കറാച്ചി: ബംഗ്ലാദേശ് ആതിഥ്യം വഹിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിന്ന് പാക്കിസ്ഥാന് പിന്മാറാന് സാധ്യത. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ബംഗ്ലാദേശിലെ സുരക്ഷ സംബന്ധിച്ച് ആശങ്കകളുണ്ടെന്നും ടൂര്‍ണമെന്റില്‍ പാക് ടീമിന്റെ പങ്കാളിത്തം ഉറപ്പു പറയാനാവില്ലെന്നും പിസിബി വ്യക്തമാക്കി. ഫെബ്രുവരി 25നാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്.
ബംഗ്ലാദേശിലേക്ക് ടീമിനെ അയയ്ക്കുന്നതിന് മുന്‍പ് അവിടത്തെ സാഹചര്യങ്ങള്‍ വിലയിരുത്തേണ്ടിവരും, പാക് ക്രിക്കറ്റ് ബോര്‍ഡ് ഇടക്കാല പ്രസിഡന്റ് നജം സേഥിയോട് അടുപ്പമുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. ബംഗ്ലാദേശില്‍ ടീം നേരിടാന്‍ പോകുന്ന സുരക്ഷാ ഭീഷണി പിസിബിക്കും വിദേശകാര്യമന്ത്രാലയത്തിനും തള്ളിക്കളയാനാവില്ല. മറ്റു ടീമുകളെപ്പോലെയല്ല പാക്കിസ്ഥാന്റെ കാര്യം. ബംഗ്ലാദേശില്‍ പാക് വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. അതു കളിക്കാര്‍ക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പാക് ടീം ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തീരുമാനങ്ങളെല്ലാം പിസിബിയുടെ അംഗീകാരത്തോടെയാണ് കൈക്കൊണ്ടതെന്നും എസിസി അധികൃതര്‍ പറഞ്ഞു. ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രക്ഷോഭം ശക്തമാവുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനിടെയും അക്രമം അരങ്ങേറിയിരുന്നു. എങ്കിലും ടൂര്‍ണമെന്റ് അവിടെ നിന്ന് മാറ്റേണ്ടെന്ന് എസിസി കഴിഞ്ഞ ദിവസം തീരുമാനിച്ചു. അഫ്ഗാനിസ്ഥാന ഉള്‍പ്പെടുത്തി ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു. യോഗത്തില്‍ പിസിബി പ്രതിനിധികളും പങ്കെടുത്തിരുന്നു. ചര്‍ച്ചകള്‍ക്കിടെ യാതൊരു വിരുദ്ധാഭിപ്രായങ്ങളും അവര്‍ പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായി പിസിബി മലക്കംമറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: