കോട്ടയം: കോടികളുടെ പണക്കിലുക്കം കണ്ട് മലയാളം ശ്രേഷ്ഠഭാഷയാക്കാന് ഓടി നടന്ന ഭരണാധികാരികളും സാഹിത്യനായകരും ശിലാഫലകത്തില്‍ പോലും മലയാളത്തിന് അര്‍ഹമായ സ്ഥാനം നല്‍കുന്നില്ല.
സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപിക്കുന്ന ശിലാഫലകങ്ങളില്‍ തൊണ്ണൂറുശതമാനത്തിലും വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് ഇംഗ്ലീഷിലാണ്. മന്ത്രിമാര്‍ മുതല്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍ വരെ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ ശിലാഫലകങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. വിവിധ ഗ്രാമപ്രദേശങ്ങളില്‍ നിര്‍മ്മിക്കുന്ന റോഡുകളിലെ ശിലാഫലകങ്ങളിലും സായിപ്പിന്റെ ഭാഷതന്നെ അഭികാമ്യം.
ഭരണഭാഷ മലയാളമാണെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ മലയാളം നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. കാര്യക്ഷമമായി മലയാളഭാഷ ഭരണകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിവിധ വകുപ്പ് മേലധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം പുരസ്കാരങ്ങളും സര്‍ക്കാര്‍ നല്‍കാറുണ്ട്. എന്നാല്‍ നാടൊട്ടുക്കും നിറഞ്ഞുനില്ക്കുന്ന ശിലാഫലകങ്ങളില്‍ മാത്രം മലയാളം ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ യാതൊരു നിഷ്കര്‍ഷയും പാലിക്കുന്നില്ല. തങ്ങളുടെ പേരുകള്‍ ശിലാഫലകങ്ങളില്‍ വായിച്ച് ആസ്വദിക്കുന്ന ജനപ്രതിനിധികളോ സാഹിത്യനായകരോ ഭാഷാ പ്രേമികള്‍ എന്ന് അവകാശപ്പെടുന്നവരോ മലയാളം വേണമെന്ന് ആവശ്യപ്പെടാനോ തയ്യാറാകുന്നില്ല.
വന്‍കിട പദ്ധതികള്‍ക്കോ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്കോ ശിലാഫലകങ്ങളില്‍ ആംഗലേയ ഭാഷ ഉപയോഗിക്കുന്നതില്‍ അനൗചിത്യം ഇല്ലെങ്കിലും ഗ്രാമീണ റോഡുകളുടെ ശിലാഫലകങ്ങളില്‍ പോലും മലയാളത്തെ അവഗണിക്കുന്നതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മലയാളത്തിനായി പ്രത്യേക സര്‍വ്വകലാശാല വരെ സ്ഥാപിക്കാന്‍ തയ്യാറായ ഭരണകൂടം ശിലാഫലകങ്ങളിലെങ്കിലും മലയാളം നിര്‍ബ്ബന്ധമാക്കി മാതൃഭാഷയോട് നീതി പുലര്‍ത്തണമെന്ന ആവശ്യവും ഉയര്ന്നുതുടങ്ങിക്കഴിഞ്ഞു.
ക്ഷേമ പെന്‍ഷനുകളും പാചക വാതക സബ്സിഡി അടക്കമുള്ള മുഴുവന്‍ സബ്സിഡികളും ബാങ്ക് അക്കൗണ്ട് മുഖേനയാക്കിയ സാഹചര്യത്തില്‍ ബാങ്കുകളിലും ആംഗലേയ ഭാഷയ്ക്കൊപ്പം മലയാളവും നിര്‍ബ്ബന്ധമാക്കണമെന്ന ആവശ്യമുയരുന്നുണ്ട്. ആംഗലേയ ഭാഷ വശമില്ലാത്ത വിവിധ ക്ഷേമ പെന്‍ഷന്‍കാരും മറ്റും നിലവില്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: