂചനകളനുസരിച്ച് തെക്കുങ്കൂറു വാഴുന്നവര്‍ മറ്റന്നാള്‍ തന്നെ എന്തെങ്കിലും അപകടം ചെയ്യാന്‍ വഴിയുണ്ട്. ഇളയവാഴുന്നവര് നിരാശകലര്‍ന്ന സ്വരത്തോടെ പറഞ്ഞു. നമ്മള് ഇപ്പോള്‍ എന്തു പറഞ്ഞാലും യുദ്ധതന്ത്രം എന്നേ പെരുങ്കൂറു വിശ്വസിക്കൂ. എന്തുചെയ്യാന്‍ കഴിയും എന്നാണ് പടക്കുറുപ്പ് വിചാരിക്കുന്നത്? പടക്കുറുപ്പ് നിശ്ചയബുദ്ധിയോടെ പറഞ്ഞു. നമ്മള് പറയുന്നതുകൊണ്ട് കാര്യമില്ലെങ്കില്‍ പ്രവര്‍ത്തിക്കണം. അമ്മത്തമ്പുരാട്ടിയാണ് ഒരു ആശ്രയം. ക്ഷീണിച്ചിരിക്കുന്ന തമ്പുരാട്ടിക്ക് ഇപ്പോള്‍ പരിധികളുണ്ട്. എന്നാലും കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയാല്‍ സഹായിക്കുമായിരിക്കും.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: