തെക്കുങ്കൂറിന്റെ പദ്ധതികള്‍ക്ക് തടയിടണം. പെരുങ്കൂറില്‍ തെക്കുങ്കൂറിന് സഹായികളാരൊക്കെയുണ്ടെന്ന് അറിയാത്തിടത്തോളം കാലം അമ്മത്തമ്പുരാട്ടിയ്ക്ക് ചെയ്യാവുന്നതിനും പരിധിയുണ്ട്. പെരുങ്കൂറിനെ രക്ഷിയ്ക്കാന്‍ ഇപ്പോള്‍ കുറുങ്കൂറിനേ കഴിയൂ.? വലിയപടക്കുറുപ്പിന് മരുമകനെ പൂര്‍വ്വാധികം ബഹുമാനമായി.
ശത്രുവിനെ സഹായിച്ച് കുറുങ്കൂറിന്റെ ഭാവി സുരക്ഷിതമാക്കാന്‍ പദ്ധതിയിടുന്ന രാജ്യതന്ത്രജ്ഞനായിട്ടുണ്ട് മരുമകന്. വലിയ പടക്കുറുപ്പു പറഞ്ഞു. ?കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകേണ്ടതുണ്ട്. തെക്കുങ്കൂറിന്റെ എത്ര ഭടന്മാര് പെരുങ്കൂറില്‍ എത്തിയിട്ടുണ്ട്? അവരുടെ പദ്ധതിയെന്താണ്. യുദ്ധത്തിന്റെ അന്തരിക്ഷത്തില്‍ പെരുങ്കൂറിനെ സഹായിയ്ക്കാന്‍ പ്രത്യക്ഷമായി കഴിയില്ല. പെരുങ്കൂര്‍ കോവിലകം കേന്ദ്രീകരിച്ചാണ് ചതിയെങ്കില്‍ അതു തടയാന്‍ കുറുങ്കൂറിന്റെ ആളുകള്‍ എങ്ങിനെ അവിടെ എത്തും? ഇതെല്ലാം അറിയാതെ മുന്നിലേയ്ക്ക് ഒരു അടി എടുത്തു വെയ്ക്കുന്നത് ശരിയാവില്ല.? പടക്കുറുപ്പ് അമ്മാമനോട് പറഞ്ഞു. ?തെക്കുങ്കൂറില്‍നിന്ന് നൂറ്റമ്പതോളം പടയാളികള്‍ എത്തിയിട്ടുണ്ടെന്നാണ് നിഗമനം. കോവിലകം കേന്ദ്രീകരിച്ചാണ് ചതിയെങ്കില്‍ അത് തടയാന്‍ എങ്ങിനെ അവിടെ എത്തും എന്നത് ആലോചിയ്ക്കേണ്ട വിഷയമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ദുഷ്കരമാണ്. പക്ഷേ ചെയ്യാതിരിയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഒന്നുകില്‍ പ്രത്യക്ഷമായി പടയെ നയിയ്ക്കണം. അത് കാര്യങ്ങള്‍ കൂടുതല്‍ വിഷമത്തിലാക്കും. രണ്ടാമത്തെ വഴി നാളെ രാത്രിയുടെ മറവില്‍ പടയെ നയിയ്ക്കുക എന്നതാണ്. പെരുങ്കൂറില്‍ യുദ്ധത്തിന്റേതായ ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ എല്ലായിടത്തും ജാഗരൂകമായ ആളുകളെ പ്രതീക്ഷിയ്ക്കണം. അതിനാല്‍ അതും വിഷമം പിടിച്ചതുതന്നെ ആണ്. നല്ല ഒരു കാര്യത്തിനാണ് പുറപ്പെടുന്നത് എന്നതുകൊണ്ട് ഈശ്വരന് ഒരു വഴികാണിച്ചു തരാതിരിയ്ക്കില്ല.? പടക്കുറുപ്പ് പറഞ്ഞു നിര്‍ത്തിയപ്പോഴേയ്ക്കും കാവല്ക്കാരന് വീണ്ടും വാതില്ക്കല് എത്തി ദ്വിവേദിനമ്പൂതിരി മുഖം കാണിയ്ക്കാന്‍ നില്ക്കുന്നു എന്ന് അറിയിച്ചു. വാഴുന്നവര്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ കല്പ്പിച്ചു. ദ്വിവേദി വന്നപ്പോള്‍ വലിയവാഴുന്നവര്‍തന്നെ എണീറ്റ് ഇരിയ്ക്കാനുള്ള പീഠം നീക്കിക്കൊടുത്തു. ദ്വിവേദി വാഴുന്നവരെ വന്ദിച്ചുകൊണ്ടു പറഞ്ഞു. ?ഇരിയ്ക്കുന്നില്യ. ഇപ്പോള്‍ തന്നെ പോണം. പോകുന്നതിന് മുമ്പ് ഒന്നു മുഖം കാണിയ്ക്കാം എന്നു വിചാരിച്ചൂ എന്നേ ഉള്ളൂ.? ദ്വിവേദി വിനയപൂര്‍വ്വം ഉണര്‍ത്തിച്ചു. ?മുറ കഴിഞ്ഞ്വോ?? ?ഉവ്വ്? ?എന്നാല്‍ ഊണുകഴിഞ്ഞ് പോയാല്‍ പോരെ?? ?നാളെ തെക്ക്ണ്യേടത്ത് ആയന്യൂണാണ്. ഇന്ന് എത്താതെ പറ്റില്യ.? ?സര്‍വ്വസ്വ ദാനം ഉണ്ടായ തെക്ക്ണ്യേടത്ത്. അല്ലേ? രണ്ടുകൊല്ലത്തിലധികായില്യേ ഇപ്പൊ സര്‍വ്വസ്വദാനം കഴിഞ്ഞിട്ട്?? ?ഉവ്വ്. സര്‍വ്വസ്വദാനം ഉണ്ടായ കുട്ടീടെ അനുജത്തിയുടെ കൊടുക്കയാണ്.? ?എവിടേയ്ക്കാ?? ?പാറാക്കരയ്ക്ക്? ?പെരുങ്കൂറിലുള്ള പാറാക്കരയ്ക്കോ? തെക്ക്ണ്യേടത്ത് ഇരിയ്ക്കുന്ന നമ്പൂതിരി പരദേശ്യല്ലേ അവരുടെ കണ്ണില്‍?? ?പാറാക്കര ഇപ്പോള്‍ വളരെ മാറീട്ടുണ്ട്. അഗ്നിദത്തന്‍ നമ്പൂതിരിയുമായി കുറച്ച് ഇടഞ്ഞ മട്ടാണ്. ഊര് ഗ്രാമക്ഷേത്രത്തില്‍ വെച്ച് ത്രിവിക്രമന്‍ നമ്പൂതിരിയെ അവമാനിച്ചതില്‍ പാറാക്കരയൊന്നും അത്ര തൃപ്തരല്ല. പിന്നെ ധര്‍മ്മേശ്വരം ഗ്രാമത്തില്‍ കഴിഞ്ഞ വസന്തത്തില്‍ ഉണ്ടായ യാഗത്തിന് തെക്ക്ണ്യേടത്തിരിയ്ക്കുന്ന കേശവന്റെ ക്രിയകളിലുള്ള ഉറപ്പും പാണ്ഡിത്യവും നേരിട്ട് അനുഭവിച്ചാളാണ് പാറാക്കര. എല്ലാം കൂടി ആയപ്പോള്‍ പരദേശിവിദ്വേഷം ഇല്ലാതായി.? പടക്കുറുപ്പിന്റെ കണ്ണില്‍ പ്രകാശം പരന്നു. പതിവില്ലാതെ കുറുപ്പ് ലോഗ്യം തുടങ്ങി ?എന്നാണ് കുടിവെപ്പ്?? ?മറ്റന്നാള്‍. വേളിക്രിയ രാവിലെ നേരത്തെ ആണ്. ക്രിയ കഴിഞ്ഞ് നേരത്തെ ഊണു കഴിഞ്ഞ് പുറപ്പെട്ടാല്‍ പാട്ടുരാശിയ്ക്ക് മുമ്പ് അവിടെ എത്താം. എന്നാല്‍ അപ്പള്‍തന്നെ കുടിവെപ്പും കഴിയ്ക്കാം എന്നാണ് വിചാരിയ്ക്കുന്നത്? ?കുടിവെപ്പിന് യജ്ഞപുരം ഗ്രാമത്തിലെ ഇല്ലങ്ങളില്‍ നിന്ന് ഉള്ള അന്തര്‍ജ്ജനങ്ങള്‍ ധാരാളം പോകുന്നുണ്ടാവ്വോ?? ?എങ്ങിനെ ആയാലും പത്തിരുന്നൂറ് പേരുണ്ടാവും. കേശവന് തെക്ക്ണ്യേടത്ത് ഇരുന്നിട്ട് ആദ്യത്തെ വിശേഷമല്ലേ? നിവൃത്തിയുള്ളവരെല്ലാം കുടിവെപ്പിനു പോകണം എന്നുതന്നെ ആണ് ഗ്രാമത്തിലെ പരക്കെ തീരുമാനം. പിന്നെ ഇതൊക്കെ ഗ്രാമങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ സഹായിക്കൂലോ.? ?പാറാക്കരനിന്നു വരുന്നവര്‍ ഇന്ന് എവിടെയാണ് തങ്ങുന്നത്?? പടക്കുറുപ്പിന്റെ ചോദ്യങ്ങളില്‍ പ്രതീക്ഷയുടെ ജ്വാലകള്‍ പൊങ്ങുന്നത് വാഴുന്നവരും ഇളയവാഴുന്നവരും വലിയപടക്കുറുപ്പും നോക്കിയിരുന്നു. ?ഒരുപാടത്തിന്റെ വ്യത്യാസേ ള്ളൂ തെക്ക്ണ്യേടത്തും പാറാക്കരയുടെ അമ്മാത്തായ ചെഞ്ചല്യത്തും തമ്മില്‍. അതോണ്ട് അവിടെ ആവാന്നാണ് വെച്ചിരിയ്ക്കുന്നത്.? ?ചൊമാരിപ്പാട്ടില് ഇന്ന് തെക്ക്ണ്യേടത്ത് ഉണ്ടാവ്വോ?? ?ഇന്ന് ഉച്ചയ്ക്ക് മുമ്പ് എത്തും എന്നാണ് പറഞ്ഞത്.? ദ്വിവേദി പറഞ്ഞു നിര്‍ത്തിയപ്പോള്‍ വാഴുന്നവര്‍ ചോദിച്ചു. ?അഗ്നിദത്തന്‍ നമ്പൂതിരി എന്തേങ്കിലും കുഴപ്പം ഉണ്ടാക്ക്വോ?? ?ഉണ്ടാവാന്‍ വഴിയില്ല. നമ്പൂതിരിയുടെ അവിടെ എന്തൊക്കെയോ പൂജ നടക്കുന്ന കാലാണ്. അത് വേണ്ടന്ന് വെച്ച് ഇതില്‍ ഇടങ്കോലിടാന്‍ വരികയുണ്ടാവില്ല.? ദ്വിവേദിയുടെ വാക്കുകളിലും മുഖത്തും ഒരു പുച്ഛഭാവം ഉള്ളത് വാഴുന്നവര്‍ വായിച്ചെടുത്തു. ?എന്തു പൂജയാണ്?? ?സമ്പ്രദായം എല്ലാം കേട്ടിട്ട് ദുര്‍മ്മന്ത്രവാദമാണ്.? ?അദ്ദേഹത്തിന് കഴിയുന്നത് അദ്ദേഹം ചെയ്യട്ടെ. ഇന്ന് തെക്ക്ണ്യേടത്തയ്ക്ക് ഇളയവാഴുന്നവരും കുറച്ചാളുകളും വരാന്‍ വഴിയുണ്ടെന്നൊന്നു ചൊമാരിപ്പാട്ടിലിനേം കേശവന് നമ്പൂതിരിയേയും അറിയിയ്ക്കണം. നാളെ വേളിസ്സദ്യയ്ക്കും പത്തുമുന്നൂറാള് അധികം ഉണ്ടാവും എന്ന് അവിടെ സൂചിപ്പിയ്ക്കണം. വിഭവങ്ങളെല്ലാം ഉണ്ടാക്കുന്നിടത്ത് ഒന്നു ശ്രദ്ധിയ്ക്കേണ്ടിവരും.? ?എന്താ എന്തേങ്കിലും കുഴപ്പം?? ?ഏയ് പരിഭ്രമിയ്ക്കാനൊന്നും ഇല്യ. ഒന്നു കാക്കാം എന്നു വിചാരിച്ചു. എന്നാല്‍ ഇനി വൈകേണ്ട? ദ്വിവേദി പുറപ്പെട്ട് മന്ത്രശാലയ്ക്കു പുറത്ത് കടന്നപ്പോള്‍ വാഴുന്നവര്‍ വാത്സല്യത്തോടെ ചോദിച്ചു. ?ഇളയവാഴുന്നവര് തെക്കണ്യേടത്തയ്ക്ക് പോണം എന്നുതന്നെ അല്ലേ? പടക്കുറുപ്പ് വിചാരിയ്ക്കുന്നത്.?? ?അടിയന്. അതുതന്നെയാണ്? പടക്കുറുപ്പ് സംശയം കൂടാതെ പറഞ്ഞു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: