ന്യൂദല്‍ഹി: ദല്‍ഹി ജല ബോര്‍ഡിലെ അഴിമതിക്കാരായ മൂന്ന് ഉദ്യോഗസ്ഥരെ ആം ആദ്മി സര്‍ക്കാര്‍ പുറത്താക്കി. 800 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ചീഫ് വാട്ടര്‍ അനലിസ്റ്റ് വിനോദ് കുമാര്‍, പട്വാരി സുനില്‍ കുമാര്‍, മീറ്റര്‍ റീഡര്‍ അതുല്‍ പ്രകാശ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉത്തരവിട്ടത്.
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും സംസ്ഥാനസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. ഹെഡ്ലൈന്‍സ് ടുഡേ നടത്തിയ ഓപ്പറേഷന് ആംആദ്മി എന്ന ഒളിക്യാമറാ ഓപ്പറേഷനിലാണ് ഉദ്യോഗസ്ഥരുടെ അഴിമതി പുറത്തായത്. നിര്‍മാണാവശ്യങ്ങള്‍ക്ക് ജലം വിതരണം നടത്തുന്നതിനുള്ള റിപ്പോര്‍ട്ടില്‍ ഒപ്പുവെക്കുന്നതിന് ഉദ്യോഗസ്ഥന് പണം വാങ്ങുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. മീറ്റര്‍ റീഡിംഗിനും ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നതായി ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. സംഭവം പുറത്തു വന്നതിനെ തുടര്‍ന്നാണ് നടപടി.
സര്‍ക്കാര്‍ അധികാരത്തിലെത്തിയ ദിവസം തന്നെ ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ദേബശ്രി മുഖര്‍ജിയെ മാറ്റിയിരുന്നു. മൂന്ന് വര്‍ഷമായി ഒരു സ്ഥലത്ത് ജോലി ചെയ്യുന്നവരെയാണ് ഇപ്പോള്‍ സ്ഥലം മാറ്റിയതെന്ന് ജല ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. കുടിവെള്ളവിതരണം കാര്യക്ഷമാക്കുന്നതിന് കുടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും ജലബോര്‍ഡ് അറിയിച്ചു.
ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ വാദ്ഗാനപ്രകാരം ദിവസം 667 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി നല്കാന് തീരുമാനിച്ചിരിക്കുകയാണ്. ടാങ്കര്‍ മാഫിയയുമായി ചേര്‍ന്ന് ജല ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വന്‍ അഴിമതിയാണ് നടത്തിയിരുന്നത്. ഇത് തടഞ്ഞ് ജലവിതരണം കാര്യക്ഷമമാക്കുമ്പോള്‍ സൗജന്യമായി കുടിവെള്ളം നല്കിയാലും സര്‍ക്കാരിന് നഷ്ടമുണ്ടാകില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വാദം.
ശുദ്ധ രാഷ്ട്രീയത്തിന്റെ ദിനങ്ങളാണ് ഇനിയെന്നും നഗര വികസന മന്ത്രി മനീഷ് ശിശോദിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: