തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖലയില്‍ നിന്നുള്ള ഏഴു പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയ്ക്കു മുന്നില്‍ സത്യാഗ്രഹം തുടങ്ങി.
നിയമസഭ പിരിയുന്നത് വരെയാണ് സത്യാഗ്രഹം ഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. നേരത്തെ ഈ വിഷയത്തില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സി.പി.എമ്മില്‍ നിന്ന് കെ.കെ.ജയചന്ദ്രനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ആശങ്കകള്‍ കേന്ദ്രത്തെ അറിയിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും വനംപരിസ്ഥിതി പദ്ധതികള്‍ക്കുള്ള അനുമതിയ്ക്കായി റെഗുലേറ്ററി അതോറിട്ടിയെ നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാതാക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിന് മറുപടി പറഞ്ഞ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കര്‍ഷക താല്പര്യം പൂര്‍ണമായി സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യക്തമാക്കി.
പരിസ്ഥിതി അനുമതിക്ക് അതോറിറ്റി രൂപീകരിക്കണമെന്ന സുപ്രീംകോടതി നിര്ദ്ദേശത്തിന കസ്തൂരി രംഗന് റിപ്പോര്‍ട്ടുമായി യാതൊരു ബന്ധവും ഇല്ല. 2006ലെ പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ നിയമം അനുസരിച്ചാണ് സുപ്രീംകോടതി വിധിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സുപ്രീംകോടതി വിധിയെ കുറിച്ച് സര്‍ക്കാര്‍ നിയമവിദ്ഗദ്ധരുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
കസ്തൂരി രംഗന് റിപ്പോര്‍ട്ട് സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. ഇതിനുള്ള സമയം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. റിപ്പോര്ട്ടിന്മേല് ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കേട്ട ശേഷമേ കേന്ദ്രം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുകയുള്ളൂ. ഗ്രീന്‍ ട്രൈബ്യൂണലില്‍ കേരളം മികച്ച അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.
തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ക്വാറി മാഫിയകളെ സഹായിക്കാനാണെന്ന് ആരോപിച്ചു. ഗാഡ്കില്‍ റിപ്പോര്‍ട്ട് ക്വാറി മാഫിയകള്‍ക്ക് എതിരായിരുന്നുവെന്നും വിഎസ് സഭയില്‍ പറഞ്ഞു. എന്നാല്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ പേരില്‍ ഒരു കുടുംബത്തെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: