ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റേയും വിഘടനവാദ-ഭീകരവാദ സംഘടനകളുടേയും സ്വരത്തില്‍ പ്രശാന്ത്ഭൂഷണ് സംസാരിക്കുമ്പോള്‍ വ്യക്തമാകുന്നത് ആംആദ്മി നേതൃത്വത്തിന്റെ യഥാര്‍ത്ഥ മുഖമാണെന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി. തലയില്ലാത്ത ഭാരതമാതാവിനെയാണോ ആംആദ്മിപാര്ട്ടിക്കാര് ജയ് വിളിക്കുന്നതെന്നും മീനാക്ഷി ലേഖി ചോദിച്ചു. പാക് അധീന കാശ്മീര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ മുസ്ലീം വോട്ട് ലഭിക്കുന്നതിനായി കാലങ്ങളായി കാശ്മീര്‍ വിഷയം ചര്‍ച്ചയാക്കുന്ന കോണ്‍ഗ്രസ് നിലപാടിന് വേണ്ട സഹായം നല്‍കുകയാണ് ആംആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിന്റെ ബി ടീമാണ് ആപ് എന്ന് വ്യക്തമാക്കുന്ന നയങ്ങളും നിലപാടുകളുമാണ് അവര്‍ക്കുള്ളത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ ആംആദ്മി നേതാവിന് എന്ത് അധികാരമാണുള്ളത്, മീനാക്ഷി ലേഖി ചോദിച്ചു.
കാശ്മീര്‍ വിഷയത്തില്‍ ഏകദേശ പരിഹാരമാര്ഗ്ഗമായെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പുറമേ വിഘടനവാദികള്‍ക്ക് വേണ്ടി സംസാരിച്ച് പ്രശാന്ത് ഭൂഷണ് രംഗത്തെത്തിയത് കോണ്‍ഗ്രസ്-ആപ് ബന്ധത്തിന്റെ തെളിവാണ്. കാശ്മീരില്‍ ജനഹിത പരിശോധന വേണമെന്ന് ആവശ്യപ്പെടുന്ന ആപ് നേതൃത്വം ദല്‍ഹിയില്‍ കോണ്‍ഗ്രസുമായി കൂട്ടുചേരരുതെന്ന അഭിപ്രായ സര്‍വ്വേയിലെ റിപ്പോര്‍ട്ട് മറച്ചു വച്ചതായും മീനാക്ഷി ലേഖി പറഞ്ഞു. ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ട് 23,33,417 ആണ്. കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് ഭരിക്കാന്‍ അനുമതി നല്കി അഭിപ്രായം രേഖപ്പെടുത്തിയത് കേവലം 2,65,566 പേരും. 8.5 ശതമാനം പേര് മാത്രം. 26ശതമാനം പേരും പിന്തുണ സ്വീകരിക്കരുതെന്നായിരുന്നു രേഖപ്പെടുത്തിയത്. അതിനു ശേഷവും കള്ളം പറഞ്ഞ് അധികാരത്തിലെത്തിയ ആംആദ്മി പാര്‍ട്ടി നേതൃത്വം വിഘടനവാദ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മീനാക്ഷി ലേഖി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: