മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഇരട്ടഗോളുകളുടെ കരുത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം.
മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സെല്‍റ്റ ഡി വിഗോയെയാണ് റയല്‍ കീഴടക്കിയത്. ഇരട്ടഗോള്‍ നേടിയ ക്രിസ്റ്റ്യാനോ എക്കാലത്തെയും മികച്ച ഗോള്‍ നേട്ടക്കാരില്‍ നാലാമനായി. 653 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ 400 ഗോള്‍ നേടിയത്. സ്പോര്‍ട്ടിംഗ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് എന്നീ ക്ലബുകള്‍ക്ക് പുറമെ പോര്‍ച്ചുഗലിനും വേണ്ടിയാണ് ക്രിസ്റ്റ്യാനോ ഇത്രയും ഗോളുകള്‍ നേടിയത്. ഈ സീസണില്‍ മാത്രം ക്രിസ്റ്റ്യാനോ 28 ഗോള്‍ നേടി.
അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം പോര്‍ച്ചുഗലിന്റെ യൂസേബിയോക്ക് ആദരസൂചകമായി ഒരുമിനിറ്റ് മൗനപ്രാര്ഥനക്കുശേഷമാണ് മത്സരം ആരംഭിച്ചത്. ക്രിസ്റ്റ്യാനോ തന്റെ ഗോളുകളും ഈ ഇതിഹാസതാരത്തിന് സമര്‍പ്പിച്ചു.
തുടക്കം മുതല്‍ ഇരുടീമുകളും മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചിന്റെ പാസില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തൊടുത്ത ഷോട്ട് സെല്‍റ്റ താരം തട്ടിയകറ്റി. തൊട്ടുപിന്നാലെ സെല്‍റ്റയുടെ ചാള്‍സിന്റെ ഒരു നല്ല ശ്രമവും വിഫലമായി. പിന്നീട് 14-ാം മിനിറ്റില്‍ കരീം ബെന്‍സേമയുടെ ശ്രമവും ലക്ഷ്യം കണ്ടില്ല. പിന്നീട് 27-ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ച് ബോക്സിന് പുറത്തുനിന്ന് വലംകാലുകൊണ്ട് ഉതിര്‍ത്ത ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പറന്നു. തൊട്ടുപിന്നാലെ സെല്‍റ്റയുടെ ഫാബിയാന്റെ ഹെഡ്ഡറും ലക്ഷ്യം കാണാതെ പറന്നു. 40-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാസില്‍ നിന്ന് ആഞ്ചല്‍ ഡി മരിയയുടെ നല്ലൊരു ഷോട്ടും സെല്‍റ്റ ഗോളി രക്ഷപ്പെടുത്തി. ഇരുടീമുകളും തുടര്‍ച്ചയായി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ ആദ്യപകുതി സമനിലയില്‍ കലാശിച്ചു.
രണ്ടാം പകുതി ആരംഭിച്ച് അധികം കഴിയും മുന്നേ ഡി മരിയയുടെ പാസില്‍ നിന്ന് ക്രിസ്റ്റ്യാനോ ഉതിര്‍ത്ത ഷോട്ട് ക്രോസ് ബാറിന് മുകളില്‍ക്കൂടി പറന്നു. രണ്ട് മിനിറ്റിനുശേഷം ഐസര്‍ ഇല്ലാറമെന്ഡിയുടെ പാസില്‍ നിന്ന് ഇസ്കോ തൊടുത്ത ഷോട്ട് സെല്‍റ്റ ഗോളി രക്ഷപ്പെടുത്തി. 64-ാം മിനിറ്റില്‍ ഡി മരിയക്ക് പകരമായി ഗരെത്ത് ബെയ്ല് കളത്തിലിറങ്ങിയതോടെ റയലിന്റെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ചകൂടി. തുടര്‍ച്ചയായ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിനുശേഷം 67-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. ജീസ്യുടെ പാസില്‍ നിന്ന് കരിം ബെന്‍സേമയാണ് റയലിനായി ആദ്യ ഗോള്‍ നേടിയത്.
തൊട്ടുപിന്നാലെ സെല്‍റ്റക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ നോലിറ്റോയുടെ കിക്ക് പോസ്റ്റിന് സൈഡില്‍ക്കൂടി പറന്നു. പിന്നീട് 82-ാം മിനിറ്റില്‍ റയല്‍ ലീഡ് ഉയര്‍ത്തി. ഡാനിയേല്‍ കാര്‍വാജല്‍ നല്കിയ പാസ് പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന ക്രിസ്റ്റ്യാനോ സെല്‍റ്റ വലയിലെത്തിച്ചു. പിന്നീട് മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് ക്രിസ്റ്റ്യാനോ തന്റെ രണ്ടാം ഗോളും കരിയറിലെ 400-ാം ഗോളും സ്വന്തമാക്കി. വലതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ചശേഷം ഗരെത് ബെയ്ല് ബോക്സിലേക്ക് നല്കിയ ക്രോസ് വലംകാലുകൊണ്ട് ക്രിസ്റ്റ്യാനോ സെല്‍റ്റ വലയിലെത്തിച്ചു. ഈ ജയത്തോടെ റയലിന് 18 മത്സരങ്ങളില്‍ നിന്ന് 44 പോയിന്റായി. ഒന്നാം സ്ഥാനത്തുള്ള ബാഴ്സയേക്കാളും രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനേക്കാളും അഞ്ച് പോയിന്റ് പിറകിലാണവര്‍.
മറ്റൊരു മത്സരത്തില്‍ വിയ്യാറയല്‍ റയോവല്ലക്കാനോയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. വിയ്യാറയലിനുവേണ്ടി നൈജീരിയന്‍ താരം ഉചെ ഹാട്രിക് നേടി. പെബെറ്റിന്റെ വകയായിരുന്നു മറ്റ് രണ്ട് ഗോളുകള്‍. വല്ലക്കാനോക്ക് വേണ്ടി കാസ്റ്റില്ലോ രണ്ട് ഗോള്‍ നേടി. 18 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുള്ള വിയ്യാറയല്‍ ആറാം സ്ഥാനത്താണ്. റയോവല്ലക്കാനോ 13 പോയിന്റുമായി പത്തൊന്‍പതാം സ്ഥാനത്ത് തരംതാഴ്ത്തല്‍ ഭീഷണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: